2015 ഡിസംബർ 29, ചൊവ്വാഴ്ച

ഒരു ‘ചക്ക’ വാങ്ങാൻ പോയ കഥ


രണ്ട് ദിവസം മുൻപ് മ്മടെ അൽ ഭാര്യയുടെ ഏട്ടത്തീടെ പുയ്യാപ്ലയേം കൂട്ടി അൽ-ഐൻ സനാഇയ്യയിൽ ഒരു കഫ്ത്തീരിയ കൊടുക്കാനുണ്ടെന്നറിഞ്ഞ് നോക്കാൻ പോയി. ഞങ്ങൾ ചെല്ലുമ്പോൾ രണ്ട് പേർ ചൊറിയും കുത്തി ഇരിപ്പുണ്ട് കടയിൽ. അതിലൊരാൾ ഇരുന്ന് ചായയും പൊറോട്ടയും ഉരുട്ടി വിഴുങ്ങുന്നു (ചൊറിക്കിടയിൽ മിച്ചം വന്ന ഒരു കൈ കൊണ്ട്). മറ്റെയാൾ അദ്ദേഹത്തിന് വെള്ളം കൊട്ന്ന് കൊടുക്കുന്നു. ചെന്ന് പരിചയപ്പെട്ടപ്പോഴാണ് അറിയുന്നത് പൊറോട്ട വെട്ടി വിഴുങ്ങുന്ന ആൾ ചീഫ് കുക്കും വെള്ളം കൊടുത്ത ആൾ സപ്ലയറും ആണെന്ന് (സ്വാഭാവികമായും മറ്റെയാൾ സപ്ലയറാവണമല്ലോ). ചുരുക്കിപ്പറഞ്ഞാൽ അവർ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്ന കച്ചവടമാണ് കാര്യമായി നടക്കുന്നത്. ഒരു 200-300 ദിർഹമിന്റെ കച്ചവടം ഒരു ദിവസം നടക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ ശരിക്കുമൊരു 100 ദിർഹത്തിന്റെയെങ്കിലും നടക്കുന്നുണ്ടാകുമെന്ന് കരുതാം. ഏതായാലും  കടയൊക്കെ നോക്കി തിരിച്ച് വന്ന് അതിന്റെ മുതലാളിക്ക് ഫോൺ ചെയ്തു.

ഞാൻ: ഹലോ…….. ഇക്കയല്ലേ?


മൊയ്ലാളി:  അതേ. ആരാ?

ഞാൻ: ഞങ്ങൾ നിങ്ങളുടെ കഫ്ത്തീരിയ കണ്ടിരുന്നു.

മൊയ്ലാളി:  .. പറയൂ.

ഞാൻ: എത്രയാണ് നിങ്ങൾ ചോദിക്കുന്നത്

മൊയ്ലാളി:  അതിപ്പോ ഒരു. ഒരു ലക്ഷം.

(അല്പ നേരത്തേക്ക് ബോധം പോയത് കൊണ്ട് കുറച്ച് വെള്ളം കുടിച്ച് കൊണ്ടാണ് എന്റെ അടുത്ത ചോദ്യം, ചിലപ്പോൾ കറൻസി മാറിപ്പോയതാണെങ്കിലോ?)

ഞാൻ: അല്ല ഇക്കാ. ഈ ഒരു ലക്ഷം എന്ന് പറയുന്നത് രൂപയാണോ മ്മടെ ഇന്ത്യൻ റുപ്പീസ്?

മൊയ്ലാളി:  എന്താ നിങ്ങൾ പറയുന്നത് ഒരു ലക്ഷം ദിർഹം..

ഞാൻ: !!!!!!!!!!... ഇക്കയെന്താ പറയുന്നത് 200 ദിർഹം, (അതും നിങ്ങൾ പറയുന്നത്) കച്ചവടം നടക്കുന്ന ഒരു കോഴിക്കൂട് പോലുള്ള കഫ്ത്തീരിയക്ക് ഒരു ലക്ഷം ദിർഹമോ?

മൊയ്ലാളി:  അത് ഞങ്ങൾ മൂന്ന് പേരുണ്ട് പാർട്ണർമാരായി!!!

ഞാൻ: ഹാവൂ. നിങ്ങൾ പത്ത് പേരില്ലാഞ്ഞത് നന്നായി. അല്ലെങ്കിൽ പത്ത് ലക്ഷം ചോദിച്ചേനേ.

(അപ്പുറത്ത് നിശ്ശബ്ദത)

ഞാൻ തുടർന്നു……

അപ്പോൾ നമ്മൾക്ക് നടക്കൂല ഭായ്, ഒരൻപതിനായിരമെങ്കിലും കിട്ടാൻ വേണ്ടി ഒരു ലക്ഷം ചോദിച്ചതാണെന്നറിയാം എന്നാലും അതൊരു പഴകിത്തേഞ്ഞ നമ്പറല്ലേ ഭായ്  അതൊരു അൻപതിനായിരത്തിനെങ്കിലും ആരെങ്കിലും വാങ്ങിയാൽ ഞങ്ങളെയൊന്ന് അറിയിക്കണേ ഈ വർഷത്തെ ഏറ്റവും നല്ല പൊട്ടനെക്കാണാനാന്നും പറഞ്ഞ് ഫോൺ വെച്ചു

വാൽക്കഷ്ണംഈ സംഭാഷണം കഴിഞ്ഞപ്പോൾആറാം തമ്പുരാനിലെ സീനാ ഓർമ്മയിൽ വന്നത്. (എത്രയാ പ്രതീക്ഷിക്കണേ?....., ഒരു ആയിരം..? .. ഈ പാട്ടക്ക് ആയിരമോ?, അത്. എനിക്കൊരു ആയിരം രൂപേടെ ആവശ്യണ്ടാർന്നു. വിൽക്കാനുള്ളത് ഒരു ചക്ക, അതിന് വേണ്ടത് പതിനായിരവും.)

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

പേരിന്റെ പേരിൽ ഒരു പൊല്ലാപ്പ്...

         ലോകത്ത് തന്നെ അപൂർവ്വം പേരുകളിൽ ഒന്നാണ് ബിഷർ എന്ന എന്റെ പേര്.  ആരെങ്കിലും പേര് ചോദിച്ച് ഞാൻ ബിഷർ എന്ന് മൊഴിഞ്ഞാൽ ഞാൻ എന്തോ വേണ്ടാത്തത് പറഞ്ഞ പോലെ മുഖം ചുളിച്ച് തിരിച്ച് ചോദിക്കുംഎന്ത്”? രണ്ടാമതൊന്ന് കൂടി പറഞ്ഞാലേ കേട്ടവർക്ക് മനസ്സിലാകൂ, ചിലപ്പോൾ സ്പെല്ലിങ്ങ് വരെ പറയേണ്ടി വന്നിട്ടുണ്ട്.


           പേരിന്റെ പേരിൽ ഞാൻ കേട്ട ഒരു വഴക്കിന്റെ കഥയാണ് ഇവിടെ പറയുന്നത്. നാട്ടിൽ സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമിയാകാൻ വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ ( വൈകുന്നേരം എന്ന് പറഞ്ഞാൽ ഇരുട്ടായി ബോൾ വരുന്നത് കാണാതെ നെഞ്ചത്ത് കൊള്ളണം, അപ്പോഴേ കളി നിർത്തൂ) കഠിനാധ്വാനം ചെയ്യുന്ന കാലമാണ്. അന്ന് ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന ഞങ്ങളുടെ ആരുടേയും കയ്യിൽ കാശുണ്ടായിരുന്നില്ല. ഒരു ബാറ്റ് വാങ്ങാൻ ഒരു വർഷം പിരിവെടുക്കേണ്ട അവസ്ഥ. അത്തരം പിരിവുകളിൽ എന്റെ സംഭാവനയായി ഞാൻ നൽകിയിരുന്ന പണത്തിന്റെ ഉറവിടം ഉമ്മയുടെ കോന്തലയും (ഉമ്മ ഉടുത്തിരുന്ന പുള്ളി മുണ്ടിന്റെ അറ്റത്ത് കെട്ടി വെക്കുന്ന കാശ്) ഉപ്പായുടെ പോക്കറ്റുമായിരുന്നു. അതായിരുന്നു നമ്മുടെ സാമ്പത്തിക സ്രോതസ്സ്. ഇത് തന്നെയായിരുന്നു നമ്മുടെ കൂട്ട്കാരുടേയും അവസ്ഥ. അത് കൊണ്ട് തന്നെ ബാറ്റ് വാങ്ങിയാൽ ബോൾ വാങ്ങാൻ കാശ് തികയില്ല.


           സങ്കീർണമായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ ചേർന്ന അവയ്‌ലബിൾ പി.ബിയിൽ (പാടത്തിന്റെ ഓരത്തുള്ള ടീച്ചറുടെ പറമ്പിലെ പഴുത്ത് നിൽക്കുന്ന മാങ്ങ മോഷ്ടിക്കാൻ പോയവനേയും അമ്മായി ആശുപത്രിയിലായത് കാരണം കഞ്ഞി കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ടവനേയും കിട്ടാത്തത് കൊണ്ട് കിട്ടിയ ഘടികളെ വെച്ച് ചേർന്ന ഒരടിയന്തിര പി.ബിഎടുത്ത തീരുമാനമാണ് ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കുക എന്നത്. പക്ഷേ അപ്പോഴുമുണ്ട് ഒരു പ്രശ്നം. ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയാൽ നമ്മുടെ നാട്ടിൽ കാശ് നമ്മൾ പ്രതീക്ഷിച്ച പോലെ കിട്ടില്ല. എന്നാൽ ഫുട്ബോൾ ഉരുണ്ടാൽ ആളുകളെ എത്ര വേണമെങ്കിലും കിട്ടും. ടിക്കറ്റ് വെച്ച് കളി നടത്താം. ടിക്കറ്റൊന്നിന് 3 രൂപ (ആണെന്നാണോർമ്മ) വെച്ച് വാങ്ങിയാലും അത്യാവശ്യം കാശുണ്ടാക്കാം. പോരാത്തതിന് ഗ്രൌണ്ട് ഫീ ആയി ഓരോ ടീമിൽ നിന്ന് 250 വേറെയും. മനക്കണക്ക് കൂട്ടിയപ്പോൾ കിട്ടിയ സംഖ്യ ഓർത്ത്  “സന്തോഷം കൊണ്ട് എനിക്ക് മാത്രമല്ല ഞങ്ങൾക്കാർക്കും ഇരിക്കാൻ വയ്യെന്നായി

             ഏതായാലും ഫുട്ബോൾ ടൂർണ്ണമെന്റ് നടത്താൻ തീരുമാനമായി. ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ ഒരു ഫുട്ബോൾ ടൂർണ്ണമെന്റ്


            ഇനിയും പണി ബാക്കിയാണ്. ഗ്രൌണ്ട് ശരിയാക്കണം, ടീമുകളെ സംഘടിപ്പിക്കണം. അങ്ങിനെയങ്ങിനെ.. ഏതായാലും ടീമുകളെ സംഘടിപ്പിക്കാനായി ഞങ്ങൾ ഇറങ്ങിത്തിരിച്ചു. അന്നത്തെ ക്ലബ്ബിന്റെ പ്രസിഡണ്ട് മണ്ണത്ത് ജാഫറും സെക്രട്ടറി :കുഞ്ഞാവയും ട്രഷറർ മഹാനായഈയുള്ളവനുമായിരുന്നു


              അങ്ങിനെ ഞങ്ങൾ അടുത്തുള്ള ടീമുകളെ ഒക്കെ ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ച് അഡ്വാൻസും തന്നു. കാശ് കൊണ്ട് നമ്മുടെ റഷീദിക്കയെ (ജാഫറിന്റെ സഹോദരൻ, ഇപ്പോൾ അൽ-ഐനിൽ ജോലി ചെയ്യുന്നു) ഞങ്ങൾ ചെന്ന് കണ്ടു. മൂപ്പർ അന്ന് ഓട്ടോയിലാണ്. മൂപ്പരുടെ ഓട്ടോ വിളിച്ച് വേണം ദൂരെയുള്ള ടീമുകളെ പിടിക്കാൻപോകുവാൻ.  മൂപ്പരോട് ഓട്ടോക്കൂലിക്കായി തർക്കം തുടങ്ങി, ഓട്ടോ ചാർജിന് പുറമേ ഒരു നാരങ്ങാ സോഡയും സന്മനസ്കരായ ഞങ്ങൾ വാഗ്ദാനം ചെയ്തു. അവസാനം ഞങ്ങൾ ഒഴിഞ്ഞ് പോകില്ലെന്ന് തോന്നിയപ്പോൾ ചെറിയ തുകക്ക് മൂപ്പർ സമ്മതിച്ചു.  


             ഞങ്ങൾ യാത്ര ആരംഭിച്ചു, അങ്ങിനെ ദൂരെയുള്ള മഹാ ക്ലബ്ബുകളേയും ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ചു. മറ്റ് ചിലർ ബാഴ്‌സിലോണ താരങ്ങളേക്കാൾ വലിയവരാണെന്ന ഭാവത്തിൽഞങ്ങൾക്ക് മാസം 65 കളികളാണ്, നോക്കട്ടെ, അറിയിക്കാംഎന്നൊക്കെ തട്ടി വിട്ടു. അന്ന് മൊബൈൽ വിപ്ലവം വരാത്ത കാലമായത് കൊണ്ട് (വർഷം 1997) അങ്ങിനത്തെ ക്ലബ്ബുകൾക്ക് അവർ വരാൻ തയ്യാറാണെങ്കിലും അല്ലെങ്കിലും വിളിച്ചറിയിക്കാൻ നൽകിയത്  എന്റെ വീട്ടിലെ ലാന്റ് നമ്പർ ആയിരുന്നു, എന്റെ പേരും എഴുതിക്കൊടുത്തു. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ടൂർണ്ണമെന്റ് പരിപാടി മുന്നോട്ട് പോകുന്നതിനിടയിലാണ് ധാരുണ സംഭവം അരങ്ങേറിയത്.


               ഞാൻ വീട്ടിലില്ലാത്ത സമയത്ത് (അത് പ്രത്യാഗിച്ച് പറയേണ്ട കാര്യമല്ല) ഞാൻ നമ്പർ കൊടുത്ത ഏതോ ഒരു ക്ലബ്ബിന്റെ വിദ്വാൻ വീട്ടിലേക്ക് ഫോൺ ചെയ്തു.  ഉമ്മയാണ് ഫോൺ എടുത്തത്. ഞാൻ കൊടുത്ത പേര് (ബിഷർ) ഞങ്ങളുടെ ക്ലബ്ബിന്റെ പേരും കൊടുത്ത നമ്പർ ക്ലബ്ബിലെ നമ്പറുമായിരിക്കും എന്ന് കരുതിയ വിദ്വാൻ ഉമ്മയോട് ചോദിച്ചു (ഉമ്മ ക്ലബ്ബിന്റെ സെക്രട്ടറിയാണെന്ന് കരുതിക്കാണും!!! പാറക്കൽ കുഞ്ഞാവാക്കാന്റെ ഒഴിഞ്ഞ് കിടന്നിരുന്ന പഴയ വീടിന്റെ സിറ്റൌട്ട് ആയിരുന്നു അന്ന് ക്ലബ്ബ്, അപ്പോഴാ ഫോണും സെക്രട്ടറീം

             ഏതായാലും വിളിച്ച വിദ്വാൻ ഉമ്മയോട് ചോദിച്ചു:  “ഹലോ, ബിഷർ ക്ലബ്ബല്ലേ.”?

       എന്നെ പെറ്റിട്ടു എന്ന ഒരു തെറ്റ് കൊണ്ട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഉമ്മ അത് കൊണ്ട് തന്നെ അത് കേട്ട് ഞെട്ടാനൊന്നും പോയില്ല, പകരം വിളിച്ചവനോട് പറഞ്ഞു ഇത് ക്ലബ്ബും ക്ലിബ്ബുമൊന്നുമല്ല ഇതൊരു പെരേണ് (വീടാണെന്ന്)..



            അവനാണോ കട്ട് ചെയ്തത് അതോ ഉമ്മയാണോ എന്നറിയില്ല. ഏതായാലും വൈകുന്നേരം വരെയുള്ള കഠിനാധ്വാനവുംകഴിഞ്ഞ് വീട്ടിലെത്തിയ ഞാൻഉമ്മാ . ചായ”  എന്ന് വിളിച്ച് പറഞ്ഞ് അടുക്കളക്കോലായിൽ ചായയും കാത്ത് ഇരുന്നു. പക്ഷേ ചായക്ക് പകരം വന്നത് ഉമ്മയുടെ ചീത്തയായിരുന്നു.  


                “നിനക്ക് തെണ്ടിത്തിരിഞ്ഞ് നടന്നാൽ മാത്രം പോരാല്ലേ., ഇപ്പോൾ പെരേം കൂടി ക്ലബ്ബാക്കണം അല്ലേടാ


          കാര്യമറിയാത്ത ഞാൻ ഉമ്മയോട് എന്താണ് കാര്യം എന്നാരാഞ്ഞു, ഉമ്മ ഉണ്ടായ സംഭവം വിവരിച്ചപ്പോൾ ഞാൻ പറഞ്ഞുഎനിക്കീ പേരിട്ടത് നിങ്ങളല്ലേ? നിങ്ങൾ എന്നെ പെറ്റിട്ട ഉടൻ ഞാൻ വലിയ വായിൽ നിലവിളിച്ച് കൊണ്ട് പറഞ്ഞോ എന്റെ പേര് ബിഷർ എന്നാക്കിയില്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തിന് നിങ്ങളുടെ പാർട്ടിയിൽ യാതൊരു വിലയും കൽ പിക്കുന്നില്ല എന്നാരോപണം ഉന്നയിച്ച് കൊണ്ട് ഞാൻ നിങ്ങളുടെ പാർട്ടിയിൽ നിന്ന് പോകും എന്ന്. ഇല്ലല്ലോ?, ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും ഉമ്മ അതോടെ ശാന്തയായി

                      എന്റെ പേര് പറയുമ്പോൾ കേട്ടവൻ വീണ്ടും അതാവർത്തിക്കാൻ പറയരുതെന്ന എന്റെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.


വാൽ: അന്ന് ടൂർണ്ണമെന്റ് വെച്ചപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായെങ്കിലും ഫൈനലായപ്പോഴേക്കും ആകെ ഗുലുമാലായി, അന്ന് ചിന്നന്മാരായ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു, ഒടുവിൽ റഷീദിക്ക, ബക്കറിക്ക, മൊയ്തുക്ക, സയ്ദുക്ക, കുഞ്ഞാവാക്ക, തുടങ്ങിയവർ മുന്നിൽ നിന്നത് കൊണ്ടാണ് തല്ല് കൊള്ളാതെ ഞങ്ങൾ രക്ഷപ്പെട്ടത്

2009 ജൂൺ 6, ശനിയാഴ്‌ച

ക്രിക്കറ്റും ബാല്‍താക്കറെയും

      എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന ഏക കായിക ഇനമായിരുന്നു ക്രിക്കറ്റ്. അത് കൊണ്ട് തന്നെ ഒരു കാലത്ത് ഈ കളി എനിക്ക് ജീവനായിരുന്നു. അന്ന് രാവിലെ കളിക്കാനായി പാടത്തേക്ക് പോയാല്‍ വൈകീട്ട് വീട്ടിലെ കോഴിയും ഞാനും ഒരുമിച്ചായിരുന്നു വീടണയാറ്. മഴക്കാലത്ത് തെങ്ങിന്‍ തോപ്പിലും അല്ലാത്തപ്പോള്‍ പാടത്തുമായി കളിയങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അനിഷ്‍ട സംഭവം നടക്കുന്നത്. ഞങ്ങളുടെ വിശാലമായ പാടത്ത് ഒരുപാട് കണ്ടങ്ങൾ (ഗ്രൗണ്ട്‌) ഉണ്ടെങ്കിലും അതിലധികവും കഴമുഴയായ കണ്ടങ്ങളായിരുന്നു. അത് കൊണ്ട് തന്നെ അത്തരം ഗ്രൗണ്ടുകള്‍ ഞങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നറിയാവുന്നത് കൊണ്ട് (പ്രത്യാഗിച്ച് എനിക്ക്) അത്തരം ഗ്രൗണ്ടുകളില്‍ കളിക്കുന്നതിനെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നു. തരക്കേടില്ലതെ ബോളിന് വേണ്ടി ചാടുകയും അതില്‍ ചില ചാട്ടങ്ങളില്‍ എങ്ങിനെയോ ബോള്‍ കയ്യില്‍ കുടുങ്ങുകയും ചെയ്തിരുന്നത് കൊണ്ട് ഞാന്‍ തരക്കേടില്ലാത്ത ഒരു ഫീല്‍ഡറാണെന്ന് എന്റെ കൂട്ട്കാര്‍ വിലയിരുത്തി. (ആ.... ആര്‍ക്കറിയാം) അത് കൊണ്ട് തന്നെ ഇത്തരം ഗ്രൗണ്ടുകളില്‍ കളിച്ചാല്‍ ഗ്രൗണ്ടിലെ മുഴയുടെ ഫോട്ടോകോപ്പി നമ്മുടെ ചന്തിയിലും കാണുമെന്നറിയാവുന്നത് കൊണ്ട് അത്തരം ഇടപാടിന് നമ്മളെ കിട്ടില്ലായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ പാടത്തിന്റെ ഓരത്തുള്ള ഒരു കണ്ടത്തിലേക്ക് കളി പറിച്ച് നടുന്നത്. ഈ ഗ്രൗണ്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നു അത്. (ഒത്തനടുവില്‍ ഒരു നടവരമ്പ് ഉള്ളത് ഇതിനൊരപവാദമാണെങ്കിലും). പിന്നെ വിക്കറ്റിന് പിറകില്‍ അധികം സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ട് കീപ്പര്‍ കുറച്ച് താഴ്‌ചയുള്ള തൊട്ടടുത്ത കണ്ടത്തിലാണ് നില്‍ക്കാറ്. എങ്കിലും ആകെക്കൂടി കുഴപ്പമില്ലാത്ത ഗ്രൗണ്ട്‌ ആയിരുന്നു. പിന്നെ മറ്റൊരു കുഴപ്പം ഉണ്ടായിരുന്നത് ഓഫ് സൈഡിലെ ബൗണ്ടറി വളരെ അടുത്തായിരുന്നു. ഇത് സ്ഥലം ഇല്ലാത്തത് കൊണ്ടല്ല കെട്ടോ. അതിന് കാരണം വേറെയാണ്. ഞങ്ങളില്‍ ഭൂരിഭാഗത്തിനും അന്ന് ടി.വി. എസില്‍ ആയിരുന്നു ജോലി (തെക്ക് വടക്ക് വായ് നോക്കി നടത്തം) അത് കൊണ്ട് തന്നെ ബാറ്റ്, ബോള്‍ തുടങ്ങിയ സാമഗ്രികള്‍ക്ക് പിരിവ് നടത്തുമ്പോള്‍ കാ‍ര്യമായ സംഭാവന നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇത്യാദി കാര്യങ്ങള്‍ക്കൊക്കെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്ന സുനി എന്ന വിദ്വാന് ഓഫ് സൈഡില്‍ മാത്രമേ കളിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത് കൊണ്ട് അങ്ങേര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ വേണ്ടിയാ‍യിരുന്നു ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തിയിരുന്നത്. അല്ലെങ്കില്‍ അവന്‍ ബാറ്റും കൊണ്ട് അവന്റെ പാട്ടിന് പോകുമായിരുന്നു.

     ഈ ഗ്രൗണ്ടിന്റെ അരികത്തായാണ്  ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന മാന്യദേഹത്തിന്റെ പറമ്പ് സ്ഥിതി ചെയ്തിരുന്നത്. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ കുരുടിക്ക് കണ്ണും കുതിരക്ക് കൊമ്പും ഈശ്വരന്‍ കൊടുക്കാത്തത് പോലെ അദ്ദേഹത്തിന് കേള്‍വി ശക്തിയും ഈശ്വരന്‍ നല്‍കിയിരുന്നില്ല. അല്ലാതെ തന്നെ ആളൊരു ഹഡാഗഡിയനായിരുന്നു.

        ഏതായാലും ഞങ്ങള്‍ ഈ ഗ്രൗണ്ടില്‍ കളി ആരംഭിച്ചു. ഞങ്ങളുടെ ടീമിലെ ധോണിമാര്‍ ഇദ്ദേഹത്തിന്റെ പറമ്പിലേക്ക് ഇടക്കിടെ സിക്സറുകള്‍ പായിക്കുകയും അതില്‍ ചിലത് അദ്ദേഹത്തിന്റെ വെറ്റിലക്കൊടിയുടെ തൂമ്പ് തകര്‍ക്കുകയും (ചിന്ന സ്വാമി സ്റ്റേഡിയത്തിലാണെങ്കില്‍ വല്ല ലൈറ്റിലോ മറ്റോ കൊള്ളേണ്ട ബോളാണ്) ചിലത് കുരുമുളക് വള്ളിയുടെ വേര് പറിച്ചെടുക്കുകയും പതിവായി. പറമ്പിലേക്ക് പോയ ബോള്‍ എടുക്കാനായി ഞങ്ങളുടെ കൂട്ടത്തിലെ അഞ്ജു ബോബി ജോര്‍ജിന്റെ കുടുംബക്കാര്‍ വേലി എടുത്ത് ചാടുകയും അതില്‍ ചില ചാട്ടങ്ങള്‍ ബീജിങ് ഒളിമ്പിക്സില്‍ അഞ്ജു ചാടിയ പോലെ പിഴക്കുകയും ചാടിയവനും വേലി ഉറപ്പിച്ച് നിര്‍ത്തിയിരുന്ന കുറ്റിയുമടക്കം മലര്‍ന്നടിച്ച് വീഴുകയും പതിവായിരുന്നു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യമൊന്നും അദ്ദേഹം ഇതറിഞ്ഞിരുന്നില്ല, രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഞങ്ങള്‍ കളിക്കുന്നത് കണ്ട് വേലിക്കരികിലേക്ക് വന്ന അദ്ദേഹം ഞെട്ടിപ്പോയി. വേലിയും അതിനടുത്തായുണ്ടായിരുന്ന കുരുമുളക് വള്ളികളും ചിന്നഭിന്നമായിരികുന്നു. ദേഷ്യം കൊണ്ട് അദ്ദേഹത്തിന് കാത് പണ്ടേ ഇല്ലാത്തത് കൊണ്ട് കണ്ണ് മാത്രം കാണാതായി. അന്ന് അദ്ദേഹം കുറെ തെറിവിളികള്‍ക്ക് ശേഷം പ്രഖ്യാപിച്ചു. ഇനി മേലാല്‍ ഇവിടെ കളിക്കുന്നവരുടെ കയ്യും കാലും കൊത്തി നുറുക്കി കറി വെക്കുന്നതാണ്. ക്രിക്കറ്റ് കളിക്കാ‍ന്‍ കഴിയാത്ത കയ്യും കാലും കൊണ്ടെന്ത് പ്രയോജനം എന്ന് ചിന്തിച്ചിരുന്ന ഞങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ ഭീഷണി ഒന്നും ഏശിയില്ല. പിറ്റേന്നും ഞങ്ങള്‍ കളിച്ചു. അന്ന് അദ്ദേഹം സ്ഥലത്തില്ലാതിരുന്നത് കാരണം കാര്യമായ കുഴപ്പം ഒന്നും ഉണ്ടായില്ല. ഇടക്ക് അദ്ദേഹത്തിന്റെ പൊണ്ടാട്ടി വന്ന് എന്തോ പറഞ്ഞിട്ട് പോയി. അതാരും കാര്യമാക്കിയില്ല. അന്നും ഞങ്ങള്‍ വേലിക്ക് അംഗഭംഗം വരുത്തുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. രാത്രി വീട്ടിലെത്തിയ അദ്ദേഹം പൊണ്ടാട്ടി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാകണം വേലിക്കരികിലേക്ക് പോകുകയും വീണ്ടാമതും ഞെട്ടുകയും ചെയ്തിരുന്നു എന്ന് ഞങള്‍ക്ക് മനസ്സിലാകുന്നത് പിറ്റേന്ന് പാടത്തേക്ക് കളിക്കാനായി പോയപ്പോഴാ‍യിരുന്നു. പാടത്തെത്തിയ ഞങ്ങളുടെ ഇടനെഞ്ച് പൊട്ടിപ്പോയി, എങ്ങനെ പൊട്ടാതിരിക്കും. രണ്ട് ദിവസം മുഴുവന്‍ അധ്വാനിച്ച് ചിട്ടപ്പെടുത്തിയ ഞങ്ങളുടെ പിച്ചതാ തൂമ്പ കൊണ്ട് കിളച്ച് മറിച്ചിരിക്കുന്നു.

         ഈ സംഭവത്തിന് കുറച്ച് മുന്‍പായിരുന്നു ബാല്‍താക്കറെയുടെ ആളുകള്‍ പാക്കിസ്താന്‍ ഇന്ത്യയില്‍ കളിക്കുന്നതില്‍ പ്രതിഷേധിച്ച് പിച്ച് കുത്തിപ്പൊളിച്ചത്. ഈ വാര്‍ത്ത കണ്ടിട്ടാകണം ഈ കളിയെക്കുറിച്ച് ഒന്നുമറിയാത്ത അദ്ദേഹം ഈ പായ പോലത്തെ സാധനം കുത്തിപ്പൊളിച്ചാൽ ഇവന്‍മാരുടെ കളി നടക്കില്ല എന്ന് മനസ്സിലാക്കിയതും കുത്തിപ്പൊളിച്ചതും.

അങ്ങനെ അദ്ദേഹത്തിന് ഞങ്ങള്‍ ഒരു പേരും നല്‍കി. ബാല്‍ താക്കറെ....

           അന്ന് രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങള്‍ പ്രതിഷേധ പ്രകടനം നടത്തി. ബാല്‍ താക്കറെ നീതി പാലിക്കുക, സ്പോര്‍ട്സിനെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങളാണ് പ്രകടനത്തില്‍ ഉയര്‍ന്ന് കേട്ടത്. ഈ പ്രതിഷേധപ്രകടനം അദ്ദേഹം നേരിട്ടത് ഉരുളന്‍ കല്ല് കൊണ്ട് ഞങ്ങളുടെ നേര്‍ക്ക് നോബോള്‍ (കൈമടക്കി, ഏകദേശം നമ്മുടെ മുത്തയ്യ മുരളീധരന്റെ സ്റ്റൈലില്‍) എറിഞ്ഞ് കൊണ്ടായിരുന്നു.

          പക്ഷെ തോറ്റ് പിന്‍ മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പത്ത് ബക്കറ്റ് വെള്ളവും നാലഞ്ച് ഓല മടലും കൊണ്ട് പിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കി കളി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

          ഇതറിഞ്ഞ അദ്ദേഹം പുതിയ ഒരടവ് എടുത്തു. അവിടെ വന്ന് കാവല്‍ നില്‍ക്കാന്‍ തുടങി. ഞങ്ങള്‍ കളിക്കാനായി വന്നപ്പോള്‍ ഇവിടെ കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു, ഞങ്ങള്‍ പറഞ്ഞു. നിങ്ങളുടെ പറമ്പിലൊന്നുമല്ലല്ലോ കളിക്കുന്നത് എന്ന്. അപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ പറമ്പില്‍ പോയി കാവല്‍ നില്‍ക്കാന്‍ തുടങ്ങി. മറ്റൊന്നിനുമല്ല,അദ്ദേഹത്തിന്റെ പറമ്പിലേക്ക് വരുന്ന ബോളുകള്‍ പിടിച്ചെടുക്കാന്‍. അഥവാ ആ ബോള്‍ തിരിച്ചെടുക്കാ‍ന്‍ ആരെങ്കിലും ധൈര്യ സമേതം മുന്നോട്ട് വന്നാല്‍ അവന്റെ കരണക്കുറ്റി നോക്കി പൊട്ടിക്കാനും, ഞങ്ങളും തോറ്റ് കൊടുത്തില്ല, ഞങ്ങളും പുതിയ ഒരടവെടുത്തു, ഇനി മുതല്‍ സിക്സര്‍ ഇല്ല, സിക്സറടിക്കുന്നവന്‍ ഔട്ടാകുക മാത്രമല്ല. ബോള്‍ വാങ്ങി വരണം എന്ന എന്ന പുതിയ നിയമം പാസ്സാക്കി.

           കളി പുനരാരംഭിച്ചു. ആദ്യമൊന്നും വേലിക്കപ്പുറത്തേക്ക് ബോള്‍ പോകാതെ കളിച്ചു. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ ഞങ്ങളുടെ കൂട്ടത്തിലെ ധോണിമാ‍ര്‍ ക്ഷമ നശിച്ച് ഉയര്‍ത്തി അടിക്കുകയും ബോള്‍ അപ്പുറത്തേക്ക് പോകുകയും അദ്ദേഹം കൈക്കലാക്കുകയും ചെയ്‌തു. കയ്യില്‍ കിട്ടിയപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ഇത് സൂചി കൊണ്ട് കുത്തിയാലൊന്നും പൊട്ടില്ല എന്ന് (കാരണം അത് കോര്‍ക്ക് ബോള്‍ ആയിരുന്നു)

          ഏതായാലും അദ്ദേഹം ആ ബോളും കൊണ്ട് വീട്ടിലേക്ക് പോയി. അന്നത്തെ കളി അതോടെ നില്‍ക്കുകയും ചെയ്തു. ബോള്‍ ഉയര്‍ത്തി അടിച്ചവന്‍ നാളെ ബോളുമായി വരണം എന്ന് സംയുക്തമായി പ്രഖ്യാപിച്ച് ഞങ്ങള്‍ അന്നത്തേക്ക് പിരിഞ്ഞു.

       അന്ന് വൈകുന്നേരം ഞങ്ങള്‍ യോഗം ചേര്‍ന്നു. ഇനി എന്ത് ചെയ്യും, ഓരോ സിക്സറിനും ഓരോ ബോള്‍ വാങ്ങുക എന്നത് പ്രായോഗികമല്ല എന്ന് ഭൂരിഭാഗം പേരും പറഞ്ഞു. കളി മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റുന്ന കാര്യം ചര്‍ച്ചക്ക് വരാതിരുന്നത് മറ്റെല്ലാ ഗ്രൗണ്ടും അപ്പോഴേക്കും ഉഴുതു മറിച്ചിരുന്നു. അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. എന്നും വന്ന് കാവല്‍ നില്‍ക്കല്‍ അദ്ദേഹത്തിനും പ്രായോഗികമാകില്ല. അത് കൊണ്ട് നമുക്ക് നോക്കിയും കണ്ടും ഒക്കെ അവിടത്തന്നെ കളിക്കാം. അങ്ങനെ വീണ്ടാമതും കളി തുടങി. ഒന്ന് രണ്ട് ദിവസം അദ്ദേഹം കാവല്‍ നിന്നു. അന്ന് ഞങള്‍ ബോള്‍ തൊടിയിലേക്ക് പോകാതെ സൂക്ഷിച്ച് കളിച്ചു. സിക്സറടിക്കാന്‍ മുട്ടുന്ന ധോണിമാര്‍ മുന്‍പ് സിക്സറടിച്ചവന്റെ ഗതി ഓര്‍മ്മയുള്ളത് കൊണ്ട് ക്ഷമയോടെ കളിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അദ്ദേഹം കാവല്‍ നില്‍ക്കല്‍ നിര്‍ത്തി. അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ പാടത്ത് വെച്ച് ഞങ്ങളുടെ ക്ലബ്ബായ ചംസിന്റെ അടിയന്തിര യോഗം ചേരുകയും കളിനിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. അതായത് അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ സിക്സര്‍ അടിക്കാം, ഉള്ള ദിവസങ്ങളില്‍ പാടില്ല എന്ന നിയമം കൊണ്ട് വന്നു. അദ്ദേഹം ഇടക്കിടെ വന്ന് കാവല്‍ നില്‍ക്കും, ചില സമയങളില്‍ ബോള്‍ വേലിക്കപ്പുറത്തേക്ക് പോകുകയും അദ്ദേഹം ക്യാച്ച് ചെയുകയും അത് കൊണ്ട് പോകുകയും ചെയ്ത് പോന്നു. ഇങ്ങിനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവത്തിന്റെ ക്ലൈമാക്സ് വരുന്നത്.

          അന്ന് വൈകുന്നേരം പാടത്തെത്തി പിച്ചിലേക്ക് നോക്കിയ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഞെട്ടി എന്ന് പറഞ്ഞാല്‍ ശരിയാകില്ല. മേലാസകലം കോരിത്തരിച്ചു എന്ന് പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല പിച്ച് നിറയെ പല സൈസിലുള്ള അമേദ്യം. (എന്റെ എല്ലാ കഥയിലും അമേദ്യം ഒരു കേന്ദ്ര കഥാപാത്രമാകുന്നതില്‍ വായിക്കുന്നവര്‍ ക്ഷമിക്കുക). ഏതാ‍യാലും പിച്ചിന് ചുറ്റും താടിക്ക് കയ്യും കൊടുത്ത് അദ്ദേഹത്തിന്റെ ഈ പത്തൊന്‍പതാമത്തെ അടവിനെ എങ്ങിനെ നേരിടും എന്ന് കൂലങ്കഷമായി ചിന്തിച്ചു. മറ്റൊന്ന് കൂടിയുണ്ടായിരുന്നു. ഇങ്ങനെ പല സൈസിലുള്ള സാധനങള്‍ ഒറ്റക്ക് ഒരേ സമയം വിക്ഷേപിക്കാനുള്ള ആരോഗ്യമൊന്നും അദ്ദേഹത്തിനില്ല. അത് കൊണ്ട് തന്നെ ഈ ഉദ്യമത്തില്‍ അദ്ദേഹത്തെ കാര്യമായി ആരോ സഹായിച്ചിട്ടുണ്ട് എന്ന നിഗമനത്തിലെത്തിച്ചേരുകയും ആ കറുത്ത കൈകള്‍ (കറുത്ത ആസനം) ആരുടേതായാലും പുറത്ത് കൊണ്ട് വരിക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു, തോറ്റ് പിന്‍മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഈ വിക്ഷേപണം രാത്രി നടന്നതിനാലും രാവിലെ മുതലുള്ള പാടത്തെ പൊരി വെയില്‍ കൊണ്ട് പഴംപൊരി ഉണ്ടാക്കുന്നതിനിടയില്‍ അതുണ്ടാക്കുന്നവന് കാമുകിയുടെ ഫോണ്‍ വന്നാല്‍ പഴംപൊരിക്കുണ്ടാകുന്ന രൂപഭേദം പോലെ കരിഞ്ഞുണങ്ങി ഒരു പരുവമായതിനാല്‍ സ്റ്റമ്പിന്റെ കൂര്‍ത്ത അറ്റം കൊണ്ട് ഈ സാധനങ്ങളെല്ലാം തന്നെ പിച്ചില്‍ നിന്നും അടുത്തുള്ള വെള്ളച്ചാലിലേക്ക് ശുഐബ് അക്തറുടെ ബോളിനെ സച്ചിന്‍ സ്റ്റേഡിയത്തിന്റെ പുറത്തേക്ക് സിക്സറടിക്കുന്ന ലാഘവത്തോടെ ഞങ്ങള്‍ തോണ്ടിയെറിഞ്ഞു. പക്ഷെ ഈ തോണ്ടലിലും ചില അനിഷ്ട് സംഭവങ്ങള്‍ നടന്നു. എണ്ണ നല്ല വണ്ണം ചൂടാകാതെ ഉണ്ടപ്പൊരി പൊരിച്ചെടുത്താല്‍ അകത്തെ മാവ് വേകാത്ത പോലെ ഈ സാ‍ധനങ്ങളില്‍ ചിലതിന്റെ ഉള്ളില്‍ വേവ് തട്ടാത്തത് കൊണ്ട് (മറിച്ചിട്ട് രണ്ട് പുറവും ചൂടാക്കാന്‍ ആരും വരാത്തത് കൊണ്ടാകണം) തോണ്ടിയെറിയുമ്പോള്‍ കുറച്ച് അവശിഷ്ടങള്‍ പിച്ചില്‍ അവശേഷിച്ചു. അവശിഷ്ടം വീണ ഭാഗത്തെ മണ്ണെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഞങ്ങള്‍ കളിതുടര്‍ന്നു. രണ്ടാമത്തെ ഓവറിലാണ് ക്ലൈമാക്സ്. രണ്ടാം ഓവര്‍ ചെയ്യാന്‍ വന്നത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ബൗളറാണ്‌. (ചില സുരക്ഷാ കാരണങ്ങളാല്‍ ഐ മീന്‍ എന്റെ സുരക്ഷ, പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലാത്തതില്‍ ഖേദിക്കുന്നു.) ശുഐബ് അക്തറും ബ്രെറ്റ്ലീയുമെല്ലാം ബോള്‍ ചെയ്യുന്നതിന് മുന്‍പ് ബോളില്‍ ഉമിനീര്‍ പുരട്ടുന്നത് കൊണ്ട് ഇദ്ദേഹവും പുരട്ടി. ശേഷം ഉമിനീര്‍ പോരെന്ന് തോന്നിയ ഇദ്ദേഹം ബോളില്‍ നിന്നും കയ്യെടുത്ത് കൈവിരല്‍ നാവിലമര്‍ത്തിയതും വിവാഹ സദ്യക്കിടെ അറിയാതെ കീഴ്‌വായു പോയവന്റെ മുഖം പോലെ ആകെ ചുക്കിച്ചുളിഞ്ഞതും മാറിയിരുന്ന് ശര്‍ദിച്ചതും ഒരുമിച്ചായിരുന്നു. ഈ സമയം ബോളില്‍ ബാക്കിയുണ്ടായിരുന്ന അമേദ്യം ഊറിച്ചിരിച്ചിട്ടുണ്ടാകണം...

വാല്‍ക്കഷ്ണം: ഞങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചെടുക്കുന്ന ബോളുകള്‍ അദ്ദേഹം അദ്ദേഹത്തിന്റെ പറമ്പിലേവിടെയോ കുഴിച്ചിടുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. ഞങ്ങളുടെ മാരകമായ പ്രഹരത്തില്‍ നിന്നും മോചനം നേടി അദ്ദേഹത്തിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബോളുകളുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്ന് കൊണ്ട് തത്ക്കാലം നിര്‍ത്തട്ടെ...

2009 ജൂൺ 3, ബുധനാഴ്‌ച

ലാഭത്തില്‍ വിറ്റ ഒരു സൈക്കിള്‍

ഞാനൊരു പ്രവാസിയായി രൂപാന്തരം പ്രാപിച്ച് ഇന്നേക്ക് അഞ്ച് വര്‍ഷവും മൂന്ന് മാസവും ആറ് ദിവസവുമായി. എന്നോടുള്ള സ്നേഹം കാരണവും ഞാന്‍ വീട്ട് കാര്‍ക്ക് നല്ല പേരുണ്ടാക്കിക്കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്തത് കൊണ്ടും എനിക്ക് പതിനെട്ട് വയസ്സ് തികയാന്‍ കാത്തു നിന്നിരുന്ന എന്റെ വീട്ടുകാര്‍ എന്നെ നാടുകടത്തി. ദുരന്തത്തിന് ശേഷം ഞാന്‍ എത്തിപ്പെട്ട അല്‍-ഐന്‍ എന്ന എന്റെ ഗള്‍ഫിലെ തറവാട്ടില്‍ എനിക്ക് കുറെ നല്ല സുഹ്യത്തുക്കളെ കിട്ടി. അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ഒരു സുഹ്യത്താണ് റഷീദ്. അവനെക്കുറിച്ച് പറയാന്‍ ഒരു പാടുണ്ട്. ചുരുക്കി പറഞ്ഞാല്‍ കണ്ടതെല്ലാം വിളിച്ച് പറയുന്ന ഒരു ശുദ്ധന്‍. പണ്ട് രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുട്ടിയുടെ ചേട്ടനായി പരിഗണിക്കാവുന്ന ഒരു പഹയന്‍. അവന്‍ ഇവിടെ വന്ന് ആദ്യം കഴിച്ച സാന്റ്വിച്ച് പൊതിഞ്ഞിരുന്ന പേപ്പര്‍ പിറ്റേന്ന് രണ്ടിന് പോയപ്പോഴാണ് തിരിച്ച് കിട്ടിയതത്രെ. ഇവന്‍ ഇങനെ ശുദ്ധനാകാന്‍ വേറൊരു കാരണം കൂടി ഉണ്ടെന്ന് കേള്‍ക്കുന്നു. അത് എന്താണെന്ന് വെച്ചാല്‍ അടുത്ത കാലത്താണ് അവന്റെ നാട്ടില്‍ വെളിച്ചവും (കരണ്ട്, അവന്റെ നാട്ടിലെ ഭാഷയില്‍ പറഞ്ഞാല്‍ താഴോട്ട് കത്തുന്ന ചിമ്മിണീ വിളക്ക്) ടെലിഫോണും എന്തിനധികം ഒരു മോട്ടോര്‍ സൈക്കിള്‍ വരെ എത്തിയത്. എന്റെ നാടായ കാവുമ്പുറം എന്ന മെട്രോ പോളിറ്റന്‍ സിറ്റിയില്‍ നിന്നാണ് ആദ്യമായി ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് അവന്റെ നാട്ടിലെത്തിയത്. അതിനു കുറച്ച് മുന്‍പായിരുന്നു അജ്ഞാത ജീവി ആടുകളെ കൊന്ന സംഭവം നടന്നത്. അന്ന് അവരുടെ നാട്ടില്‍ ബുള്ളറ്റുമായെത്തിയ എന്റെ നാട്ടുകാരനെ അവന്റെ നാട്ടുകാര്‍ പൊതിരെ തല്ലി. നമ്മുടെ ആടുകളെ കൊന്ന അജ്ഞാത ജീവിയുടെ മുതലാളി ഇതാ അതിന്റെ പുറത്ത് കയറി വരുന്നെടാ എന്നും പറഞ്ഞായിരുന്നു അടി. ബുള്ളറ്റിനും കിട്ടി മൂന്നാലെണ്ണം.








ഏതായാലും കാര്യത്തിലേക്ക് കടക്കാം.




അവന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. വീട്ടിലെ അടക്കയും തേങയും അടിച്ചു മാറ്റി വിറ്റ് കിട്ടിയ കാശ് എടുത്ത് വെച്ച് അവന്‍ ഒരു സൈക്കിള്‍ വാങി. സൈക്കിള്‍ വാങി അധികം കഴിയുന്നതിന് മുന്‍പ് അവന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും വന്നു. മുറ്റത്ത് കിടക്കുന്ന സൈക്കിള്‍ കണ്ട അദ്ദേഹത്തിന് ദേഷ്യം പിടിച്ചു (പണ്ട് സൈക്കിളി നിന്നും വീണ് കയ്യിന് പരിക്ക് പറ്റിയ അദ്ദേഹത്തിന് സൈക്കിള്‍ കണ്ടാല്‍ കിരീടത്തില്‍ കിരീക്കാടന്‍ ജോസിന് മോഹലാലിന്റെ കഥാപാത്രത്തെ കണ്ടത് പോലെയാണ്) അത് കൊണ്ട് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു, സൈക്കിള്‍ നാല്പത്തി ഏട്ട് മണിക്കൂറിനകം ഇവിടെ നിന്നും പോകേണ്ടതാണ്. അങിനെ അവന്‍ അത് വിക്കാനുള്ള ശ്രമം ആരംഭിച്ചു. പലരും വന്ന് നോക്കി. പിക്കപ്പ് ഇല്ല, മൈലേജ് പോര, പുള്ളിങ് കുറവാണ്, ടയര്‍ എം.ആര്‍.എഫ് അല്ല, ചെയിന്‍ കവര്‍ ഇല്ല തുടങി പല കാരണങള്‍ പറഞ്ഞ് അവര്‍ പിന്‍ വാങി. അങിനെ ഇരിക്കെ ഒരാള്‍ വന്നു.ഞാനെത്ര സൈക്കിള്‍ കണ്ടതാ എന്ന ഭാവത്തില്‍ അദ്ദേഹം സൈക്കിളിന് ചുറ്റും പോത്തിനെ വാങാന്‍ വന്നയാള്‍ പോത്തിന് ചുറ്റും നടന്ന് നോക്കുന്ന പോലെ രണ്ട് റൌണ്ട് നടന്നു, ശേഷം പറഞ്ഞു. ഒരുപാട് കുഴപ്പം ഉണ്ട്. മാത്രമല്ല ബുക്കും പേപ്പറും ക്ലിയര്‍ അല്ല. ഇന്‍ഷൂറന്‍സ് ഫുള്‍ കവര്‍ അല്ല. അത് കൊണ്ട് നൂറ്റി എഴുപത്തി അഞ്ചിനാണെങ്കില്‍ ഞാന്‍ എടുത്തോളാം. നൂറ്റി ഇരുപത്തി അഞ്ച് രൂപക്ക് വാങിയ സൈക്കിളിന് നൂ‍റ്റി എഴുപത്തി അഞ്ച് പറഞ്ഞ മഹാനോട് ഉള്ളില്‍ ബഹുമാനവും അതോടൊപ്പം സന്തോഷവും തോന്നിയെങ്കിലും പോരുന്നെങ്കില്‍ പോരട്ടെ എന്ന നിലക്ക് അവന്‍ ഇരുനൂറ് പറഞ്ഞ് നോക്കി. എന്നാല്‍ അദ്ദേഹം വഴങിയില്ല. വിലക്കല്ലെങ്കില്‍ ഞാന്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ എത്രയും പെട്ടെന്ന് അയാള്‍ കൊടുത്ത കാശ് വാങി പോക്കറ്റിലിട്ടു. അല്ലെങ്കില്‍ തന്റെ സൈക്കിള്‍ കെട്ടിക്കാന്‍ പ്രായമായ മക്കളുടെ തന്തമാര്‍ ബ്രോക്കര്‍ ഫീസ് കൊടുത്ത് ഇടങേറാകുന്നത് പോലെ ഇടങേറാകണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ കാശ് വാങി.

സന്തോഷാധിക്യത്താല്‍ അവന്‍ ഉമ്മയുടെ അടുത്തേക്ക് ഒ›ടിച്ചെന്ന് പറഞ്ഞു. ഉമ്മാ ഞാന്‍ നൂറ്റി ഇരുപത്തി അഞ്ച് രൂപക്ക് വാങിയ സൈക്കിള്‍ നൂറ്റി എഴുപത്തി അഞ്ച് രൂപക്ക് വിറ്റു. ഇതു പറഞ്ഞ കഴിയുന്നതിന് മുന്‍പ് ഒരാര്‍ത്തനാദം കേട്ടു. തിരിച്ച് അതേസ്പീഡില്‍ പുറത്തേക്ക് ഒ›ടി ശബ്ദത്തിന്റെ ഉറവിടം ചെന്ന് നോക്കിയപ്പോള്‍ സൈക്കിളും അത് വാങിയ മഹാനും അവരുടെ കല്ല് വെട്ട് കുഴിയില്‍ വീണ് കിടക്കുന്നു!!!


സൈക്കിളിന്റെ ടയര്‍ മരിച്ച് കിടക്കുന്നവന്റെ നെഞ്ചത്ത് റീത്ത് വെച്ചത് പോലെ അവന്റെ നെഞ്ചില്‍ കിടക്കുന്നു. പിന്നെ നമ്മുടെ കഥാനായകന്‍ ഒട്ടും അമാന്തിച്ചില്ല. പണ്ടെ ഹ്യദയാലുവായ എന്റെ പ്രിയ സുഹ്യത്ത് അവനേയും എടുത്ത് ഒരു ഒ›ട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോയി. ഒ›ട്ടോ ചാര്‍ജ് എണ്‍പത് രൂപ, മുന്നൂറ്റി നാല്പത്തി അഞ്ച് രൂപ അന്‍പത് പൈസ ആശുപത്രി ചിലവ് 345.50 നഷ്ടം 250 രൂപ 50 പൈസ. അവസാനം എല്ലം കഴിഞ് വിതുമ്പുന്ന ഹ്യദയവുമായി വീട്ടില്‍ തിരിച്ചെത്തിയ അവ്ന്‍ വൈകുന്നേരം അങാടിയിലേക്ക് പോയി. ഇടിത്തീ പോലെ മറ്റൊരു വാര്‍ത്ത അവനേയും കാത്ത് അങാടിയില്‍ നില്പുണ്ടായിരുന്നു. സൈക്കിളിന്റെ വിലയായ 175 തിരിച്ച് കിട്ടണമെന്നും മാത്രമല്ല ഇനിയും ആശുപത്രിയില്‍ പോകാനുള്ളത് കൊണ്ട് നഷ്ടപരിഹാരമായി ഒരു തുക കിട്ടണമെന്നും ആയിരുന്നു ആ സ്ഥിരീകരിക്കാത്ത വാര്‍ത്ത.