2023 ജനുവരി 23, തിങ്കളാഴ്‌ച

മാധ്യമങ്ങളുടെ പെടാപ്പാട്

 

           മാധ്യമങ്ങൾ എത്രയൊക്കെ മറച്ച് പിടിച്ചിട്ടും ലഘൂകരിക്കാൻ ശ്രമിച്ചിട്ടും യു.ഡി.എഫിനകത്തെ പ്രത്യേഗിച്ച് കോൺഗ്രസിനകത്തെ അടിപിടി പുറത്തേക്ക് വരുന്നുണ്ട്. ഗതികേട് കൊണ്ട് മാത്രം അവയിൽ ചിലത് വലത്പക്ഷ കുഴലൂത്ത്കാരായ മാധ്യമങ്ങൾക്ക് പോലും ചർച്ചക്കെടുക്കേണ്ടിയും വരുന്നു. ഇതിനിടയിൽ എൽ.ഡി.എഫിൽ ആർക്കെങ്കിലും പനി പിടിച്ചാൽ അതൊരു ആഗോളപ്രശ്നമാക്കാൻ അവർ മറക്കുന്നുമില്ല.

           ശശി തരൂർ വിഷയത്തിൽ നേർക്ക്നേർ പരസ്യപ്രസ്ഥാവനകൾ പലരും പറഞ്ഞിട്ടും അതൊന്നും അത്ര കാര്യമായെടുക്കാത്ത ഇത്തരം മാധ്യമങ്ങൾ എൽ.ഡി.എഫ് നേതാക്കൾ എന്തെങ്കിലും പറയുമ്പോഴേക്കും അതിനെ വ്യാഖ്യാനിച്ച് വഷളാക്കി അവതരിപ്പിക്കാൻ നന്നായി പണിയെടുക്കുകയും ചെയ്യുന്നു. അതോടൊപ്പം  എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ മറച്ച് പിടിക്കാനും ശ്രമിക്കുന്നു. തങ്ങൾ കണ്ണടച്ചാൽ ലോകം ഇരുട്ടാകുമെന്ന് കരുതുന്ന അത്തരം മാധ്യമങ്ങളോട് പറയാനുള്ളത്, നിങ്ങളുടെ വ്യഖ്യാനങ്ങളല്ല ജനങ്ങൾ വിശ്വസിക്കുന്നത് അവരുടെ നേരനുഭവങ്ങളേയാണ്. കെ. മുരളീധരൻ പറഞ്ഞത് പോലെ എഴുത്തും വായനയും അറിയുന്നവരെ കോൺഗ്രസുകാർ മാത്രമല്ല ഭയപ്പെടുന്നത് ചില മാധ്യമങ്ങൾ കൂടിയാണ്.

2023 ജനുവരി 18, ബുധനാഴ്‌ച

മാധ്യമങ്ങളിലെ എന്റെ "കൈ കടത്തലുകൾ" (മുയ്‌മനും ഇബടണ്ട്....)



              ‘സിറാജി’ലായിരുന്നു ആദ്യം എന്റെ അക്ഷരങ്ങൾ അച്ചടി മഷി പുരണ്ടത്...2006-ൽ..അതോടെ ഒരു ഇമ്മിണി ബല്ല്യ ആത്മവിശ്വാസം കൈവന്നു....പിന്നീട് മനോ‍രമ, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക, മംഗളം, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളിൽ പല കാലങ്ങളിലായി എന്റെ കുത്തിക്കുറിപ്പുകൾ മുഖം കാണിച്ചു... ചിലത് പ്രാധാ‍ന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു, മറ്റ് ചിലത് മൂലകളിൽ സ്ഥാനം പിടിച്ചു, ചില എഴുത്തുകൾ ഒന്നിലധികം പത്രങ്ങളിൽ വന്നു. ചിലത് വന്നതേയില്ല.... അതൊക്കെ എഡിറ്ററുടെ വേസ്റ്റ് ബിന്നിൽ എന്നെയും പ്രാകി അന്ത്യനിദ്ര കൊള്ളുന്നുണ്ടാകും...

             അധികവും സ്വന്തം പേര് വെച്ചെഴുതി. മറ്റ് ചിലപ്പോൾ നാട്ടിലെ കൂട്ട്കാർക്കിടയിലുള്ള ഇരട്ടപ്പേര് അൽപം മാറ്റം വരുത്തി (ശരിയായ ഇരട്ടപ്പേര് വെച്ചെഴുതിയാൽ അതുറപ്പായും വരില്ല, അത്രക്ക് തങ്കപ്പെട്ട പേരാണ്) എഴുതി. മറ്റ് ചില വിഷയങ്ങൾ എഴുതേണ്ടി വന്നപ്പോൾ തൂലികാ നാമം സ്വീകരിച്ചു (ബല്ല്യ എഴുത്തുകാരനാ...😋). ആ പേരിൽ വന്നവ മാസ്ക് ചെയ്തിട്ടുണ്ട്.. കോവിഡായത് കൊണ്ടല്ല, ഇനിയുമാ പേര് വെച്ചെഴുതി അഥവാ പ്രസിദ്ധീകരിക്കപ്പെട്ടാൽ ഞാനാണെഴുതിയതെന്ന് ആരുമറിയില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു സുഖം...പിന്നീട് പറ്റുന്നവയാണെങ്കിൽ ബ്ലോഗിലേക്ക് ചേർക്കുകയും ചെയ്യാമല്ലോ...

                ചെറുപ്പം തൊട്ട് പത്രവായനയോട് താത്പര്യമായിരുന്നു...  എന്റെ വീട്ടിലെ ചന്ദ്രിക വായനക്ക് ശേഷം അസീസാജിയുടെ വീട്ടിലെ മനോരമ, പിന്നെ ജ്യേഷ്ടന്റെ വീട്ടിലെ ‘മാധ്യമം’ അങ്ങിനെയങ്ങിനെ... പിന്നീട് സോഷ്യൽ മീഡിയ വന്നപ്പോഴും പത്രങ്ങളോട് തന്നെയായിരുന്നു താത്പര്യം. ഗൾഫിലെത്തിയപ്പോൾ ഹംസാക്കാന്റെ സ്റ്റുഡിയോയിലെ മാധ്യമം വൈകുന്നേരം ഫ്രീയായി തരുമായിരുന്നു. പിന്നെ റൂമിൽ സിറാജ് വരുത്താൻ തുടങ്ങി. അതിന് ശേഷം ഇ പേപ്പറുകൾ കിട്ടിത്തുടങ്ങിയപ്പോഴും പക്ഷേ കയ്യിൽ പിടിച്ച് വായിക്കുന്ന സുഖം കിട്ടിയില്ല.  എല്ലാവരും ഫേസ്ബുക്കിൽ കയറാൻ തുടങ്ങിയപ്പോഴും എന്തോ ഒരു താത്പര്യക്കുറവ് അനുഭവപ്പെട്ടു... സംഗതി രസകരമാണ്. എന്തുമെഴുതാമല്ലോ, നമ്മള് തന്നെയല്ലേ എഡിറ്ററും പബ്ലിഷറും, ഇൻസ്റ്റന്റ് റെസ്പോൺസും കിട്ടും. പക്ഷേ അതിലെന്ത് കൊണ്ടോ താത്പര്യം തോന്നിയില്ല.  ഫേസ്ബുക്കൊക്കെ പരന്നൊഴുകുന്നതിന് മുൻപ് ബ്ലോഗ് എന്നൊരു സാധനമുണ്ടെന്ന് പറഞ്ഞ് തന്നത് കൂട്ട്കാരൻ ഹുസൈൻ വേളൂരായിരുന്നു, ആദ്യം വായനയായിരുന്നു, പിന്നെയും കുറച്ച് കഴിഞ്ഞാണ് ബ്ലോഗിൽ കുത്തിക്കുറിക്കാൻ തുടങ്ങിയത്. ഇതാകുമ്പോൾ എഴുതിയല്ലോന്ന് ഒരു സമാധാനവും ആരും കാണുന്നില്ലല്ലോ എന്ന് വേറൊരു സമാധാനവും. ഇതിനും എഡിറ്ററില്ലെങ്കിലും വായനക്കാരുമില്ലല്ലോ എന്ന മറ്റൊരാശ്വാസവുമുണ്ട്.... അത്യാവശ്യക്കാർക്ക് മാത്രം ലിങ്കയച്ച് കൊടുക്കാറുണ്ട് (ആർക്കാ ഇപ്പോ എന്റെ എഴുത്തിനത്യാവശ്യം എന്നൊന്നും ചോദിച്ച് വശം കെടുത്തരുത്). ചിലപ്പോൾ മാസങ്ങളോളം മറ്റ് ചിലപ്പോൾ വർഷങ്ങളോളം ഈ ബൈക്കേ വരൂല... ചിലപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ കുറിക്കും... ഇന്നുമാ ശീലം മാറിയിട്ടില്ല... ‘പത്രമെഴുത്തും’ അങ്ങനെത്തന്നെ.. ഏഷ്യാനെറ്റിന്റെ ഓൺലൈൻ മാഗസിനിൽ ഉപ്പയെക്കുറിച്ചുള്ള ഓർമകളെഴുതിയത് വന്നതാണ് മറ്റൊരു ഓൺലൈൻ ബന്ധം...https://www.asianetnews.com/magazine/hospital-days-bisher-kakkattu-para-plw23o

           അത് ഡയലി ഹണ്ടുകാർ അവരുടെ സൈറ്റിൽ കൊടുത്ത് കണ്ണീരോർമ്മകളെ  കൂടുതൽ പേരിലേക്കെത്തിച്ചു.https://m.dailyhunt.in/news/nepal/malayalam/asianet+news-epaper-asianene/uppa+ninne+vilikkunnu+nn+parany+iniyarum+enne+shallyam+cheyyilla+ennittum-newsid-107156099?ss=wsp&s=a

            ഫേസ്ബുക്കിലാകുമ്പോൾ നമ്മളെ ‘തള്ളി’ത്തരാൻ വേണ്ടി “ഓ... ഇജിപ്പോ ഭയങ്കര എഴുത്തുകാരനാണല്ലേ”ന്ന് ചോദിച്ച് ആരെങ്കിലും വന്നാൽ നാണം കെടേണ്ടല്ലോ...
         

             ഇടതനാണ്..., പക്ഷേ എന്നെ ഞാൻ തന്നെ ‘എഴുത്തിനിരുത്തുമ്പോൾ’ കുറച്ച് നേരം മാറ്റി നിർത്തും.  അത് കൊണ്ട് വിമർശിച്ചെഴുതിയിട്ടുള്ളതധികവും കൂട്ടുള്ളവരെത്തന്നെയാണ്.

          ഈ ‘പത്രെമെഴുത്തി’നിടയിൽ  ചില കുഞ്ഞനുഭവങ്ങളും പത്രക്കാരുമായുണ്ടായിട്ടുണ്ട്. അതിലൊന്ന് ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തെ വിമർശിച്ച് കൊണ്ട് ആ പത്രത്തിലേക്ക് തന്നെ എഴുത്തയച്ചു...😂 അത് കുറച്ച് കനം കൂടിപ്പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു... പക്ഷേ വസ്തുനിഷ്ടമായ വിമർശനമാണെന്നായിരുന്നു എന്റെ വിശ്വാസം. എനിക്കത്ര രസം തോന്നിയില്ല (എനിക്കത്രക്ക് വസ്തുനിഷ്ടത അനുഭവപ്പെട്ടില്ല) എന്ന് എഡിറ്റർ ആത്മഗതാഗതം നടത്തിക്കാണും...😔 പക്ഷേ അതോടെ അവർ മ്മളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയെന്ന് തോന്നുന്നു. പിന്നീട് ആ പത്രത്തിൽ എന്റെ എഴുത്ത് വന്നിട്ടില്ല. അതോ അതിന് ശേഷം നമ്മളയച്ച എഴുത്തുകൾക്ക് നിലവാരമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല കേട്ടോ... മറ്റൊരു സംഭവം ഞാനെഴുതി അയച്ച് കൊടുത്തത് ഒരു പത്രത്തിൽ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ മാന്യമായി അവരൊടതേപ്പറ്റി ചോദിച്ചു, എന്നാൽ ഉത്തരം കിട്ടിയില്ല. അതോടെ നിങ്ങളുടെ പത്രം ആരും വായിക്കില്ലെന്ന ധൈര്യം കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന് ചോദിച്ചു...😎 അതോടെ നമ്മളവർക്കും ഹറാമായി. മറ്റൊരിക്കൽ എന്റെ ഇരട്ടപ്പേര് വെച്ചെഴുതിയ എഴുത്തിൽ പക്ഷേ എന്റെ അഡ്രസ് ഇംഗ്ലീഷിൽ കൊടുത്തിരുന്നു . (Bisher Thendath) അവരാ ഇരട്ടപ്പേര് കൊടുക്കാതെ ഇംഗ്ലീഷ് മലയാളത്തിലേക്ക് തർജമ ചെയ്തു... അവർക്കത് ബഷീറായിട്ടാണ് കിട്ടിയത് (അല്ലെങ്കിലും ഇങ്ങനെയൊരു പേര് ലോകത്താർക്കും കാണില്ല... ആ പേരിന്റെ പേരിലുണ്ടായ പൊല്ലാപ്പ് ഇബടെ ഞെക്കിയാൽ വായിക്കാം... https://kavumpuramvisheshangal.blogspot.com/2012/08/blog-post.html അങ്ങനെ ഇരട്ടപ്പേർ വരുന്നതും കാത്തിരുന്ന എന്നെ ബഷീറാക്കി വിട്ട് പത്രം മാന്യത കാണിച്ചു....

             ഇ-പേപ്പറുകൾ ലഭ്യമായിത്തുടങ്ങിയപ്പോൾ സൂക്ഷിച്ച് വെക്കാൻ എളുപ്പമായി. പക്ഷേ കുറച്ച് പഹയന്മാർ ഇപ്പോൾ കാശടച്ചാലേ ഇ പേപ്പർ തരുള്ളൂ... മാധ്യമം മുൻപ് ഫ്രീ ആയും പിന്നീട് വൈകുന്നേരം 5 മണിക്ക് ശേഷവും ഫ്രീ ആയി തന്നിരുന്നു.  ഒരു ദിവസം രാവിലെ തന്നെ ഞാൻ കമ്പ്യൂട്ടറിലെ സമയം മാറ്റി പരീക്ഷിച്ച് നോക്കി. സംഗതി സക്‌സസ്...😎 പക്ഷേ പിന്നീടവർ അഞ്ച് മണിക്ക് ശേഷവും തരാണ്ടായി. അത് കണ്ട് പിടിച്ചോ ആവോ..😠  ആ ലിങ്ക് ഇപ്പോഴും ഗൂഗിളിൽ ഉണ്ട്. പക്ഷേ തുറന്നാൽ വട്ടം കറങ്ങി നിൽക്കുകയല്ലാതെ മൂപ്പര് ഓപ്പണാകാറില്ല. അത് കൊണ്ടിപ്പോൾ കാശ് കൊടുത്ത് മേടിക്കും...


                അങ്ങനെയങ്ങനെ ഇവിടെ വരെ എത്തി നിൽക്കുന്നു.....















































































































2022 ഡിസംബർ 26, തിങ്കളാഴ്‌ച

വർണവെറി 'പരിധി' വിടുമ്പോൾ....

" എംബാപ്പെ വെളുത്തവനായിരുന്നെങ്കിൽ മാർട്ടിനസ് ഇങ്ങനെയൊന്നും പെരുമാറുമായിരുന്നില്ല "

 

 

അഭിനവ ബുജികളുടെ ചർച്ച കാണുമ്പോൾ തോന്നിപ്പോകുന്നതാണ് മുകളിൽ പറഞ്ഞത്.

 

 

         നമ്മളുടെയൊക്കെ സൗഹൃദ വലയങ്ങൾ രൂപം കൊള്ളുന്നത് എങ്ങിനെയാണ്?. എന്റെ കാര്യം പറയാം, എന്റെ പ്രിയപ്പെട്ട കൂട്ട്കാരെല്ലാം അവർ എനിക്ക് പ്രിയപ്പെട്ടവരായത് അവരുടെ മോന്തയുടെ ഭംഗി കൊണ്ടല്ല, അതേ പോലെ തന്നെ എനിക്ക് ഇഷ്ടമില്ലാത്തവർ സൗന്ദര്യം കുറഞ്ഞവരായത് കൊണ്ട് ഇഷ്ടമില്ലാത്തവരായതല്ല.  എന്തിനധികം എന്നെ അറിയാത്ത മനുഷ്യരിലും എനിക്കിഷ്ടമുള്ളവരും, ഇഷ്ടമില്ലാത്തവരും ഉണ്ട്. അതൊന്നും അവരുടെ ശാരീരികമായ പ്രത്യേഗതകൾ കൊണ്ടല്ല സംഭവിക്കുന്നത്. അടിത്തിടപഴകുന്നവരിൽ അവരുടെ നമ്മളോടുള്ള പെരുമാറ്റമാണ് മുഖ്യം. നമ്മളെയറിയാത്ത എന്നാൽ നമുക്കറിയുന്നവരായ ആളുകളാണെങ്കിൽ അവർ പേറുന്ന രാഷ്ട്രീയവും നിലപാടും അവർ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നൊക്കെ നോക്കിയാണ്, ഇത് ആപേക്ഷികവുമാണ്.

 

 

 

       ഇത്രയൊക്കെ പറഞ്ഞത് നല്ല മനുഷ്യർ വെളുത്തവരിലും കറുത്തവരിലും ഉണ്ട്, ചീത്ത മനുഷ്യരും തഥൈവ. നമ്മളിലെ നന്മയും ചീത്തയും പറയാൻ മറ്റുള്ളവർക്ക് അവകാശവുമുണ്ട്. അവർ നമ്മളെ വിമർശിച്ചാൽ അതിൽ വസ്തുതയില്ലെങ്കിൽ അതിനെ ഖണ്ഡിക്കാൻ നമുക്കും അവകാശമുണ്ട്.

 

 

 

      തൊലി കറുത്തത് ഒരാളുടെ കുറ്റമോ തൊലി വെളുത്തു പോയത് ഒരാളുടെ മേന്മയോ അല്ല, തൊലിയുടെ നിറം അടിസ്ഥാനമാക്കി പെരുമാറുന്നവനെ കണ്ടാൽ കുളിക്കുകയും വേണം. എന്നാൽ ഒരു കറുത്ത മനുഷ്യൻ യാതൊരു ന്യായീകരണവുമില്ലാത്ത കാര്യത്തിന് മറ്റൊരാളെ മർദിച്ചെന്നിരിക്കട്ടെ, അത് കാണുന്ന ഏത് മനുഷ്യനും മർദ്ദിച്ചവനെതിരെ നിൽക്കും, ഉടൻ അയാൾ വലിയ വായിൽ "അയ്യോ, വർണ വെറി നടത്തുന്നേ” എന്നും പറഞ്ഞ് കരയാൻ തുടങ്ങിയാൽ എങ്ങിനെയിരിക്കും. മാർട്ടിനെസ് വംശീയമായി ഒരു വാക്കോ വാചകമോ പറഞ്ഞതായി ഞാൻ കേട്ടില്ല, അയാളുടെ പ്രവർത്തിയിലും വംശീയത കാണാൻ കഴിയുന്നില്ല. അങ്ങനെ അയാൾ പറഞ്ഞിരുന്നെങ്കിൽ അയാളെ വിമർശിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാകും. പെണ്ണും പിള്ളയോട് പുറത്ത് ചുറ്റിയടിക്കാൻ പോകാമെന്ന് പറഞ്ഞ ദിവസം മറ്റെന്തെങ്കിലും തിരക്ക് അവിചാരിതമായി വന്ന് പെടുമ്പോൾ  "നമുക്ക് ഇന്ന് പോകേണ്ട, നാളെ പോകാം" എന്ന് പറഞ്ഞാൽ അതിനകത്തും സ്ത്രീ വിരുദ്ധത കണ്ടെത്തുന്ന അഭിനവ ഫെമിനിസ്റ്റുകളെപ്പോലെയായിപ്പോയി ഇതും. ഈ വിഷയത്തിനകത്തും ബുജി നാട്യ വ്യാഖ്യാനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്, അതങ്ങനെയായത് കൊണ്ടാണ് ഇതിങ്ങനെയായത്, ആ അന്തർധാര ഇപ്പോഴും സജീവമാണ്, തുടങ്ങിയ  തള്ള് ബുജികൾക്ക് തത്ക്കാലം ചെവികൊടുക്കാൻ ഉദ്ദേശമില്ല.

 

 

 

     വർണ വെറി, വംശ വെറി, സ്ത്രീ വിരുദ്ധത, പൊളിറ്റിക്കൽ കറക്റ്റ്നസ് എന്നൊക്കെ ഇടക്കിടക്ക് പുട്ടിന് പീരയിടുന്ന പോലെ പറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്തവരും അങ്ങിനെ പറഞ്ഞാൽ താനൊരു ബുദ്ധിജീവിയാകുമെന്ന് കരുതുന്നവരുടെയും കോലാഹലമായി മാത്രം ഇതിനെക്കണ്ടാൽ മതി. എന്തിനേം ഏതിനേം വംശ വെറിയുടെ കള്ളിക്കുള്ളിൽ കെട്ടി വെക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക തന്നെ വേണം.

 

 

 

     മാർട്ടിനെസ്സിനെക്കുറിച്ചറിയുന്നവർക്കറിയാം അയാളുടെ പെരുമാറ്റ രീതികൾ, എംബാപ്പെയുടെ നിറം വയലറ്റ് ആയിരുന്നെങ്കിലും മഞ്ഞയായിരുന്നെങ്കിലും എമി ഇതൊക്കെ തന്നെ ചെയ്‌തേനെ, കളർ മാറിയത് കൊണ്ട് കൂട്ടുകയോ കുറക്കുകയോ ചെയ്യില്ലെന്ന് അയാളുടെ ഇത്രയും കാലത്തെ പെരുമാറ്റ രീതികളിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ... പണ്ട്  പെനാൾട്ടിയെടുക്കാൻ നേരം റൊണോൾഡോയോട് "നീയെടുക്ക്, നീയെടുക്ക്" എന്ന് പറഞ്ഞത് റൊണോൾഡോ കറുത്തവനായത് കൊണ്ടല്ല, അതൊരു മൈൻഡ് ഗെയിം ആണെന്ന് കളി കാണുന്ന ഏത് കൊച്ച് കുട്ടിക്കും അറിയാം. അതിനത് മൈൻഡ് ഗെയിമാണെന്നതിൽ ആർക്കാണ് തർക്കം?, അതും ഇപ്പോൾ എമി കാണിച്ചതും തമ്മിൽ എന്ത് ബന്ധം? എന്നൊക്കെ ചോദിക്കുന്നവരോട്...  ബന്ധമുണ്ടാകുമായിരുന്നു, അല്ലെങ്കിൽ ഉണ്ടാക്കുമായിരുന്നു, റൊണാൾഡോ കറുത്തവനായിരുന്നെങ്കിൽ, അല്ലെങ്കിൽ അന്ന് എമി അത് പറഞ്ഞത് ഒരു കറുത്ത വർഗക്കാരനായ കളിക്കാരനോടായിരുന്നെങ്കിൽ...  എങ്കിൽ കാണാമായിരുന്നു കോലാഹലം, ആ വീഡിയോ ഇപ്പോൾ ചറപറാ എടുത്തെറിഞ്ഞേനേ... എന്നിട്ടതിന് അടിക്കുറിപ്പും കൊടുക്കും "ഇയാൾക്കീ വർണ വെറി പണ്ടേ ഉള്ളതാ"ന്ന്.  ഖത്തറിൽ സംഭവിച്ചത് പോകട്ടെ, കളിയും കഴിഞ്ഞ് ഖത്തറിൽ നിന്ന് സ്വന്തം നാട്ടിലെത്തിയിട്ടും അരിശം തീരാതെ എംബാപ്പെയുടെ മുഖം ഒട്ടിച്ച ബേബി ഡോളുമായി നാട്ടിലെ പരേഡിൽ പങ്കെടുത്തതിനെ വിമർശിക്കാം, അതിനപ്പുറത്ത് ഇതിനകത്ത് വംശ വെറി കുത്തിക്കേറ്റുന്നതിനെക്കുറിച്ചാണ് എതിരഭിപ്രായം. എംബാപ്പെയുടെ പണ്ടത്തെ ഒരു വീഡിയോ ഇപ്പോൾ കറങ്ങി നടപ്പുണ്ട്, അതിൽ   എംബാപ്പെ വാഷ്റൂമിൽ പോകാനുണ്ടെന്ന് ആംഗ്യം കാണിച്ചതാണ്, അല്ലാതെ അതൊരു അശ്ലീല ചേഷ്ടയായിരുന്നില്ലെന്ന് പറയുന്നവരോട് വാഷ്റൂമിൽ പോകാനുണ്ടെന്ന് എംബാപ്പെ വാ കൊണ്ട് പറയാൻ നിൽക്കാതെ അത് 'മനോഹരമായി കാണിച്ച്’ കൊടുത്തതാണെങ്കിൽ എമി സമ്മാനദാനച്ചടങ്ങിൽ കാണിച്ചതും അയാളുടെ സെലിബ്രേഷൻ രീതിയാണെന്നങ്ങ് കരുതിയാൽ മതി.

 

    അർജന്റീനയുടെ ഏതോ ഒരു മുൻകാല പ്രസിഡണ്ട് വംശീയമായ പരാമർശം നടത്തിയിട്ടുണ്ടെന്നും ആയതിനാൽ ആ വംശീയതയുടെ തുടർച്ചയാണിതെന്നൊക്കെ തള്ളി മറിക്കുന്ന ചർച്ചാ വിശാരദന്മാരേയും ഇതിനിടയിൽ കണ്ടു. ആ ചർച്ച ഞാൻ കണ്ട് തുടങ്ങുമ്പോൾ കരുതിയത് അതിൽ മുൻപ് അർജന്റീനൻ കളിക്കാർ നടത്തിയ ഇത്തരം വംശീയാദിക്ഷേപത്തെക്കുറിച്ച് പറയുമെന്നാണ്, എന്നാൽ അതിൽ കളിക്കാർ നടത്തിയെന്ന് പറയുന്ന മൂന്ന് ഉദാഹരണങ്ങളും ഈ ലോകകപ്പിൽ ഇപ്പോൾ ചർച്ചയായ സംഭവം മാത്രമാണ്, അതും മൂന്നും നടത്തിയത് മാർട്ടിനസ് ആണെന്നും, സമ്മാന വേദിയിലും ഡ്രസ്സിംഗ് റൂമിലും നാട്ടിലെത്തിയതിന് ശേഷവും മാർട്ടിനെസ് ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ്. പിന്നെ പറയുന്നത് മുഴുവൻ അവിടത്തെ ഭരണകൂടത്തെക്കുറിച്ചാണ്. അവർ അവിടെയുള്ള ആഫ്രോ അർജന്റൈൻ വംശജരുടെ എണ്ണം പോലും രേഖപ്പെടുത്തിയിട്ടില്ല, അവിടെയുള്ള കറുത്ത വർഗക്കാരോട് എല്ലാ തരത്തിലും അവഗണനയാണ്, ആദിവാസികളെക്കുറിച്ച് ഒരു വിവരവുമില്ല, കളിക്കാരിൽ കറുത്ത വർഗക്കാർ വരുന്നില്ല എന്നൊക്കെയാണ്. അങ്ങനെയുണ്ടെങ്കിൽ അതും വിമർശിക്കേണ്ടത് തന്നെയാണ്. നമ്മുടെ വിഷയം കളിക്കാരാണ്, മാർട്ടിനസ് നടത്തിയത് വംശീയാദിക്ഷേപമാണോ എന്നതാണ്. ആ വീഡിയോയുടെ ടൈറ്റിലിൽ കൊടുത്ത പോലെ മാർട്ടിനസ് വംശീയ ബോധമുള്ളവനാണെങ്കിൽ, ഇവർ പറയുന്നത് പ്രകാരം അർജന്റീനൻ കളിക്കാർ നിരന്തരം ഇത്തരം പരാമർശത്തിന്റെ പേരിൽ പഴി കേൾക്കേണ്ടവരായിരുന്നു, നിങ്ങളുടെ അറിവിൽ അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ...?  കളിക്കിടയിലും അല്ലാതെയും പ്രകടമായി തന്നെ വർണവെറി നടത്തിയവരെക്കുറിച്ചുള്ള വാർത്ത നമ്മൾ പലവുരു കേട്ടിട്ടുണ്ട്. അതെല്ലാം അതി നിശിതമായി വിമർശിക്കപ്പെടേണ്ടത് തന്നെയാണ്.  അതിൽ വംശീയാദിക്ഷേപം നടത്തിയവരുടെ എണ്ണമെടുത്താൽ ഏത് നാട്ടിലെ കളിക്കാരാകും മുൻപന്തിയിൽ എന്ന് പഠനം നടത്തിയാണോ ഇവർ ചർച്ചക്കിരുതെന്നറിയില്ല... കളിക്കിടയിൽ നടന്ന വർണ വെറിയുടെ ചരിത്രമൊന്നും പറയാതെ ഒരു പ്രസിഡണ്ട് പറഞ്ഞ കാര്യവും ആ രാജ്യത്തെ ഭരണകൂടം നടത്തുന്ന വേർതിരിവുകളെക്കുറിച്ചും  മാത്രമാണ് പറഞ്ഞത്.  അവർ കണക്ക് നിരത്തി പറയണമായിരുന്നു ഇത്തരം വർണ വെറി നടത്തിയവരിൽ അർജന്റീനൻ കളിക്കാരാണ് എന്നും മുൻ പന്തിയിലെന്ന്. കാരണം അവരുടെ തലക്കെട്ട് "എമിലിയാനോയെപ്പോലെ വംശീയ ബോധമുള്ള" എന്നാണ്.  

 

         ഈ ചർച്ച നടത്തുന്നവർ ബുദ്ധിജീവികളായതിനാലും എന്നെപ്പോലെ ഒന്നുമറിയാത്ത സാധാരണക്കാർ അല്ലാത്തതിനാലും  ഇവർ പറയുന്നതൊക്കെ വസ്തുതകൾ തന്നെയായിരിക്കാം, എന്നാൽ മറ്റൊരു ബുദ്ധിജീവിയോട് ഈ വിഷയങ്ങളെക്കുറിച്ച് ചോദിച്ചാൽ "അതങ്ങനെയല്ല, ഇങ്ങിനെയാണ്" എന്ന് പറഞ്ഞ് വലത് പക്ഷം, തീവ്ര വലത് പക്ഷം, ഇടത് ബദൽ, ഫാസിസം, അർധ ഫാസിസം, തേങ്ങാക്കുല തുടങ്ങിയവയുടെ ക്ലാസ്സെടുത്ത ശേഷം നമുക്ക് മുൻപിൽ അവതരിപ്പിക്കുക മറ്റൊരു കഥ(ചരിത്രം)യാകും. എവിടെയോ വായിച്ചതോർക്കുന്നു,  സത്യത്തിൽ ചരിത്രമെന്നല്ല ചെരിത്രമെന്നാണ് എഴുതേണ്ടതെന്ന്. കാരണം ആര് ചരിത്രം പറഞ്ഞാലും എങ്ങോട്ടെങ്കിലും ഒരു ചെരിവ് കാണുമെന്ന്.   ഇനി അത്തരം കാര്യങ്ങളെക്കുറിച്ച് ആ നാട്ടിലെ ജനങ്ങളോട് ചോദിച്ചാലും അവർക്കും കാണും നാലാൾക്ക് എട്ടഭിപ്രായം. എന്തിനധികം നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് നാല് രാഷ്ട്രീയാദർശമുള്ളവരോട് ചോദിച്ച് നോക്കൂ, അവർ പറയുന്നത് നാല് വിധത്തിലായിരിക്കും. " അവർ പറയുന്നതല്ല യാഥാർത്ഥ്യം " എന്ന് പറഞ്ഞ് തുടങ്ങി നമ്മളെന്ത് പറഞ്ഞോ അത് വസ്തുതയല്ല എന്ന് സ്ഥാപിച്ച് കളയും. ഒരു പ്രത്യേഗ വിഷയം പരാമർശിക്കാത്തത് ഈ ഗ്രൂപ്പിൽ പല രാഷ്ട്രീയമുള്ളവരുണ്ട് എന്നതിനാലാണ്. ഏതായാലും വംശീയമായ പരാമർശം നടത്തുന്ന ഭരണാധികാരികളേയും കളിക്കാരേയും സാധാരണക്കാരേയും ചുഴിഞ്ഞ് നോക്കിയാൽ മിക്ക രാജ്യങ്ങളിലും കാണും... അത് വെച്ച് ആ നാട്ട്കാർ മൊത്തം അങ്ങിനെയാണെന്നൊക്കെ ചാപ്പ കുത്താൻ തുടങ്ങിയാൽ അതത്ര നന്നാവില്ലെന്നേ പറയാനുള്ളൂ....


ന്നാലും... ന്നാലും...

 ശ്ശോ... എന്നാലും അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ...


ശ്ശോ... എന്നാലും അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ...



ന്നാലും... ന്നാലും...


ജീവിതം


2022 ഡിസംബർ 21, ബുധനാഴ്‌ച

അയാൾക്കത് കണ്ട് മതിവരുന്നുണ്ടായിരുന്നില്ല....

 



അയാൾക്കത് കണ്ട് മതിവരുന്നുണ്ടായിരുന്നില്ല, പിടിതരാതെ കുസൃതി കാട്ടി ഓടിക്കളിച്ച കുഞ്ഞിനെ കയ്യിൽ കിട്ടിയാലെന്ന വണ്ണം പിന്നെയും പിന്നെയും തഴുകിത്തലോടി, പിന്നെ മാറിൽ ചേർത്ത് പിടിച്ച് അയാൾ കൂട്ടുകാർക്കിടയിലേക്ക് നടന്ന് ചെന്നു...

 

 

        എഴുതിയ കാവ്യങ്ങളെല്ലാം മനോഹരമായത് കൊണ്ടായിരുന്നു അവർക്ക് പിന്നിൽ ആള് കൂടിയത്, പക്ഷേ കവിതയെഴുത്ത് ഒരു നഷ്ടക്കണക്കാണെന്നൊരാശാൻ തിരിച്ചറിഞ്ഞ നിമിഷം മുതൽ കഥ മാറി, കവിതയെഴുത്താശാൻ തീർത്തും ഉപേക്ഷിച്ചില്ല, പക്ഷേ അതിനായി രണ്ട് മൂന്ന് പേരെ നിർത്തി ബാക്കിയുള്ളവരെ ആശാൻ വേറെ ചില പണികളേൽപിച്ചു. പിന്നെ നടന്നതെല്ലാം മാലോകരറിഞ്ഞതാണ്.

 

 

          റൊസാരിയോ തെരുവിലെ മുത്തശ്ശിക്കിനി പുതിയ മുത്തശ്ശിക്കഥ കുഞ്ഞുങ്ങൾക്കായി പറഞ്ഞ് കൊടുക്കാം, ആ കഥയിൽ കടൽ കടന്ന് ചെന്ന് മഹായുദ്ധം ജയിച്ച് വന്ന ഒരു കുറിയ മനുഷ്യനെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ അറിയാതെ ആ മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞ് തുടങ്ങും, കുഞ്ഞുങ്ങൾ അത് കേട്ട് അത്ഭുതത്തോടെ മുത്തശ്ശിയെ നോക്കും, ഈ പടനായകന് മുൻപേ പട നയിച്ച് യുദ്ധം ജയിച്ച് വന്ന ഒരു വിപ്ലവകാരിയുടെ കഥ പേർത്തും പേർത്തും പറഞ്ഞ് പറഞ്ഞ് പരിഹസിക്കപ്പെട്ടതിന്റെ കഥയും മുത്തശ്ശി പുതിയ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കും, എന്നിട്ടും അവർക്കയാൾ ഇപ്പോഴുമെപ്പോഴും പ്രിയപ്പെട്ടവനായിരിക്കുന്നുവെന്നും.

 

            പുതിയ പടനായകനൊടൊപ്പമുള്ള പോരാളികളെക്കുറിച്ചും അവർ പറഞ്ഞ് കൊടുക്കും, അതിലൊരാൾ അതയാളുടെ അവസാന യുദ്ധമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു... ആ മനുഷ്യൻ യുദ്ധമുഖത്തെത്തിയാൽ എതിരാളികൾ അതിർത്തി കടക്കാൻ ഭയപ്പെട്ടിരുന്നെന്നും നിർണായകമായ നിമിഷത്തിൽ അയാൾ എതിരാളികളുടെ കുമ്മായവരക്കപ്പുറത്തേക്ക് നിറയൊഴിച്ചിരുന്നെന്നും പറയും, ഒടുവിൽ അതേ മനുഷ്യൻ അന്നാ മഹാ യുദ്ധത്തിലും എതിരാളികൾക്ക് മേൽ വെടിയുണ്ട പായിച്ച് കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ആനന്ദ കണ്ണീരിനാൽ ആലേഖനം ചെയ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ് കൊടുക്കും... അയാൾ കരയുന്നത് പക്ഷേ മുത്തശ്ശി ശരിക്കും കണ്ടിരുന്നില്ല, കാരണം അവർ അതിന് മുൻപേ മുഖം പൊത്തി കരഞ്ഞ് പോയിരുന്നു.... ജയിച്ചെന്ന് കരുതിയ യുദ്ധം എതിരാളികൾ ഇടക്ക് തിരിച്ച് പിടിക്കുന്നത് കണ്ട് അയാൾ പിന്നെയും പിന്നെയും കരഞ്ഞ് കൊണ്ടേയിരുന്നു... അയാളോടൊപ്പം മുത്തശ്ശിയും...  പക്ഷേ ഒടുവിലയാൾ പുഞ്ചിരിച്ചപ്പോഴും മുത്തശ്ശിയുടെ കണ്ണുകൾ നീർത്തടങ്ങളായിരുന്നു...

 

 

      അവർക്ക് മന്ത്രമോതിക്കൊടുക്കാൻ വന്ന ശാന്തനായ ഒരാശാനെക്കുറിച്ചും അവർ പറഞ്ഞ് കൊടുക്കും. അയാൾ സൗമ്യനായിരുന്നെങ്കിലും കാതിലോതിക്കൊടുക്കുന്നത് വെടിച്ചില്ലുകൾ പായിക്കാനുള്ള അടവുകളാണെന്ന് യുദ്ധമുഖത്തെത്തുമ്പോൾ മാത്രമാണ് എതിരാളികൾക്ക് ബോധ്യമാവുകയെന്ന് പറഞ്ഞ് കൊടുക്കും.

 

 

        പിന്നെ ഒരാളെക്കുറിച്ച് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്കാവില്ല, മുത്തശ്ശി തുടരും... ആ മനുഷ്യനായിരുന്നു കോട്ട കാത്തിരുന്ന കാവൽക്കാരൻ, അയാൾക്ക് പക്ഷേ പടനായകനേക്കാൾ ഉയരമുണ്ടായിരുന്നു. കൈകൾക്ക് വിരിച്ച് പിടിച്ച് അയാളവിടെ നിൽക്കുന്നത് കണ്ടാൽ ആരുമൊന്നടുക്കാൻ മടിക്കും, അന്നാ മഹായുദ്ധത്തിൽ എല്ലാവരും യുദ്ധം ചെയ്ത് കഴിഞ്ഞ് അയാളെ ഒറ്റക്കാക്കി ഇപ്പുറത്ത് നിന്ന് നിസ്സഹായതയോടെ അയാളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നോക്കി നിൽപ്പാണ്, അയാളൊറ്റക്കേയുള്ളൂ അമ്പെയ്യാൻ വന്നവരെ നേരിടാൻ, മറ്റാർക്കും അയാളെ സഹായിക്കാൻ നിർവാഹമില്ല, അതാണ് യുദ്ധത്തിലെ നിയമം. എന്നിട്ടും പക്ഷേ പ്രതീക്ഷയാണയാളിൽ അവർക്കെല്ലാവർക്കും. മഹായുദ്ധത്തിന്റെ അവസാനമാണത്, ഓരോരുത്തരുടേയും ഹൃദയം പിടക്കുന്നത് അടുത്ത് നിൽക്കുന്നവന് കേൾക്കാം... അയാൾ പക്ഷേ പതറാതെ നേരിട്ടു, നീട്ടിപ്പിടിച്ച കൈകളാൽ തന്റെ രാജ്യത്തിന്റെ അതിർത്തി ഭേദിക്കാൻ വരുന്നവരെ നേരിട്ടു, അവരയക്കുന്ന കൂരമ്പുകൾ തനിക്കിപ്പുറം കടന്നാൽ അത് തന്റെ ജനതയെ കരയിക്കാനുള്ളതാണെന്നയാൾക്ക് നല്ല ബോധ്യമുണ്ട്. അയാളാ അമ്പുകളിലൊന്ന് വര കടക്കാതെ കാത്തു, ചിലരാകട്ടെ അയാളെക്കണ്ട് ഭയന്ന് ലക്ഷ്യം തെറ്റിപ്പായിച്ചു. ഒടുവിലയാളും കൂട്ട്കാരും മഹായുദ്ധം ജയിച്ച് ആനന്ദ നൃത്തം ചവിട്ടി, മുത്തശ്ശി പറഞ്ഞ് നിർത്തും... പിന്നെ പതിയെ പതിയെ മുത്തശ്ശിയും കുഞ്ഞുങ്ങളും ഉറക്കത്തിലേക്ക് വഴിമാറും.  ഇനിയൊരായിരം തവണ ഇതേ കഥ മുത്തശ്ശി ആവർത്തിച്ച് തലമുറകൾക്ക് കൈമാറിക്കൊണ്ടിരിക്കും...

2022 ഡിസംബർ 19, തിങ്കളാഴ്‌ച

ഒടുവിലയാൾ...




         ഒടുവിലയാൾ... അതേ... കണ്ണ് നീർ വീണ കവിതകൾക്ക് വിട, സന്തോഷത്താലെഴുതുന്ന ദിനങ്ങളിലേക്ക് അയാൾ നടന്നു തുടങ്ങിയിരിക്കുന്നു...



         എമീ... കൈകൾ നീട്ടിപ്പിടിച്ച് താങ്കൾ തടഞ്ഞ് നിർത്തിയതെല്ലാം ഒരു ജനതയുടെ കണ്ണ് നീരായിരുന്നു...

2022 ഡിസംബർ 18, ഞായറാഴ്‌ച

കണ്ണടച്ചാൽ ആരുടെയൊക്കെയോ സ്വപ്നങ്ങളും പേറി ശാന്തനായി നടക്കുന്ന ഒരു കുറിയ മനുഷ്യനെക്കാണാം...


 

               ചിറക് തളരുമ്പോഴും ആകാശത്തിൽ കുറഞ്ഞതൊന്നും സ്വപ്‌നം കാണാത്ത പറവകളെപ്പോലെ അന്നൊരു നാൾ ഇക്വഡോർ മല താണ്ടി വന്നവർ നാളെ കലാശപ്പോരിനിറങ്ങുകയാണ്. ഇന്ന് പക്ഷേ തളർച്ചയൊട്ടുമേ ഇല്ലാത്ത എണ്ണം പറഞ്ഞ പറവകൾ ആ കുറിയ മനുഷ്യന് കൂട്ടായുണ്ട്... ഒപ്പം കൂളായി ഒരാശാനും... അന്നാ മല മുകളിൽ അയാളടിച്ച മൂന്നടികളിൽ അവസാനത്തേത് ഒരിക്കലേ വ്യക്തമായിക്കണ്ടുള്ളൂ... Replay കാണിക്കുമ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നത് കാരണം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു....

 

               കണ്ണടച്ചാൽ ആരുടെയൊക്കെയോ സ്വപ്നങ്ങളും പേറി ശാന്തനായി നടക്കുന്ന ഒരു കുറിയ മനുഷ്യനെക്കാണാം... കഴിഞ്ഞ 8 വർഷത്തിനിടയിൽ കളിച്ച 7 മേജർ ടൂർണമെന്റുകളിൽ അഞ്ചാമത്തെ ഫൈനലാണ് നടക്കാൻ പോകുന്നത്..... ഈ ടൂർണമെന്റിലെല്ലാം കപ്പിത്താൻ ഒരാൾ മാത്രം... നിർഭാഗ്യവും കൂടെയുണ്ടായിരുന്ന കാലം...    കഴിഞ്ഞ് പോയ 4 ഫൈനലുകളിൽ നിന്നായി ഒരേയൊരു കപ്പ്.... ഇടക്ക് വന്ന ഫൈനലിസിമ കോപ്പ കഴിഞ്ഞുള്ള മധുരമായി... സ്വപ്‌നങ്ങളിലേക്ക് അയാൾ വീണ്ടും ബൂട്ട് കെട്ടുകയാണ്... മറ്റൊരു ഫൈനലിൽ... നിർഭാഗ്യമേ ദയവ് ചെയ്‌ത് മാറി നിൽക്കുക, ഇനിയും ചങ്ക് പൊടിയാൻ വിട്ടേക്കരുത്...

 

ഈ വേൾഡ് കപ്പ് ആ മജീഷ്യൻ ആനന്ദ കണ്ണീരോടെ ഉയർത്തട്ടേ...