2018 ഏപ്രിൽ 24, ചൊവ്വാഴ്ച

*തെളിയാത്ത പേന*


       പരീക്ഷക്ക് കൊണ്ട് വന്ന തെളിയാത്ത പേനക്ക് പകരമൊന്ന് തന്ന് കൂട്ട്കാരൻ സഹായിച്ചു... 



               പക്ഷേ അവൻ മറച്ച് പിടിച്ചെഴുതിയത് കൊണ്ട് ഒന്നും തെളിഞ്ഞ് കണ്ടില്ല,


ഫലം   



വീണ്ടും ടീച്ചറുടെ വക ഒരു കോഴിമുട്ട....    


             

2016 ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ഓർമ്മകൾക്കില്ല ചാവും ചിതകളും....




            ക്ലാ...ക്ലീ....ക്ലൂ.... സുരേഷ് തിരിഞ്ഞ് നോക്കി... മുറ്റത്തൊരു മൈന (പക്ഷേ മൈന തിരിഞ്ഞ് നോക്കാത്തത് കൊണ്ട് സുരേഷ് ചമ്മിപ്പോയി, സുരേഷിന് അങ്ങിനെ വേണം, എന്ന് പിന്നീടാരോ അനുബന്ധമായി പറഞ്ഞിരുന്നു) ഏതായാലും ഈ സുരേഷിനെ സ്കൂളിൽ ആ പാഠ ഭാഗം വായിച്ചവരാരും മറന്ന് കാണില്ല, പറഞ്ഞ് വരുന്നത് നമ്മുടെ സ്കൂളായ എ.എൽ.പി.എസ് തൊഴുവാനൂരിനെക്കുറിച്ചാണ്....


                  അതിന് ചുറ്റും ഓർമ്മകൾ ഒരുപാടുണ്ട്...  ഇന്നിപ്പോൾ പ്രവാസലോകത്തിരുന്ന് ഞാനും വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി... പക്ഷേ മൈനയെ കണ്ടില്ല, പകരം ഒരറബിയുടെ ബെൻസ് കാർ കണ്ടു... പിന്നെ ഒന്നും നോക്കിയില്ല, കണ്ണും പൂട്ടി ഒന്ന് കൂടി തിരിഞ്ഞ് നോക്കിയപ്പോൾ  പല കാഴ്ചകളും കണ്ടു, ആ കാഴ്ചകളൊക്കെ ഒന്ന് കുത്തിക്കുറിക്കാമെന്ന് കരുതുന്നു...

*************

                     ഓർമ്മയുടെ അങ്ങേ അറ്റത്ത് ‘അറിവിന്റെ ഭാരം’ കാരണം നടുവുളുക്കി വളഞ്ഞ ബെഞ്ചും, ബ്ലാക്ക്  ബോർഡിലുള്ള ടീച്ചറുടെ പ്രഹരത്തിൽ പ്രതിഷേധിച്ച് ഡസ്റ്റർ ഉയർത്തി വിടുന്ന പൊടിപടലങ്ങളും ,  തൊടിയിൽ നിന്ന് പൊട്ടിച്ചെടുക്കുന്ന ഇറേസർ അഥവാ മഷിത്തണ്ടും (മ്മടെ മായ്പ്പ്),പൊട്ടിയ സ്ലേറ്റ് വീണ്ടും പൊട്ടിച്ചുണ്ടാക്കുന്ന പെൻസിലും, ഏതെങ്കിലും ഒരു കമ്പിയിൽ നിന്ന് തുന്നൽ വിട്ട് പോയി ഷർട്ടിന്റെ കൈ മടക്കിവെച്ച പോലെയുള്ള കുടയും.... അങ്ങിനെയങ്ങിനെ...  , 

*************

                       അന്ന് വളാഞ്ചേരി ഹൈസ്കൂളിൽ പഠിച്ചിരുന്ന ചേട്ടന്മാർ സമരം കാരണം സ്കൂൾ വിട്ട് ഞങ്ങൾ ക്ലാസ്സിലിരിക്കുമ്പോൾ അവർ സ്കൂളിന് മുൻപിലൂടെ പോകുന്നതും നോക്കി സങ്കടത്തോടെ ഇരുന്ന കാലം, “അടുത്ത സമരം ഉണ്ടാകുമ്പോൾ സമരക്കാരെല്ലാം നിങ്ങളുടെ സ്കൂളിലേക്കും വരും, അപ്പോൾ നിങ്ങളുടെ സ്കൂളും വിടും” എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ച ചേട്ടന്മാർ...      


                     അന്ന് കഴിഞ്ഞതെല്ലാം മിഴിവോടെ ഇന്നലെയെന്ന പോലെ ഇപ്പോഴുമോർക്കുന്നു, ബ്ലാക്ക് ബോർഡിൽ വെയിലടിച്ച് ടീച്ചർ എഴുതിയത് കാണാതാകുമ്പോഴുള്ള ഞങ്ങളുടെ “ടീച്ചറേ... കാണാല്ല്യ....കാണാല്ല്യ.. വിളികൾ”, അന്നൊരു ദിവസം എനിക്ക് ബോർഡിലേക്ക് കാണാനില്ലെന്ന് പറഞ്ഞത് കാരണം എന്നെ ബോർഡിനടുത്തായി സൈഡിൽ ഇട്ടിരുന്ന പെൺകുട്ടികളുടെ ബെഞ്ചിൽ ഒരറ്റത്ത് കൊണ്ട് പോയി ഇരുത്തി, അടുത്ത പിരീഡിൽ ചമ്മൽ കാരണം “കണ്ടില്ലെങ്കിലും വേണ്ടില്ല” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പിറകിലേക്ക് തന്നെ ഓടി.


                      അടിച്ചാൽ അടി കൊണ്ട ഭാഗം തടവിത്തന്നിരുന്ന രാധ ടീച്ചർ, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ കടന്ന് വന്നിരുന്ന മുസമ്മിൽ തങ്ങൾ മാഷ്, ഒരു കാരണവരായി എപ്പോഴും  ഞങ്ങളെ വീക്ഷിച്ചിരുന്ന ഗോപാലൻ മാഷ്, ബോർഡിൽ English എന്നെഴുതിയിട്ട് ഇതെന്താണെന്ന് ചോദിച്ച് ഇംഗ്ലീഷ് പഠനത്തിന് തുടക്കം കുറിച്ച തങ്ങൾ മാഷ് (ഹുസൈൻ ജിഫ്രി തങ്ങൾ), അന്ന് മാഷ് ബോർഡിൽ ഇംഗ്ലീഷ് എന്നെഴുതിയപ്പോൾ ഞങ്ങളെല്ലാവരും മുഖത്തോട് മുഖം നോക്കി, ആരും ഒന്നും പറയാതെ കുറച്ച് നേരം ഇരുന്നു, പിന്നെ ക്ലാസ്സിലെ പഠിപ്പിസ്റ്റായ ശുഐബാണ് അതിനുത്തരം കൊടുത്തത്. “ഓ... പിന്നേ... ഇതതൊന്നുമല്ല” എന്ന ഭാവത്തിൽ ഞങ്ങളെല്ലാവരും ഇരിക്കുമ്പോൾ മാഷ് പറഞ്ഞു.... “അതേ..., ഇംഗ്ലീഷെന്നാ ഇത് വായിക്കുക”,  ഞങ്ങളെല്ലാവരും പ്ലിങ്ങസ്യയായി, ശുഐബ് അഭിമാനത്തോടെ ഇരുന്നു. പിന്നെ ശ്രീദേവി ടീച്ചർ... ‘സ്കൂൾ’ എന്നതിന് ‘ഇസ്കൂൾ’ എന്നെഴുതിയതിന് ശ്രീദേവി ടീച്ചറുടെ കയ്യിൽ നിന്നും അടി വാങ്ങിയ  മഹാനായ ഞാൻ.... കോഴിക്ക് നാല് കാല് വരച്ച് കൊടുത്ത കൂട്ടുകാരൻ (ഇവറ്റകളൊക്കെ എങ്ങിനേണാവോ രണ്ട് കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്നത്, എന്ത് കഷ്ടപ്പാടാ... എന്ന തോന്നലിൽ നിന്നാവും),



           ചൊള്ള (ചിക്കൻ പോക്സ്) വരണേന്ന് പ്രാർത്ഥിച്ച ദിനങ്ങൾ,  ഇന്ന് സ്കൂളിൽ പോകാതിരിക്കാൻ എന്ത് കാരണം പറയും എന്നാലോചിച്ച് കിടക്കപ്പായയിൽ കിടന്ന പുലർവേളകൾ, 11 മണി കഴിഞ്ഞാൽ മാറുന്ന വയറ് വേദനകൾ, മിക്കപ്പോഴും വയറ് വേദനയാണെന്നാണ് പറയുക, അതാകുമ്പോ “ആ... ഈ.... എനിക്ക് വയ്യാ”ന്ന് പറഞ്ഞ് കിടന്നാൽ മതിയല്ലോ, നാരങ്ങ കട്ടൻ ചായയിൽ കലക്കിയത് കുടിക്കണമെന്ന് മാത്രം, പനിയാണെന്ന് പറഞ്ഞാൽ തൊട്ട് നോക്കും. അത് മിക്കപ്പോഴും ഏൽക്കില്ല.

******************

                      അന്നൊരു നാൾ 1 മുതൽ 100 വരെ എണ്ണാൻ ടീച്ചർ പറഞ്ഞപ്പോൾ ക്ലാസ്സിലെ ഒരു കൂട്ട്കാരൻ 19 വരെ കുഴപ്പമില്ലാതെ എണ്ണി, ശേഷം പറഞ്ഞു, “പത്തൊമ്പീ പത്ത്”


ടീച്ചർ പറഞ്ഞു: “പത്തൊമ്പീ പത്തല്ലെടാ, ഇരുപത്”


പിന്നെ അവൻ അതിൽ പിടിച്ച് 29 വരെ പോകും...,  പിന്നെ പറയും “ഇരുപത്തൊമ്പീ പത്ത്”

*******************


          


              ‘വടി’ നീക്കിയാൽ എഴുതിയതെല്ലാം മാഞ്ഞ് പോകുന്ന സ്ലേറ്റ് അത്ഭുതമായി കടന്ന് വന്നത് കുറച്ച് കഴിഞ്ഞാണ്, ക്ലാസ്സിലെ ഒരു കൂട്ട്കാരൻ അതുമായി വന്നപ്പോൾ ഞങ്ങളെല്ലാവരും അവന്റെ ചുറ്റിലും കൂടി, ഓരോരുത്തരായി എഴുതിയും മായ്ച്ചും നോക്കി, അവനിത്തിരി ഗമയോടെ ഞങ്ങളെ നോക്കി നിന്നു. ആ സ്ലേറ്റ് കാരണം ഞങ്ങൾക്കെല്ലാം അവനോടുണ്ടായിരുന്ന ഇച്ചിരി അസൂയയിൽ നിന്നും ഉടലെടുത്ത ‘പ്രതികാരം’ പിറ്റേന്ന് എല്ലാവർക്കും വേണ്ടി മറ്റൊരു കൂട്ട്കാരൻ തീർത്തു. അന്ന് അവൻ ചെയ്ത് കൊണ്ട് വന്ന ‘ഹോം വർക്ക്’ സ്ലേറ്റിലെ വടി നീക്കി മായ്ച്ച് കളഞ്ഞു.... 



*************


            വീട്ടിൽ നിന്നും 5 മിനിട്ട് തികച്ച് വേണ്ട സ്കൂളിലെത്താൻ എന്നാലും ഉച്ച ഭക്ഷണം വീട്ടിൽ നിന്നും കൊണ്ട് പോകണമെന്ന് നിർബന്ധം പിടിക്കും. പലപ്പോഴും തരില്ല, “ഈ ഇമ്മര്ത്തെ ഇസ്ക്കൂൾക്ക് ഇജിഞ്ഞ് ചോറൊണ്ടോവായ്റ്റാ” എന്നും പറഞ്ഞ് ഉമ്മ ഓടിക്കും. ചില ദിവസങ്ങളിൽ തന്ന് വിടുകയും ചെയ്യും. പക്ഷേ രസകരമായ സംഗതി ചോറ് കൊണ്ട് വരുന്ന ദിവസവും ഞാൻ ഉച്ചക്ക് വീട്ടിൽ പോകും., അതിന് കാരണം സ്കൂളിലെ ജലസേചന വകുപ്പ് അന്നിത്ര പുരോഗതി പ്രാപിച്ചിട്ടില്ലാത്തതിനാൽ അതൊരു ബക്കറ്റിലും കയറിലും ഒതുങ്ങിയിരുന്നു ബക്കറ്റിന്റെ ഗതി ഇനിയൊരു ബക്കറ്റിനും വരരുതേ എന്ന് ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്. കിണറിൽ നിന്നും അത് മുകളിലെത്തുമ്പോഴേക്ക് അതിലേക്ക് നീളുന്ന അനേകം കൈകൾ. ഏതാനും സെക്കന്റുകൾ കൊണ്ട് അതിലെ വെള്ളം സാമ്പാറാകും.  അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കൈ കഴുകുവാൻ വീട്ടിൽ പോകും!!!


*************


                 സ്കൂളിന് അന്ന് ചാണകം മെഴുകിയ നിലമായിരുന്നു, (ഇന്നിപ്പോൾ ഗ്രൌണ്ടിലും ഇന്റർലോക്ക് ടൈലായി) പണിക്ക് വന്നയാൾക്ക് നേരമില്ലാത്തത് കൊണ്ടാണോ മിക്സിങ്ങിലെ പോരായ്മായാണോ എന്നറിയില്ല എന്റെ ക്ലാസ്സിന്റെ ഒരു ഭാഗത്ത്  ചാണകം അൽപം കനത്തിൽ കിടന്നിരുന്നു... ഒരു നെയ്യപ്പ വട്ടത്തിൽ, അന്ന് എന്റെ ക്ലാസ്സിലെ കൂട്ടുകാരൻ ശുഐബ് (മുകളിൽ പറഞ്ഞ ‘ഇംഗ്ലീഷേരൻ’, ഇപ്പോൾ കണ്ടിട്ട് വർഷങ്ങളായി) അതിൽ ഒരു പെനാൾട്ടി കിക്ക് പരീക്ഷിച്ചു... പൂത്തിരി കത്തിയത് പോലെ ആ ചാണകക്കട്ട ചിന്നിച്ചിതറി. അതോടൊപ്പം അവിടെ വട്ടത്തിൽ അടിയിലെ മണ്ണ് തെളിഞ്ഞ് വന്നു. ഇത് ഞാൻ അടുത്ത പിരീഡിൽ ക്ലാസ്സിലേക്ക് വന്ന ടീച്ചർക്ക് പറഞ്ഞ് കൊടുത്ത് വലിയ തരക്കേടില്ലാത്ത ഒരു തല്ല് അവന് വാങ്ങിക്കൊടുത്തു. അതിനവൻ ‘പ്രത്യുപകാരം’ ചെയ്തത് പിറ്റേന്ന് തൊട്ടടുത്ത അറബി മാഷിന്റെ വീട്ട് മുറ്റത്തേക്ക് കല്ലെറിഞ്ഞത് അന്നത്തെ ഹെഡ് ടീച്ചറായിരുന്ന ഗോപാലൻ മാഷിനോട് പറഞ്ഞ് കൊടുത്ത് കൊണ്ടായിരുന്നു. പക്ഷേ അതിനെനിക്ക് കിട്ടിയ തല്ലിന് തലേന്ന് അവന് കിട്ടിയതിനേക്കാൾ കനമുണ്ടായിരുന്നു, ചെറുത് കൊട്ത്ത് വലുത് വാ‍ങ്ങി.



 *************


                      അന്നുണ്ടായിരുന്ന മറ്റൊരു കളിയായിരുന്നു ഗോലി കളി (മ്മടെ കോട്ടി), ഉച്ചക്കായിരുന്നു  അതിന്റെ നേരം, ഞങ്ങൾ കോട്ടി കളിക്കുന്നതും നോക്കി കറക്റ്റ് സമയത്ത് വന്നിരുന്ന ഒരു കിരീക്കാടൻ ജോസുണ്ടായിരുന്നു, അവനൊരു സൈക്കിളും സ്വന്തമായുണ്ടായിരുന്നു. അന്ന് ഒരു വണ്ടി’ (വലിയ സൈക്കിൾ) ചവിട്ടുന്നവനെ വലിയ ബഹുമാനത്തിൽ നോക്കിയിരുന്ന കാലം. പക്ഷേ അവനോട് ഞങ്ങൾക്കെല്ലാം ദേഷ്യമായിരുന്നു. കാരണം അവൻ ഞങ്ങളുടെ കോട്ടി വാരി ഓടും അഥവാ മണ്ടും അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചായിരുന്നു ഞങ്ങളുടെ കളി, അവൻ വരുന്നുണ്ടെന്ന് കണ്ടാൽ കളിയും നിർത്തി ക്ലാസ്സിലേക്ക് ഒരോട്ടമാണ്. എന്നാലും പലപ്പോഴും അവന്റെവാരലിൽനിന്ന് ഞങ്ങളുടെ കോട്ടി രക്ഷപ്പെടുമായിരുന്നില്ല. മായാവിയായിരുന്നു അവൻ, എപ്പോഴാണവൻ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ കോട്ടിയും എടുത്ത് ഓടുമ്പോൾ ഞങ്ങളുടെ ഒരു പതിവ് ഡയലോഗുണ്ട്, ടീച്ചറോട് പറഞ്ഞ് കൊടുക്കുംഎന്ന്, അത് കേൾക്കുമ്പോൾ അവനൊരു പുഛ ഭാവം മുഖത്ത് വിരിയും. അമ്മിപ്പുരയിൽ ആയിരുന്നു അവന് ജോലി, മനോജെന്നോ മറ്റോ ആയിരുന്നു അവന്റെ പേര്. ഇന്നതൊക്കെ സുഖമുള്ള ഓർമ്മകൾ മാത്രം.


*************



                     മഴക്കാലമാണ് ഏറ്റവും മനോഹരം....  കാർമേഘം മൂടിക്കഴിയുമ്പോൾ ഇരുട്ട് നിറയുന്ന ക്ലാസ്സ് മുറികൾ,  മഴയത്ത് സാക്ഷരത യജ്ഞത്തിന്റെ ഭാഗമാകാൻ ക്ലാസ്സ് റൂമിലേക്ക് വന്നിരുന്ന തവളകൾ... അത് കണ്ട് ബഹളം വെച്ചിരുന്ന പെൺകുട്ടികൾ, അവർക്ക് മുൻപിൽ ആന വന്നാലും ഞങ്ങൾക്ക് പുല്ലാണെന്ന ഭാവത്തിൽ ഞങ്ങൾ ആൺ പിള്ളേർ...., പിന്നെ ‘ദുബായി’ക്കാരുടെ മുറ്റത്തെ ചീനിമരത്തിന്റെ ചുവട്ടിലേക്കുള്ള ഇന്റർവെൽ സമയത്തെ ഓട്ടം.., തേനിലാവ് മിഠായി, പുളി അച്ചാർ, 5 പൈസക്ക് അഞ്ചെണ്ണം കിട്ടിയിരുന്ന ഗ്യാസ് മിഠായി.... പലപ്പോഴും ആ രുചിയൊക്കെ നാവിലേക്ക് വന്ന് ചേരാറുണ്ട്.



*************


                ഒരാൾ കൈ മടക്കി അരയിൽ കുത്തി ഓട്ടോ ആയും മറ്റൊരാൾ ഡ്രൈവറായും അറബി മാഷിന്റെ വീടിനും സ്കൂളിനിടയിലുമുള്ള ഇടവഴിയിലൂടെ ഓടിയ ‘ഓട്ടോകൾ’, വെറും കൊള്ളിക്കഷ്ണം കയ്യിൽ പിടിച്ച് മനസ്സിൽ ബസ്സിനെ സങ്കൽപിച്ച് ബ്ർർർ....  ശബ്ദത്തിൽ കുതിച്ച് പാഞ്ഞ ‘ബസ്സുകൾ’, മയിലാടും കുന്നിലെ കൂട്ടുകാരൻ ശറഫുവിന് അന്ന് സ്വന്തമായി വർക്ക് ഷോപ്പും ഉണ്ടായിരുന്നു സ്കൂളിൽ. അത് പ്രവർത്തിച്ചിരുന്നത് നേരത്തെ പറഞ്ഞ ഇടവഴിയിൽ, ഉച്ച സമയത്തെ ഇടവേളയിൽ മാത്രമാണ് അത് തുറക്കുക, ഒരു പട്ടികക്കഷ്ണവും രണ്ടാണിയുമായിരുന്നു ടൂൾസ്. അന്നൊരു ദിവസം ആരുടേയോ ‘ഓട്ടോ’ റിപ്പയറിങ്ങിനായി അവനെ കാണിക്കാൻ കൊണ്ട് വന്നു, സാധാരണ അവൻ ശരിയാക്കിക്കൊടുക്കുന്ന ഒരു രീതിയുണ്ട്, ചുരുട്ടിപ്പിടിച്ച കയ്യിൽ ആണി പിടിച്ച് അവന്റെ കൈ നമ്മുടെ കാലിൽ വെച്ച് പട്ടിക കൊണ്ട് പതുക്കെ ഒരു മേട്ടം (അടി), ആണിയൊന്നും നമ്മുടെ കാലിൽ കൊള്ളില്ല, അതോടെ വണ്ടി ശരിയായതായി പ്രഖ്യാപിച്ച് വന്ന ‘ഓട്ടോക്കാരും’  ‘ബസ്സ്’കാരും മടങ്ങണം, അന്ന് പക്ഷേ ചുരുട്ടിപ്പിടിച്ചിരുന്ന അവന്റെ കയ്യിൽ നിന്നും ആണി സ്ലിപ്പായി, മാത്രമല്ല ചോറ് കഴിച്ച് വന്നത് കൊണ്ട് അടിക്കിത്തിരി ശക്തി കൂടി.., ‘ഓട്ടോ’യുടെ ‘എഞ്ചിന്’ തുള വീണ് ‘ഓയിൽ’ ലീക്ക് ആയി, രക്തം കണ്ടതോടെ ഞങ്ങളെല്ലാം ചിതറിയോടി, ഓട്ടം കണ്ട് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഗോപാലൻ മാഷ് കാര്യമന്വാഷിച്ചു, സംഗതി പിടുത്തം കിട്ടിയ മാഷ് ആദ്യം ‘എഞ്ചിനിൽ’ തുള വീണ ‘ഓട്ടോ‘യെ എടുത്ത് സ്റ്റാഫ് റൂമിൽ കൊണ്ട് പോയി കിടത്തി, ശേഷം ‘ഗുളികപ്പൊടി’ ഇട്ട് ‘ഓട്ട’യടച്ചു. ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റിയിരുന്നില്ല, അത് കൊണ്ട് ഹോസ്പിറ്റലിലൊന്നും കൊണ്ട് പോകേണ്ടി വന്നില്ല, പക്ഷേ ശറഫുവിന്റെ കയ്യിൽ അന്ന് രണ്ട് ‘ഹമ്പ്’ പ്രത്യക്ഷപ്പെട്ടു... ചൂരൽപാട്...



*************


                 

           ഇപ്പോൾ നമ്മുടെ സ്കൂൾഗ്രൂപ്പിൽ ജയേട്ടൻ പൂർവ്വ വിദ്യാർത്ഥികളുള്ള ഈ വാട്സ് ആപ്പ് കൂട്ടായ്മയുടെ ഒരു കമ്മിറ്റി വിളിച്ച് ചേർക്കുന്നതിനെക്കുറിച്ച് പറഞ്ഞത് കേട്ടു. നല്ല കാര്യം, അന്നത്തെ ബെഞ്ചും ഡസ്ക്കും കുറച്ച് ടീച്ചേഴ്സുമെല്ലാം ക്ലാസ്സ് മുറികളിൽ നിന്ന് പോയിട്ടുണ്ടെങ്കിലും നമ്മളിപ്പോഴും മനസ്സ് കൊണ്ട് ക്ലാസ്സ്മുറികളിൽ തന്നെയാണ്, നാട്ടിൽ വരുമ്പോൾ എങ്ങോട്ട് പോകുന്നതും സ്കൂളിന് മുൻപിലൂടെയാണല്ലോ, അത് കൊണ്ട് തന്നെ  സ്കൂൾ എന്നും കാണാത്തിടത്തായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട്, മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളോട് അസൂയയും.

            പലരും വിദേശത്താണെങ്കിലും നാട്ടിലുള്ളവരെല്ലാം കൂടി  ഒരു ഒത്ത് ചേരൽ ആവശ്യമാണ്സ്കൂൾ മുറ്റത്ത്  പീ..പ്പീ എന്നും പറഞ്ഞ് ഇപ്പോൾ ഓടിക്കളിക്കാൻ പറ്റില്ലെങ്കിലും (ഇപ്പോൾ അങ്ങിനെ ചെയ്താൽ നമ്മളെ എവിടെയെങ്കിലും കൊണ്ട് വിടുംപഴയ ഓർമ്മകളൊക്കെ പങ്ക് വെച്ച്,  ‘ഒന്നാനാം കൊച്ച് തുമ്പീയൊക്കെ ഓർമ്മയിൽ നിന്ന് തട്ടിയെടുത്ത്പറ്റുമെങ്കിൽതവിട്ട് പശുവിൻ വെളുത്ത പാലൊക്കെ കുടിച്ച് സ്കൂളിന്റെ പുരോഗതിക്കായി ഓരോരുത്തരുടേയും മനസ്സിലുള്ളതെല്ലാം പങ്ക് വെച്ച്, അങ്ങിനെയങ്ങിനെ

          എന്തായാലും അങ്ങിനെ ഒരു ഒത്ത് ചേരൽ നടന്നാൽ അത് മറക്കാനാകാത്ത അനുഭവമായിരിക്കും..



*************


                   ഉറങ്ങുന്നു, എണീക്കുന്നു, പേസ്റ്റിനോടുള്ള ദേഷ്യം (പാവം, അതെന്ത് പിഴച്ചു) ബ്രഷിൽ അമർത്തി തീർത്ത് അതും പിടിച്ച് ബാത്ത് റൂമിലേക്കുള്ള ഊഴവും കാത്തിരിക്കുന്നു, (ഊഴം കാത്ത് ഇപ്പോൾ ഇരിക്കാറില്ല, കുറച്ച് കാലമായി ഓഫീസും വീടും എല്ലാം ഒന്നാ) മടി കാരണം ബക്കറ്റിൽ വെള്ളം നിറയുന്നതിനനുസരിച്ച് കപ്പിൽ വെള്ളമെടുത്ത് തറയിലൊഴിക്കുന്നു, കുറച്ച് നേരം കലാപരിപാടി നടത്തിയ ശേഷം ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു (പുറത്ത് റൂമിലായിരുന്നെങ്കിൽ അടുത്ത ആൾ ക്ഷമ നശിച്ച് ഡോറിൽ ചെണ്ട മേളം തുടങ്ങിയിട്ടുണ്ടാകും), കുളി കഴിയുന്നതോടെ ഡ്രസ്സ് എടുത്തിട്ട് ആരെങ്കിലും വരുന്നതിന് മുൻപ് ഡോർ തുറന്നിടാനായി പുറത്തേക്ക് ഒരോട്ടമാണ്, 8 മണിക്കുള്ള ഓഫീസ് മിക്കപ്പോഴും തുറക്കുന്നത് 8.30-ഉം കഴിഞ്ഞായിരിക്കും, പിന്നെ മടിയുടെ കാര്യത്തിൽ മാനേജറും മറ്റുള്ളവരും ഒട്ടും മോശമല്ലാത്തതിനാൽ മിക്കപ്പോഴും ഞാൻ എണീക്കുന്നതിന് മുൻപ് ആരും വരാറില്ല,   ശേഷം ജോലി, രാത്രി നടയടക്കുന്നത് വരെ ഏതൊക്കെയോ ഭാഷ സംസാരിച്ച് നടന്നും ഇരുന്നും, (രസകരമായ ഒരു സംഗതി രണ്ട് ഭാഷക്കാർ പരസ്പരം ആശയ വിനിമയത്തിനായി രണ്ട് പേരുടേതുമല്ലാത്ത മറ്റൊരു ഭാഷ ഉപയോഗിക്കുന്നു എന്നതാണ്) ഏതായാലും എല്ലാം കഴിഞ്ഞ് മേൽ പറഞ്ഞ സംഗതികളൊക്കെ ആവർത്തിക്കുന്നു, ഏർപ്പാട് തുടങ്ങിയിട്ട് കാലം കുറച്ചായി, ചില സമയങ്ങളിൽ വല്ലാത്ത മടുപ്പനുഭവപ്പെടും, അപ്പോഴൊക്കെ മനസ്സിന് ആശ്വാസം നൽകുന്നത് നാട്ടിലെ ഓർമ്മകൾ തന്നെയാണ്.

***********************


                ഒരോർമ്മ കൂടി പങ്കിട്ട് നിർത്താം... അന്നത്തെ മറ്റൊരു പ്രധാന വിനോദമായിരുന്നു ഡസ്റ്റർ കൊണ്ടുള്ള ഏറ് അഥവാ എറിയൽ. അന്നൊരു നാൾ ഡെസ്റ്റർ കൊണ്ടുള്ള ‘ഏറ് പന്ത്’ കളിക്കിടെ കൂട്ട്കാരൻ പ്രദീപിന്റെ തല ലക്ഷ്യമാക്കി എറിഞ്ഞത് ജാലകമെന്ന ബൌണ്ടറിയും കടന്ന് താഴെയുള്ള ക്ലാസ്സിൽ പതിച്ചത് കണ്ട് വന്ന തങ്ങൾ മാഷ് (ഹുസൈൻ ജിഫ്രി തങ്ങൾ) ഞങ്ങളെ ശിക്ഷിക്കാൻ വടി തിരഞ്ഞെങ്കിലും കണ്ടില്ല, എന്നോട് തന്നെ എന്നെ തല്ലാനുള്ള വടി എടുത്ത് കൊണ്ട് വരാൻ സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയപ്പോൾ തിരിച്ച് ചെന്നാൽ ഇതെന്റെ ദേഹത്ത് പതിക്കുമല്ലോ എന്ന ഭയത്തിൽ സ്കൂളിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷമാണ്  ക്ലാസ്സിലെത്തിയത്. പക്ഷേ അപ്പോഴേക്കും മാഷിന്റെ ദേഷ്യമെല്ലാം മാറി പ്രദീപിനെ ഉപദേശിച്ച് കൊണ്ട് നിൽക്കുന്നു, ഞാൻ വന്നപ്പോൾ എന്നോടും “കളികൾക്കുള്ളതാണ് ഡ്രിൽ പിരീഡ്, ഡസ്റ്റർ വെച്ചൊന്നും കളിക്കരുതെ”ന്ന് പറഞ്ഞ് ബെഞ്ചിൽ പോയിരിക്കാൻ പറഞ്ഞു. രക്ഷപ്പെട്ട ആശ്വാസത്തിൽ ഞങ്ങൾ സീറ്റിലേക്ക് മടങ്ങി.



                   പ്രദീപ് ഇന്നില്ല, ഒരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോൾ അവൻ പോയെന്നാരോ പറഞ്ഞു. കാൽപത്തിയിലെ വിരലുകൾ അൽപം കനത്തിൽ അമർത്തി മടമ്പ് അൽപമധികം ഉയർത്തി പ്രത്യാഗതയുള്ള അവന്റെ നടത്തം അപ്പോൾ ഓർമ്മയിലേക്ക് കടന്ന് വന്നു. എവിടെയോ വേദന പൊടിയുന്നു... മനസ്സിലേക്ക് ഒരു ഡസ്റ്ററിനൊപ്പം വ്യക്തവും അവ്യക്തവുമായ ഓർമ്മകളുടെ സ്ക്രീൻ ഷോട്ടുകൾ....   



            ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ആഗ്രഹിക്കാൻ മാത്രം കുട്ടിക്കാലം ഇത്ര പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ടാണ്...?, അന്ന് കൂടെയുണ്ടായിരുന്നവരെ ഓർക്കുമ്പോൾ മനസ്സിനുള്ളിലേക്ക് മഴത്തുള്ളി വന്ന് വീഴുന്നത് എന്ത് കൊണ്ടാണ്...?,  മൊബൈലും വാട്സാപ്പും ഫേസ്ബുക്കും എന്തിന് ലാന്റ്ഫോൺ പോലുമില്ലാതിരുന്ന ‘സൗകര്യം കുറഞ്ഞ’ ആ കാലം ഇന്നും പ്രിയപ്പെട്ടതാകുന്നുണ്ടെങ്കിൽ അതെന്ത് കൊണ്ടാകും...?...



              എല്ലാം പോയ് മറഞ്ഞു, പക്ഷേ ഓർമ്മയുടെ അങ്ങേ അറ്റത്ത് അതെല്ലാമുണ്ട്..... ഒന്ന് കണ്ണടച്ചാൽ ഒന്നൊന്നായി മുന്നിൽ വരും.... ചിലപ്പോൾ പുഞ്ചിരിയോടെ.... ചിലപ്പോൾ വേദനയോടെയും....
          

*************


വാൽക്കഷ്ണം: (മറ്റൊരു സ്കൂൾ നൊസ്റ്റു)  എന്റെ കൂട്ടുകാരൻ ഹുസൈൻ വേളൂർ പറഞ്ഞ അവന്റെ ഒരനുഭവമാ സംഗതി:


         “ഭരണംഎന്നെഴുതേണ്ടിടത്ത് അവൻബരണംഎന്നെഴുതിയപ്പോൾ ടീച്ചർ അവനോട് പറഞ്ഞു, “ഹുസൈനേ ബലൂണിലെഅല്ല, “ഭരണിയിലെ ……


          “അതിനീ ബരണിയിലെഏതാ ടീച്ചറേ..? 

****************************
ശുഭം

**************************************


ഓർമ്മകൾക്കില്ല ചാവും ചിതകളും.....
ഊന്ന് കോലും ജരാനര ദു:ഖവും.... 


ശ്രീമതി വിജയ ലക്ഷ്മിയുടെ കവിത വീണ്ടുമൊരിക്കൽ കൂടി ഓർത്ത് പോകുന്നു...

2015 ഡിസംബർ 29, ചൊവ്വാഴ്ച

ഒരു ‘ചക്ക’ വാങ്ങാൻ പോയ കഥ


രണ്ട് ദിവസം മുൻപ് മ്മടെ അൽ ഭാര്യയുടെ ഏട്ടത്തീടെ പുയ്യാപ്ലയേം കൂട്ടി അൽ-ഐൻ സനാഇയ്യയിൽ ഒരു കഫ്ത്തീരിയ കൊടുക്കാനുണ്ടെന്നറിഞ്ഞ് നോക്കാൻ പോയി. ഞങ്ങൾ ചെല്ലുമ്പോൾ രണ്ട് പേർ ചൊറിയും കുത്തി ഇരിപ്പുണ്ട് കടയിൽ. അതിലൊരാൾ ഇരുന്ന് ചായയും പൊറോട്ടയും ഉരുട്ടി വിഴുങ്ങുന്നു (ചൊറിക്കിടയിൽ മിച്ചം വന്ന ഒരു കൈ കൊണ്ട്). മറ്റെയാൾ അദ്ദേഹത്തിന് വെള്ളം കൊട്ന്ന് കൊടുക്കുന്നു. ചെന്ന് പരിചയപ്പെട്ടപ്പോഴാണ് അറിയുന്നത് പൊറോട്ട വെട്ടി വിഴുങ്ങുന്ന ആൾ ചീഫ് കുക്കും വെള്ളം കൊടുത്ത ആൾ സപ്ലയറും ആണെന്ന് (സ്വാഭാവികമായും മറ്റെയാൾ സപ്ലയറാവണമല്ലോ). ചുരുക്കിപ്പറഞ്ഞാൽ അവർ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്ന കച്ചവടമാണ് കാര്യമായി നടക്കുന്നത്. ഒരു 200-300 ദിർഹമിന്റെ കച്ചവടം ഒരു ദിവസം നടക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ ശരിക്കുമൊരു 100 ദിർഹത്തിന്റെയെങ്കിലും നടക്കുന്നുണ്ടാകുമെന്ന് കരുതാം. ഏതായാലും  കടയൊക്കെ നോക്കി തിരിച്ച് വന്ന് അതിന്റെ മുതലാളിക്ക് ഫോൺ ചെയ്തു.

ഞാൻ: ഹലോ…….. ഇക്കയല്ലേ?


മൊയ്ലാളി:  അതേ. ആരാ?

ഞാൻ: ഞങ്ങൾ നിങ്ങളുടെ കഫ്ത്തീരിയ കണ്ടിരുന്നു.

മൊയ്ലാളി:  .. പറയൂ.

ഞാൻ: എത്രയാണ് നിങ്ങൾ ചോദിക്കുന്നത്

മൊയ്ലാളി:  അതിപ്പോ ഒരു. ഒരു ലക്ഷം.

(അല്പ നേരത്തേക്ക് ബോധം പോയത് കൊണ്ട് കുറച്ച് വെള്ളം കുടിച്ച് കൊണ്ടാണ് എന്റെ അടുത്ത ചോദ്യം, ചിലപ്പോൾ കറൻസി മാറിപ്പോയതാണെങ്കിലോ?)

ഞാൻ: അല്ല ഇക്കാ. ഈ ഒരു ലക്ഷം എന്ന് പറയുന്നത് രൂപയാണോ മ്മടെ ഇന്ത്യൻ റുപ്പീസ്?

മൊയ്ലാളി:  എന്താ നിങ്ങൾ പറയുന്നത് ഒരു ലക്ഷം ദിർഹം..

ഞാൻ: !!!!!!!!!!... ഇക്കയെന്താ പറയുന്നത് 200 ദിർഹം, (അതും നിങ്ങൾ പറയുന്നത്) കച്ചവടം നടക്കുന്ന ഒരു കോഴിക്കൂട് പോലുള്ള കഫ്ത്തീരിയക്ക് ഒരു ലക്ഷം ദിർഹമോ?

മൊയ്ലാളി:  അത് ഞങ്ങൾ മൂന്ന് പേരുണ്ട് പാർട്ണർമാരായി!!!

ഞാൻ: ഹാവൂ. നിങ്ങൾ പത്ത് പേരില്ലാഞ്ഞത് നന്നായി. അല്ലെങ്കിൽ പത്ത് ലക്ഷം ചോദിച്ചേനേ.

(അപ്പുറത്ത് നിശ്ശബ്ദത)

ഞാൻ തുടർന്നു……

അപ്പോൾ നമ്മൾക്ക് നടക്കൂല ഭായ്, ഒരൻപതിനായിരമെങ്കിലും കിട്ടാൻ വേണ്ടി ഒരു ലക്ഷം ചോദിച്ചതാണെന്നറിയാം എന്നാലും അതൊരു പഴകിത്തേഞ്ഞ നമ്പറല്ലേ ഭായ്  അതൊരു അൻപതിനായിരത്തിനെങ്കിലും ആരെങ്കിലും വാങ്ങിയാൽ ഞങ്ങളെയൊന്ന് അറിയിക്കണേ ഈ വർഷത്തെ ഏറ്റവും നല്ല പൊട്ടനെക്കാണാനാന്നും പറഞ്ഞ് ഫോൺ വെച്ചു

വാൽക്കഷ്ണംഈ സംഭാഷണം കഴിഞ്ഞപ്പോൾആറാം തമ്പുരാനിലെ സീനാ ഓർമ്മയിൽ വന്നത്. (എത്രയാ പ്രതീക്ഷിക്കണേ?....., ഒരു ആയിരം..? .. ഈ പാട്ടക്ക് ആയിരമോ?, അത്. എനിക്കൊരു ആയിരം രൂപേടെ ആവശ്യണ്ടാർന്നു. വിൽക്കാനുള്ളത് ഒരു ചക്ക, അതിന് വേണ്ടത് പതിനായിരവും.)

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

പേരിന്റെ പേരിൽ ഒരു പൊല്ലാപ്പ്...

         ലോകത്ത് തന്നെ അപൂർവ്വം പേരുകളിൽ ഒന്നാണ് ബിഷർ എന്ന എന്റെ പേര്.  ആരെങ്കിലും പേര് ചോദിച്ച് ഞാൻ ബിഷർ എന്ന് മൊഴിഞ്ഞാൽ ഞാൻ എന്തോ വേണ്ടാത്തത് പറഞ്ഞ പോലെ മുഖം ചുളിച്ച് തിരിച്ച് ചോദിക്കുംഎന്ത്”? രണ്ടാമതൊന്ന് കൂടി പറഞ്ഞാലേ കേട്ടവർക്ക് മനസ്സിലാകൂ, ചിലപ്പോൾ സ്പെല്ലിങ്ങ് വരെ പറയേണ്ടി വന്നിട്ടുണ്ട്.


           പേരിന്റെ പേരിൽ ഞാൻ കേട്ട ഒരു വഴക്കിന്റെ കഥയാണ് ഇവിടെ പറയുന്നത്. നാട്ടിൽ സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമിയാകാൻ വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ ( വൈകുന്നേരം എന്ന് പറഞ്ഞാൽ ഇരുട്ടായി ബോൾ വരുന്നത് കാണാതെ നെഞ്ചത്ത് കൊള്ളണം, അപ്പോഴേ കളി നിർത്തൂ) കഠിനാധ്വാനം ചെയ്യുന്ന കാലമാണ്. അന്ന് ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന ഞങ്ങളുടെ ആരുടേയും കയ്യിൽ കാശുണ്ടായിരുന്നില്ല. ഒരു ബാറ്റ് വാങ്ങാൻ ഒരു വർഷം പിരിവെടുക്കേണ്ട അവസ്ഥ. അത്തരം പിരിവുകളിൽ എന്റെ സംഭാവനയായി ഞാൻ നൽകിയിരുന്ന പണത്തിന്റെ ഉറവിടം ഉമ്മയുടെ കോന്തലയും (ഉമ്മ ഉടുത്തിരുന്ന പുള്ളി മുണ്ടിന്റെ അറ്റത്ത് കെട്ടി വെക്കുന്ന കാശ്) ഉപ്പായുടെ പോക്കറ്റുമായിരുന്നു. അതായിരുന്നു നമ്മുടെ സാമ്പത്തിക സ്രോതസ്സ്. ഇത് തന്നെയായിരുന്നു നമ്മുടെ കൂട്ട്കാരുടേയും അവസ്ഥ. അത് കൊണ്ട് തന്നെ ബാറ്റ് വാങ്ങിയാൽ ബോൾ വാങ്ങാൻ കാശ് തികയില്ല.


           സങ്കീർണമായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ ചേർന്ന അവയ്‌ലബിൾ പി.ബിയിൽ (പാടത്തിന്റെ ഓരത്തുള്ള ടീച്ചറുടെ പറമ്പിലെ പഴുത്ത് നിൽക്കുന്ന മാങ്ങ മോഷ്ടിക്കാൻ പോയവനേയും അമ്മായി ആശുപത്രിയിലായത് കാരണം കഞ്ഞി കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ടവനേയും കിട്ടാത്തത് കൊണ്ട് കിട്ടിയ ഘടികളെ വെച്ച് ചേർന്ന ഒരടിയന്തിര പി.ബിഎടുത്ത തീരുമാനമാണ് ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കുക എന്നത്. പക്ഷേ അപ്പോഴുമുണ്ട് ഒരു പ്രശ്നം. ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയാൽ നമ്മുടെ നാട്ടിൽ കാശ് നമ്മൾ പ്രതീക്ഷിച്ച പോലെ കിട്ടില്ല. എന്നാൽ ഫുട്ബോൾ ഉരുണ്ടാൽ ആളുകളെ എത്ര വേണമെങ്കിലും കിട്ടും. ടിക്കറ്റ് വെച്ച് കളി നടത്താം. ടിക്കറ്റൊന്നിന് 3 രൂപ (ആണെന്നാണോർമ്മ) വെച്ച് വാങ്ങിയാലും അത്യാവശ്യം കാശുണ്ടാക്കാം. പോരാത്തതിന് ഗ്രൌണ്ട് ഫീ ആയി ഓരോ ടീമിൽ നിന്ന് 250 വേറെയും. മനക്കണക്ക് കൂട്ടിയപ്പോൾ കിട്ടിയ സംഖ്യ ഓർത്ത്  “സന്തോഷം കൊണ്ട് എനിക്ക് മാത്രമല്ല ഞങ്ങൾക്കാർക്കും ഇരിക്കാൻ വയ്യെന്നായി

             ഏതായാലും ഫുട്ബോൾ ടൂർണ്ണമെന്റ് നടത്താൻ തീരുമാനമായി. ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ ഒരു ഫുട്ബോൾ ടൂർണ്ണമെന്റ്


            ഇനിയും പണി ബാക്കിയാണ്. ഗ്രൌണ്ട് ശരിയാക്കണം, ടീമുകളെ സംഘടിപ്പിക്കണം. അങ്ങിനെയങ്ങിനെ.. ഏതായാലും ടീമുകളെ സംഘടിപ്പിക്കാനായി ഞങ്ങൾ ഇറങ്ങിത്തിരിച്ചു. അന്നത്തെ ക്ലബ്ബിന്റെ പ്രസിഡണ്ട് മണ്ണത്ത് ജാഫറും സെക്രട്ടറി :കുഞ്ഞാവയും ട്രഷറർ മഹാനായഈയുള്ളവനുമായിരുന്നു


              അങ്ങിനെ ഞങ്ങൾ അടുത്തുള്ള ടീമുകളെ ഒക്കെ ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ച് അഡ്വാൻസും തന്നു. കാശ് കൊണ്ട് നമ്മുടെ റഷീദിക്കയെ (ജാഫറിന്റെ സഹോദരൻ, ഇപ്പോൾ അൽ-ഐനിൽ ജോലി ചെയ്യുന്നു) ഞങ്ങൾ ചെന്ന് കണ്ടു. മൂപ്പർ അന്ന് ഓട്ടോയിലാണ്. മൂപ്പരുടെ ഓട്ടോ വിളിച്ച് വേണം ദൂരെയുള്ള ടീമുകളെ പിടിക്കാൻപോകുവാൻ.  മൂപ്പരോട് ഓട്ടോക്കൂലിക്കായി തർക്കം തുടങ്ങി, ഓട്ടോ ചാർജിന് പുറമേ ഒരു നാരങ്ങാ സോഡയും സന്മനസ്കരായ ഞങ്ങൾ വാഗ്ദാനം ചെയ്തു. അവസാനം ഞങ്ങൾ ഒഴിഞ്ഞ് പോകില്ലെന്ന് തോന്നിയപ്പോൾ ചെറിയ തുകക്ക് മൂപ്പർ സമ്മതിച്ചു.  


             ഞങ്ങൾ യാത്ര ആരംഭിച്ചു, അങ്ങിനെ ദൂരെയുള്ള മഹാ ക്ലബ്ബുകളേയും ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ചു. മറ്റ് ചിലർ ബാഴ്‌സിലോണ താരങ്ങളേക്കാൾ വലിയവരാണെന്ന ഭാവത്തിൽഞങ്ങൾക്ക് മാസം 65 കളികളാണ്, നോക്കട്ടെ, അറിയിക്കാംഎന്നൊക്കെ തട്ടി വിട്ടു. അന്ന് മൊബൈൽ വിപ്ലവം വരാത്ത കാലമായത് കൊണ്ട് (വർഷം 1997) അങ്ങിനത്തെ ക്ലബ്ബുകൾക്ക് അവർ വരാൻ തയ്യാറാണെങ്കിലും അല്ലെങ്കിലും വിളിച്ചറിയിക്കാൻ നൽകിയത്  എന്റെ വീട്ടിലെ ലാന്റ് നമ്പർ ആയിരുന്നു, എന്റെ പേരും എഴുതിക്കൊടുത്തു. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ടൂർണ്ണമെന്റ് പരിപാടി മുന്നോട്ട് പോകുന്നതിനിടയിലാണ് ധാരുണ സംഭവം അരങ്ങേറിയത്.


               ഞാൻ വീട്ടിലില്ലാത്ത സമയത്ത് (അത് പ്രത്യാഗിച്ച് പറയേണ്ട കാര്യമല്ല) ഞാൻ നമ്പർ കൊടുത്ത ഏതോ ഒരു ക്ലബ്ബിന്റെ വിദ്വാൻ വീട്ടിലേക്ക് ഫോൺ ചെയ്തു.  ഉമ്മയാണ് ഫോൺ എടുത്തത്. ഞാൻ കൊടുത്ത പേര് (ബിഷർ) ഞങ്ങളുടെ ക്ലബ്ബിന്റെ പേരും കൊടുത്ത നമ്പർ ക്ലബ്ബിലെ നമ്പറുമായിരിക്കും എന്ന് കരുതിയ വിദ്വാൻ ഉമ്മയോട് ചോദിച്ചു (ഉമ്മ ക്ലബ്ബിന്റെ സെക്രട്ടറിയാണെന്ന് കരുതിക്കാണും!!! പാറക്കൽ കുഞ്ഞാവാക്കാന്റെ ഒഴിഞ്ഞ് കിടന്നിരുന്ന പഴയ വീടിന്റെ സിറ്റൌട്ട് ആയിരുന്നു അന്ന് ക്ലബ്ബ്, അപ്പോഴാ ഫോണും സെക്രട്ടറീം

             ഏതായാലും വിളിച്ച വിദ്വാൻ ഉമ്മയോട് ചോദിച്ചു:  “ഹലോ, ബിഷർ ക്ലബ്ബല്ലേ.”?

       എന്നെ പെറ്റിട്ടു എന്ന ഒരു തെറ്റ് കൊണ്ട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഉമ്മ അത് കൊണ്ട് തന്നെ അത് കേട്ട് ഞെട്ടാനൊന്നും പോയില്ല, പകരം വിളിച്ചവനോട് പറഞ്ഞു ഇത് ക്ലബ്ബും ക്ലിബ്ബുമൊന്നുമല്ല ഇതൊരു പെരേണ് (വീടാണെന്ന്)..



            അവനാണോ കട്ട് ചെയ്തത് അതോ ഉമ്മയാണോ എന്നറിയില്ല. ഏതായാലും വൈകുന്നേരം വരെയുള്ള കഠിനാധ്വാനവുംകഴിഞ്ഞ് വീട്ടിലെത്തിയ ഞാൻഉമ്മാ . ചായ”  എന്ന് വിളിച്ച് പറഞ്ഞ് അടുക്കളക്കോലായിൽ ചായയും കാത്ത് ഇരുന്നു. പക്ഷേ ചായക്ക് പകരം വന്നത് ഉമ്മയുടെ ചീത്തയായിരുന്നു.  


                “നിനക്ക് തെണ്ടിത്തിരിഞ്ഞ് നടന്നാൽ മാത്രം പോരാല്ലേ., ഇപ്പോൾ പെരേം കൂടി ക്ലബ്ബാക്കണം അല്ലേടാ


          കാര്യമറിയാത്ത ഞാൻ ഉമ്മയോട് എന്താണ് കാര്യം എന്നാരാഞ്ഞു, ഉമ്മ ഉണ്ടായ സംഭവം വിവരിച്ചപ്പോൾ ഞാൻ പറഞ്ഞുഎനിക്കീ പേരിട്ടത് നിങ്ങളല്ലേ? നിങ്ങൾ എന്നെ പെറ്റിട്ട ഉടൻ ഞാൻ വലിയ വായിൽ നിലവിളിച്ച് കൊണ്ട് പറഞ്ഞോ എന്റെ പേര് ബിഷർ എന്നാക്കിയില്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തിന് നിങ്ങളുടെ പാർട്ടിയിൽ യാതൊരു വിലയും കൽ പിക്കുന്നില്ല എന്നാരോപണം ഉന്നയിച്ച് കൊണ്ട് ഞാൻ നിങ്ങളുടെ പാർട്ടിയിൽ നിന്ന് പോകും എന്ന്. ഇല്ലല്ലോ?, ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും ഉമ്മ അതോടെ ശാന്തയായി

                      എന്റെ പേര് പറയുമ്പോൾ കേട്ടവൻ വീണ്ടും അതാവർത്തിക്കാൻ പറയരുതെന്ന എന്റെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.


വാൽ: അന്ന് ടൂർണ്ണമെന്റ് വെച്ചപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായെങ്കിലും ഫൈനലായപ്പോഴേക്കും ആകെ ഗുലുമാലായി, അന്ന് ചിന്നന്മാരായ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു, ഒടുവിൽ റഷീദിക്ക, ബക്കറിക്ക, മൊയ്തുക്ക, സയ്ദുക്ക, കുഞ്ഞാവാക്ക, തുടങ്ങിയവർ മുന്നിൽ നിന്നത് കൊണ്ടാണ് തല്ല് കൊള്ളാതെ ഞങ്ങൾ രക്ഷപ്പെട്ടത്

2009 ജൂൺ 6, ശനിയാഴ്‌ച

ക്രിക്കറ്റും ബാല്‍താക്കറെയും

      എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന ഏക കായിക ഇനമായിരുന്നു ക്രിക്കറ്റ്. അത് കൊണ്ട് തന്നെ ഒരു കാലത്ത് ഈ കളി എനിക്ക് ജീവനായിരുന്നു. അന്ന് രാവിലെ കളിക്കാനായി പാടത്തേക്ക് പോയാല്‍ വൈകീട്ട് വീട്ടിലെ കോഴിയും ഞാനും ഒരുമിച്ചായിരുന്നു വീടണയാറ്. മഴക്കാലത്ത് തെങ്ങിന്‍ തോപ്പിലും അല്ലാത്തപ്പോള്‍ പാടത്തുമായി കളിയങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അനിഷ്‍ട സംഭവം നടക്കുന്നത്. ഞങ്ങളുടെ വിശാലമായ പാടത്ത് ഒരുപാട് കണ്ടങ്ങൾ (ഗ്രൗണ്ട്‌) ഉണ്ടെങ്കിലും അതിലധികവും കഴമുഴയായ കണ്ടങ്ങളായിരുന്നു. അത് കൊണ്ട് തന്നെ അത്തരം ഗ്രൗണ്ടുകള്‍ ഞങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നറിയാവുന്നത് കൊണ്ട് (പ്രത്യാഗിച്ച് എനിക്ക്) അത്തരം ഗ്രൗണ്ടുകളില്‍ കളിക്കുന്നതിനെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നു. തരക്കേടില്ലതെ ബോളിന് വേണ്ടി ചാടുകയും അതില്‍ ചില ചാട്ടങ്ങളില്‍ എങ്ങിനെയോ ബോള്‍ കയ്യില്‍ കുടുങ്ങുകയും ചെയ്തിരുന്നത് കൊണ്ട് ഞാന്‍ തരക്കേടില്ലാത്ത ഒരു ഫീല്‍ഡറാണെന്ന് എന്റെ കൂട്ട്കാര്‍ വിലയിരുത്തി. (ആ.... ആര്‍ക്കറിയാം) അത് കൊണ്ട് തന്നെ ഇത്തരം ഗ്രൗണ്ടുകളില്‍ കളിച്ചാല്‍ ഗ്രൗണ്ടിലെ മുഴയുടെ ഫോട്ടോകോപ്പി നമ്മുടെ ചന്തിയിലും കാണുമെന്നറിയാവുന്നത് കൊണ്ട് അത്തരം ഇടപാടിന് നമ്മളെ കിട്ടില്ലായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ പാടത്തിന്റെ ഓരത്തുള്ള ഒരു കണ്ടത്തിലേക്ക് കളി പറിച്ച് നടുന്നത്. ഈ ഗ്രൗണ്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നു അത്. (ഒത്തനടുവില്‍ ഒരു നടവരമ്പ് ഉള്ളത് ഇതിനൊരപവാദമാണെങ്കിലും). പിന്നെ വിക്കറ്റിന് പിറകില്‍ അധികം സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ട് കീപ്പര്‍ കുറച്ച് താഴ്‌ചയുള്ള തൊട്ടടുത്ത കണ്ടത്തിലാണ് നില്‍ക്കാറ്. എങ്കിലും ആകെക്കൂടി കുഴപ്പമില്ലാത്ത ഗ്രൗണ്ട്‌ ആയിരുന്നു. പിന്നെ മറ്റൊരു കുഴപ്പം ഉണ്ടായിരുന്നത് ഓഫ് സൈഡിലെ ബൗണ്ടറി വളരെ അടുത്തായിരുന്നു. ഇത് സ്ഥലം ഇല്ലാത്തത് കൊണ്ടല്ല കെട്ടോ. അതിന് കാരണം വേറെയാണ്. ഞങ്ങളില്‍ ഭൂരിഭാഗത്തിനും അന്ന് ടി.വി. എസില്‍ ആയിരുന്നു ജോലി (തെക്ക് വടക്ക് വായ് നോക്കി നടത്തം) അത് കൊണ്ട് തന്നെ ബാറ്റ്, ബോള്‍ തുടങ്ങിയ സാമഗ്രികള്‍ക്ക് പിരിവ് നടത്തുമ്പോള്‍ കാ‍ര്യമായ സംഭാവന നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇത്യാദി കാര്യങ്ങള്‍ക്കൊക്കെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്ന സുനി എന്ന വിദ്വാന് ഓഫ് സൈഡില്‍ മാത്രമേ കളിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത് കൊണ്ട് അങ്ങേര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ വേണ്ടിയാ‍യിരുന്നു ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തിയിരുന്നത്. അല്ലെങ്കില്‍ അവന്‍ ബാറ്റും കൊണ്ട് അവന്റെ പാട്ടിന് പോകുമായിരുന്നു.

     ഈ ഗ്രൗണ്ടിന്റെ അരികത്തായാണ്  ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന മാന്യദേഹത്തിന്റെ പറമ്പ് സ്ഥിതി ചെയ്തിരുന്നത്. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ കുരുടിക്ക് കണ്ണും കുതിരക്ക് കൊമ്പും ഈശ്വരന്‍ കൊടുക്കാത്തത് പോലെ അദ്ദേഹത്തിന് കേള്‍വി ശക്തിയും ഈശ്വരന്‍ നല്‍കിയിരുന്നില്ല. അല്ലാതെ തന്നെ ആളൊരു ഹഡാഗഡിയനായിരുന്നു.

        ഏതായാലും ഞങ്ങള്‍ ഈ ഗ്രൗണ്ടില്‍ കളി ആരംഭിച്ചു. ഞങ്ങളുടെ ടീമിലെ ധോണിമാര്‍ ഇദ്ദേഹത്തിന്റെ പറമ്പിലേക്ക് ഇടക്കിടെ സിക്സറുകള്‍ പായിക്കുകയും അതില്‍ ചിലത് അദ്ദേഹത്തിന്റെ വെറ്റിലക്കൊടിയുടെ തൂമ്പ് തകര്‍ക്കുകയും (ചിന്ന സ്വാമി സ്റ്റേഡിയത്തിലാണെങ്കില്‍ വല്ല ലൈറ്റിലോ മറ്റോ കൊള്ളേണ്ട ബോളാണ്) ചിലത് കുരുമുളക് വള്ളിയുടെ വേര് പറിച്ചെടുക്കുകയും പതിവായി. പറമ്പിലേക്ക് പോയ ബോള്‍ എടുക്കാനായി ഞങ്ങളുടെ കൂട്ടത്തിലെ അഞ്ജു ബോബി ജോര്‍ജിന്റെ കുടുംബക്കാര്‍ വേലി എടുത്ത് ചാടുകയും അതില്‍ ചില ചാട്ടങ്ങള്‍ ബീജിങ് ഒളിമ്പിക്സില്‍ അഞ്ജു ചാടിയ പോലെ പിഴക്കുകയും ചാടിയവനും വേലി ഉറപ്പിച്ച് നിര്‍ത്തിയിരുന്ന കുറ്റിയുമടക്കം മലര്‍ന്നടിച്ച് വീഴുകയും പതിവായിരുന്നു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യമൊന്നും അദ്ദേഹം ഇതറിഞ്ഞിരുന്നില്ല, രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഞങ്ങള്‍ കളിക്കുന്നത് കണ്ട് വേലിക്കരികിലേക്ക് വന്ന അദ്ദേഹം ഞെട്ടിപ്പോയി. വേലിയും അതിനടുത്തായുണ്ടായിരുന്ന കുരുമുളക് വള്ളികളും ചിന്നഭിന്നമായിരികുന്നു. ദേഷ്യം കൊണ്ട് അദ്ദേഹത്തിന് കാത് പണ്ടേ ഇല്ലാത്തത് കൊണ്ട് കണ്ണ് മാത്രം കാണാതായി. അന്ന് അദ്ദേഹം കുറെ തെറിവിളികള്‍ക്ക് ശേഷം പ്രഖ്യാപിച്ചു. ഇനി മേലാല്‍ ഇവിടെ കളിക്കുന്നവരുടെ കയ്യും കാലും കൊത്തി നുറുക്കി കറി വെക്കുന്നതാണ്. ക്രിക്കറ്റ് കളിക്കാ‍ന്‍ കഴിയാത്ത കയ്യും കാലും കൊണ്ടെന്ത് പ്രയോജനം എന്ന് ചിന്തിച്ചിരുന്ന ഞങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ ഭീഷണി ഒന്നും ഏശിയില്ല. പിറ്റേന്നും ഞങ്ങള്‍ കളിച്ചു. അന്ന് അദ്ദേഹം സ്ഥലത്തില്ലാതിരുന്നത് കാരണം കാര്യമായ കുഴപ്പം ഒന്നും ഉണ്ടായില്ല. ഇടക്ക് അദ്ദേഹത്തിന്റെ പൊണ്ടാട്ടി വന്ന് എന്തോ പറഞ്ഞിട്ട് പോയി. അതാരും കാര്യമാക്കിയില്ല. അന്നും ഞങ്ങള്‍ വേലിക്ക് അംഗഭംഗം വരുത്തുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. രാത്രി വീട്ടിലെത്തിയ അദ്ദേഹം പൊണ്ടാട്ടി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാകണം വേലിക്കരികിലേക്ക് പോകുകയും വീണ്ടാമതും ഞെട്ടുകയും ചെയ്തിരുന്നു എന്ന് ഞങള്‍ക്ക് മനസ്സിലാകുന്നത് പിറ്റേന്ന് പാടത്തേക്ക് കളിക്കാനായി പോയപ്പോഴാ‍യിരുന്നു. പാടത്തെത്തിയ ഞങ്ങളുടെ ഇടനെഞ്ച് പൊട്ടിപ്പോയി, എങ്ങനെ പൊട്ടാതിരിക്കും. രണ്ട് ദിവസം മുഴുവന്‍ അധ്വാനിച്ച് ചിട്ടപ്പെടുത്തിയ ഞങ്ങളുടെ പിച്ചതാ തൂമ്പ കൊണ്ട് കിളച്ച് മറിച്ചിരിക്കുന്നു.

         ഈ സംഭവത്തിന് കുറച്ച് മുന്‍പായിരുന്നു ബാല്‍താക്കറെയുടെ ആളുകള്‍ പാക്കിസ്താന്‍ ഇന്ത്യയില്‍ കളിക്കുന്നതില്‍ പ്രതിഷേധിച്ച് പിച്ച് കുത്തിപ്പൊളിച്ചത്. ഈ വാര്‍ത്ത കണ്ടിട്ടാകണം ഈ കളിയെക്കുറിച്ച് ഒന്നുമറിയാത്ത അദ്ദേഹം ഈ പായ പോലത്തെ സാധനം കുത്തിപ്പൊളിച്ചാൽ ഇവന്‍മാരുടെ കളി നടക്കില്ല എന്ന് മനസ്സിലാക്കിയതും കുത്തിപ്പൊളിച്ചതും.

അങ്ങനെ അദ്ദേഹത്തിന് ഞങ്ങള്‍ ഒരു പേരും നല്‍കി. ബാല്‍ താക്കറെ....

           അന്ന് രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങള്‍ പ്രതിഷേധ പ്രകടനം നടത്തി. ബാല്‍ താക്കറെ നീതി പാലിക്കുക, സ്പോര്‍ട്സിനെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങളാണ് പ്രകടനത്തില്‍ ഉയര്‍ന്ന് കേട്ടത്. ഈ പ്രതിഷേധപ്രകടനം അദ്ദേഹം നേരിട്ടത് ഉരുളന്‍ കല്ല് കൊണ്ട് ഞങ്ങളുടെ നേര്‍ക്ക് നോബോള്‍ (കൈമടക്കി, ഏകദേശം നമ്മുടെ മുത്തയ്യ മുരളീധരന്റെ സ്റ്റൈലില്‍) എറിഞ്ഞ് കൊണ്ടായിരുന്നു.

          പക്ഷെ തോറ്റ് പിന്‍ മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പത്ത് ബക്കറ്റ് വെള്ളവും നാലഞ്ച് ഓല മടലും കൊണ്ട് പിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കി കളി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

          ഇതറിഞ്ഞ അദ്ദേഹം പുതിയ ഒരടവ് എടുത്തു. അവിടെ വന്ന് കാവല്‍ നില്‍ക്കാന്‍ തുടങി. ഞങ്ങള്‍ കളിക്കാനായി വന്നപ്പോള്‍ ഇവിടെ കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു, ഞങ്ങള്‍ പറഞ്ഞു. നിങ്ങളുടെ പറമ്പിലൊന്നുമല്ലല്ലോ കളിക്കുന്നത് എന്ന്. അപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ പറമ്പില്‍ പോയി കാവല്‍ നില്‍ക്കാന്‍ തുടങ്ങി. മറ്റൊന്നിനുമല്ല,അദ്ദേഹത്തിന്റെ പറമ്പിലേക്ക് വരുന്ന ബോളുകള്‍ പിടിച്ചെടുക്കാന്‍. അഥവാ ആ ബോള്‍ തിരിച്ചെടുക്കാ‍ന്‍ ആരെങ്കിലും ധൈര്യ സമേതം മുന്നോട്ട് വന്നാല്‍ അവന്റെ കരണക്കുറ്റി നോക്കി പൊട്ടിക്കാനും, ഞങ്ങളും തോറ്റ് കൊടുത്തില്ല, ഞങ്ങളും പുതിയ ഒരടവെടുത്തു, ഇനി മുതല്‍ സിക്സര്‍ ഇല്ല, സിക്സറടിക്കുന്നവന്‍ ഔട്ടാകുക മാത്രമല്ല. ബോള്‍ വാങ്ങി വരണം എന്ന എന്ന പുതിയ നിയമം പാസ്സാക്കി.

           കളി പുനരാരംഭിച്ചു. ആദ്യമൊന്നും വേലിക്കപ്പുറത്തേക്ക് ബോള്‍ പോകാതെ കളിച്ചു. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ ഞങ്ങളുടെ കൂട്ടത്തിലെ ധോണിമാ‍ര്‍ ക്ഷമ നശിച്ച് ഉയര്‍ത്തി അടിക്കുകയും ബോള്‍ അപ്പുറത്തേക്ക് പോകുകയും അദ്ദേഹം കൈക്കലാക്കുകയും ചെയ്‌തു. കയ്യില്‍ കിട്ടിയപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ഇത് സൂചി കൊണ്ട് കുത്തിയാലൊന്നും പൊട്ടില്ല എന്ന് (കാരണം അത് കോര്‍ക്ക് ബോള്‍ ആയിരുന്നു)

          ഏതായാലും അദ്ദേഹം ആ ബോളും കൊണ്ട് വീട്ടിലേക്ക് പോയി. അന്നത്തെ കളി അതോടെ നില്‍ക്കുകയും ചെയ്തു. ബോള്‍ ഉയര്‍ത്തി അടിച്ചവന്‍ നാളെ ബോളുമായി വരണം എന്ന് സംയുക്തമായി പ്രഖ്യാപിച്ച് ഞങ്ങള്‍ അന്നത്തേക്ക് പിരിഞ്ഞു.

       അന്ന് വൈകുന്നേരം ഞങ്ങള്‍ യോഗം ചേര്‍ന്നു. ഇനി എന്ത് ചെയ്യും, ഓരോ സിക്സറിനും ഓരോ ബോള്‍ വാങ്ങുക എന്നത് പ്രായോഗികമല്ല എന്ന് ഭൂരിഭാഗം പേരും പറഞ്ഞു. കളി മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റുന്ന കാര്യം ചര്‍ച്ചക്ക് വരാതിരുന്നത് മറ്റെല്ലാ ഗ്രൗണ്ടും അപ്പോഴേക്കും ഉഴുതു മറിച്ചിരുന്നു. അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. എന്നും വന്ന് കാവല്‍ നില്‍ക്കല്‍ അദ്ദേഹത്തിനും പ്രായോഗികമാകില്ല. അത് കൊണ്ട് നമുക്ക് നോക്കിയും കണ്ടും ഒക്കെ അവിടത്തന്നെ കളിക്കാം. അങ്ങനെ വീണ്ടാമതും കളി തുടങി. ഒന്ന് രണ്ട് ദിവസം അദ്ദേഹം കാവല്‍ നിന്നു. അന്ന് ഞങള്‍ ബോള്‍ തൊടിയിലേക്ക് പോകാതെ സൂക്ഷിച്ച് കളിച്ചു. സിക്സറടിക്കാന്‍ മുട്ടുന്ന ധോണിമാര്‍ മുന്‍പ് സിക്സറടിച്ചവന്റെ ഗതി ഓര്‍മ്മയുള്ളത് കൊണ്ട് ക്ഷമയോടെ കളിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അദ്ദേഹം കാവല്‍ നില്‍ക്കല്‍ നിര്‍ത്തി. അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ പാടത്ത് വെച്ച് ഞങ്ങളുടെ ക്ലബ്ബായ ചംസിന്റെ അടിയന്തിര യോഗം ചേരുകയും കളിനിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. അതായത് അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ സിക്സര്‍ അടിക്കാം, ഉള്ള ദിവസങ്ങളില്‍ പാടില്ല എന്ന നിയമം കൊണ്ട് വന്നു. അദ്ദേഹം ഇടക്കിടെ വന്ന് കാവല്‍ നില്‍ക്കും, ചില സമയങളില്‍ ബോള്‍ വേലിക്കപ്പുറത്തേക്ക് പോകുകയും അദ്ദേഹം ക്യാച്ച് ചെയുകയും അത് കൊണ്ട് പോകുകയും ചെയ്ത് പോന്നു. ഇങ്ങിനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവത്തിന്റെ ക്ലൈമാക്സ് വരുന്നത്.

          അന്ന് വൈകുന്നേരം പാടത്തെത്തി പിച്ചിലേക്ക് നോക്കിയ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഞെട്ടി എന്ന് പറഞ്ഞാല്‍ ശരിയാകില്ല. മേലാസകലം കോരിത്തരിച്ചു എന്ന് പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല പിച്ച് നിറയെ പല സൈസിലുള്ള അമേദ്യം. (എന്റെ എല്ലാ കഥയിലും അമേദ്യം ഒരു കേന്ദ്ര കഥാപാത്രമാകുന്നതില്‍ വായിക്കുന്നവര്‍ ക്ഷമിക്കുക). ഏതാ‍യാലും പിച്ചിന് ചുറ്റും താടിക്ക് കയ്യും കൊടുത്ത് അദ്ദേഹത്തിന്റെ ഈ പത്തൊന്‍പതാമത്തെ അടവിനെ എങ്ങിനെ നേരിടും എന്ന് കൂലങ്കഷമായി ചിന്തിച്ചു. മറ്റൊന്ന് കൂടിയുണ്ടായിരുന്നു. ഇങ്ങനെ പല സൈസിലുള്ള സാധനങള്‍ ഒറ്റക്ക് ഒരേ സമയം വിക്ഷേപിക്കാനുള്ള ആരോഗ്യമൊന്നും അദ്ദേഹത്തിനില്ല. അത് കൊണ്ട് തന്നെ ഈ ഉദ്യമത്തില്‍ അദ്ദേഹത്തെ കാര്യമായി ആരോ സഹായിച്ചിട്ടുണ്ട് എന്ന നിഗമനത്തിലെത്തിച്ചേരുകയും ആ കറുത്ത കൈകള്‍ (കറുത്ത ആസനം) ആരുടേതായാലും പുറത്ത് കൊണ്ട് വരിക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു, തോറ്റ് പിന്‍മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഈ വിക്ഷേപണം രാത്രി നടന്നതിനാലും രാവിലെ മുതലുള്ള പാടത്തെ പൊരി വെയില്‍ കൊണ്ട് പഴംപൊരി ഉണ്ടാക്കുന്നതിനിടയില്‍ അതുണ്ടാക്കുന്നവന് കാമുകിയുടെ ഫോണ്‍ വന്നാല്‍ പഴംപൊരിക്കുണ്ടാകുന്ന രൂപഭേദം പോലെ കരിഞ്ഞുണങ്ങി ഒരു പരുവമായതിനാല്‍ സ്റ്റമ്പിന്റെ കൂര്‍ത്ത അറ്റം കൊണ്ട് ഈ സാധനങ്ങളെല്ലാം തന്നെ പിച്ചില്‍ നിന്നും അടുത്തുള്ള വെള്ളച്ചാലിലേക്ക് ശുഐബ് അക്തറുടെ ബോളിനെ സച്ചിന്‍ സ്റ്റേഡിയത്തിന്റെ പുറത്തേക്ക് സിക്സറടിക്കുന്ന ലാഘവത്തോടെ ഞങ്ങള്‍ തോണ്ടിയെറിഞ്ഞു. പക്ഷെ ഈ തോണ്ടലിലും ചില അനിഷ്ട് സംഭവങ്ങള്‍ നടന്നു. എണ്ണ നല്ല വണ്ണം ചൂടാകാതെ ഉണ്ടപ്പൊരി പൊരിച്ചെടുത്താല്‍ അകത്തെ മാവ് വേകാത്ത പോലെ ഈ സാ‍ധനങ്ങളില്‍ ചിലതിന്റെ ഉള്ളില്‍ വേവ് തട്ടാത്തത് കൊണ്ട് (മറിച്ചിട്ട് രണ്ട് പുറവും ചൂടാക്കാന്‍ ആരും വരാത്തത് കൊണ്ടാകണം) തോണ്ടിയെറിയുമ്പോള്‍ കുറച്ച് അവശിഷ്ടങള്‍ പിച്ചില്‍ അവശേഷിച്ചു. അവശിഷ്ടം വീണ ഭാഗത്തെ മണ്ണെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഞങ്ങള്‍ കളിതുടര്‍ന്നു. രണ്ടാമത്തെ ഓവറിലാണ് ക്ലൈമാക്സ്. രണ്ടാം ഓവര്‍ ചെയ്യാന്‍ വന്നത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ബൗളറാണ്‌. (ചില സുരക്ഷാ കാരണങ്ങളാല്‍ ഐ മീന്‍ എന്റെ സുരക്ഷ, പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലാത്തതില്‍ ഖേദിക്കുന്നു.) ശുഐബ് അക്തറും ബ്രെറ്റ്ലീയുമെല്ലാം ബോള്‍ ചെയ്യുന്നതിന് മുന്‍പ് ബോളില്‍ ഉമിനീര്‍ പുരട്ടുന്നത് കൊണ്ട് ഇദ്ദേഹവും പുരട്ടി. ശേഷം ഉമിനീര്‍ പോരെന്ന് തോന്നിയ ഇദ്ദേഹം ബോളില്‍ നിന്നും കയ്യെടുത്ത് കൈവിരല്‍ നാവിലമര്‍ത്തിയതും വിവാഹ സദ്യക്കിടെ അറിയാതെ കീഴ്‌വായു പോയവന്റെ മുഖം പോലെ ആകെ ചുക്കിച്ചുളിഞ്ഞതും മാറിയിരുന്ന് ശര്‍ദിച്ചതും ഒരുമിച്ചായിരുന്നു. ഈ സമയം ബോളില്‍ ബാക്കിയുണ്ടായിരുന്ന അമേദ്യം ഊറിച്ചിരിച്ചിട്ടുണ്ടാകണം...

വാല്‍ക്കഷ്ണം: ഞങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചെടുക്കുന്ന ബോളുകള്‍ അദ്ദേഹം അദ്ദേഹത്തിന്റെ പറമ്പിലേവിടെയോ കുഴിച്ചിടുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. ഞങ്ങളുടെ മാരകമായ പ്രഹരത്തില്‍ നിന്നും മോചനം നേടി അദ്ദേഹത്തിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബോളുകളുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്ന് കൊണ്ട് തത്ക്കാലം നിര്‍ത്തട്ടെ...