2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഓർമ്മകൾക്കില്ല ചാവും ചിതകളും....




            ക്ലാ...ക്ലീ....ക്ലൂ.... സുരേഷ് തിരിഞ്ഞ് നോക്കി... മുറ്റത്തൊരു മൈന (പക്ഷേ മൈന തിരിഞ്ഞ് നോക്കാത്തത് കൊണ്ട് സുരേഷ് ചമ്മിപ്പോയി, സുരേഷിന് അങ്ങിനെ വേണം, എന്ന് പിന്നീടാരോ അനുബന്ധമായി പറഞ്ഞിരുന്നു) ഏതായാലും ഈ സുരേഷിനെ സ്കൂളിൽ ആ പാഠ ഭാഗം വായിച്ചവരാരും മറന്ന് കാണില്ല, പറഞ്ഞ് വരുന്നത് നമ്മുടെ സ്കൂളായ എ.എൽ.പി.എസ് തൊഴുവാനൂരിനെക്കുറിച്ചാണ്....


                  അതിന് ചുറ്റും ഓർമ്മകൾ ഒരുപാടുണ്ട്...  ഇന്നിപ്പോൾ പ്രവാസലോകത്തിരുന്ന് ഞാനും വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി... പക്ഷേ മൈനയെ കണ്ടില്ല, പകരം ഒരറബിയുടെ ബെൻസ് കാർ കണ്ടു... പിന്നെ ഒന്നും നോക്കിയില്ല, കണ്ണും പൂട്ടി ഒന്ന് കൂടി തിരിഞ്ഞ് നോക്കിയപ്പോൾ  പല കാഴ്ചകളും കണ്ടു, ആ കാഴ്ചകളൊക്കെ ഒന്ന് കുത്തിക്കുറിക്കാമെന്ന് കരുതുന്നു...

*************

                     ഓർമ്മയുടെ അങ്ങേ അറ്റത്ത് ‘അറിവിന്റെ ഭാരം’ കാരണം നടുവുളുക്കി വളഞ്ഞ ബെഞ്ചും, ബ്ലാക്ക്  ബോർഡിലുള്ള ടീച്ചറുടെ പ്രഹരത്തിൽ പ്രതിഷേധിച്ച് ഡസ്റ്റർ ഉയർത്തി വിടുന്ന പൊടിപടലങ്ങളും ,  തൊടിയിൽ നിന്ന് പൊട്ടിച്ചെടുക്കുന്ന ഇറേസർ അഥവാ മഷിത്തണ്ടും (മ്മടെ മായ്പ്പ്),പൊട്ടിയ സ്ലേറ്റ് വീണ്ടും പൊട്ടിച്ചുണ്ടാക്കുന്ന പെൻസിലും, ഏതെങ്കിലും ഒരു കമ്പിയിൽ നിന്ന് തുന്നൽ വിട്ട് പോയി ഷർട്ടിന്റെ കൈ മടക്കിവെച്ച പോലെയുള്ള കുടയും.... അങ്ങിനെയങ്ങിനെ...  , 

*************

                       അന്ന് വളാഞ്ചേരി ഹൈസ്കൂളിൽ പഠിച്ചിരുന്ന ചേട്ടന്മാർ സമരം കാരണം സ്കൂൾ വിട്ട് ഞങ്ങൾ ക്ലാസ്സിലിരിക്കുമ്പോൾ അവർ സ്കൂളിന് മുൻപിലൂടെ പോകുന്നതും നോക്കി സങ്കടത്തോടെ ഇരുന്ന കാലം, “അടുത്ത സമരം ഉണ്ടാകുമ്പോൾ സമരക്കാരെല്ലാം നിങ്ങളുടെ സ്കൂളിലേക്കും വരും, അപ്പോൾ നിങ്ങളുടെ സ്കൂളും വിടും” എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ച ചേട്ടന്മാർ...      


                     അന്ന് കഴിഞ്ഞതെല്ലാം മിഴിവോടെ ഇന്നലെയെന്ന പോലെ ഇപ്പോഴുമോർക്കുന്നു, ബ്ലാക്ക് ബോർഡിൽ വെയിലടിച്ച് ടീച്ചർ എഴുതിയത് കാണാതാകുമ്പോഴുള്ള ഞങ്ങളുടെ “ടീച്ചറേ... കാണാല്ല്യ....കാണാല്ല്യ.. വിളികൾ”, അന്നൊരു ദിവസം എനിക്ക് ബോർഡിലേക്ക് കാണാനില്ലെന്ന് പറഞ്ഞത് കാരണം എന്നെ ബോർഡിനടുത്തായി സൈഡിൽ ഇട്ടിരുന്ന പെൺകുട്ടികളുടെ ബെഞ്ചിൽ ഒരറ്റത്ത് കൊണ്ട് പോയി ഇരുത്തി, അടുത്ത പിരീഡിൽ ചമ്മൽ കാരണം “കണ്ടില്ലെങ്കിലും വേണ്ടില്ല” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പിറകിലേക്ക് തന്നെ ഓടി.


                      അടിച്ചാൽ അടി കൊണ്ട ഭാഗം തടവിത്തന്നിരുന്ന രാധ ടീച്ചർ, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ കടന്ന് വന്നിരുന്ന മുസമ്മിൽ തങ്ങൾ മാഷ്, ഒരു കാരണവരായി എപ്പോഴും  ഞങ്ങളെ വീക്ഷിച്ചിരുന്ന ഗോപാലൻ മാഷ്, ബോർഡിൽ English എന്നെഴുതിയിട്ട് ഇതെന്താണെന്ന് ചോദിച്ച് ഇംഗ്ലീഷ് പഠനത്തിന് തുടക്കം കുറിച്ച തങ്ങൾ മാഷ് (ഹുസൈൻ ജിഫ്രി തങ്ങൾ), അന്ന് മാഷ് ബോർഡിൽ ഇംഗ്ലീഷ് എന്നെഴുതിയപ്പോൾ ഞങ്ങളെല്ലാവരും മുഖത്തോട് മുഖം നോക്കി, ആരും ഒന്നും പറയാതെ കുറച്ച് നേരം ഇരുന്നു, പിന്നെ ക്ലാസ്സിലെ പഠിപ്പിസ്റ്റായ ശുഐബാണ് അതിനുത്തരം കൊടുത്തത്. “ഓ... പിന്നേ... ഇതതൊന്നുമല്ല” എന്ന ഭാവത്തിൽ ഞങ്ങളെല്ലാവരും ഇരിക്കുമ്പോൾ മാഷ് പറഞ്ഞു.... “അതേ..., ഇംഗ്ലീഷെന്നാ ഇത് വായിക്കുക”,  ഞങ്ങളെല്ലാവരും പ്ലിങ്ങസ്യയായി, ശുഐബ് അഭിമാനത്തോടെ ഇരുന്നു. പിന്നെ ശ്രീദേവി ടീച്ചർ... ‘സ്കൂൾ’ എന്നതിന് ‘ഇസ്കൂൾ’ എന്നെഴുതിയതിന് ശ്രീദേവി ടീച്ചറുടെ കയ്യിൽ നിന്നും അടി വാങ്ങിയ  മഹാനായ ഞാൻ.... കോഴിക്ക് നാല് കാല് വരച്ച് കൊടുത്ത കൂട്ടുകാരൻ (ഇവറ്റകളൊക്കെ എങ്ങിനേണാവോ രണ്ട് കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്നത്, എന്ത് കഷ്ടപ്പാടാ... എന്ന തോന്നലിൽ നിന്നാവും),



           ചൊള്ള (ചിക്കൻ പോക്സ്) വരണേന്ന് പ്രാർത്ഥിച്ച ദിനങ്ങൾ,  ഇന്ന് സ്കൂളിൽ പോകാതിരിക്കാൻ എന്ത് കാരണം പറയും എന്നാലോചിച്ച് കിടക്കപ്പായയിൽ കിടന്ന പുലർവേളകൾ, 11 മണി കഴിഞ്ഞാൽ മാറുന്ന വയറ് വേദനകൾ, മിക്കപ്പോഴും വയറ് വേദനയാണെന്നാണ് പറയുക, അതാകുമ്പോ “ആ... ഈ.... എനിക്ക് വയ്യാ”ന്ന് പറഞ്ഞ് കിടന്നാൽ മതിയല്ലോ, നാരങ്ങ കട്ടൻ ചായയിൽ കലക്കിയത് കുടിക്കണമെന്ന് മാത്രം, പനിയാണെന്ന് പറഞ്ഞാൽ തൊട്ട് നോക്കും. അത് മിക്കപ്പോഴും ഏൽക്കില്ല.

******************

                      അന്നൊരു നാൾ 1 മുതൽ 100 വരെ എണ്ണാൻ ടീച്ചർ പറഞ്ഞപ്പോൾ ക്ലാസ്സിലെ ഒരു കൂട്ട്കാരൻ 19 വരെ കുഴപ്പമില്ലാതെ എണ്ണി, ശേഷം പറഞ്ഞു, “പത്തൊമ്പീ പത്ത്”


ടീച്ചർ പറഞ്ഞു: “പത്തൊമ്പീ പത്തല്ലെടാ, ഇരുപത്”


പിന്നെ അവൻ അതിൽ പിടിച്ച് 29 വരെ പോകും...,  പിന്നെ പറയും “ഇരുപത്തൊമ്പീ പത്ത്”

*******************


          


              ‘വടി’ നീക്കിയാൽ എഴുതിയതെല്ലാം മാഞ്ഞ് പോകുന്ന സ്ലേറ്റ് അത്ഭുതമായി കടന്ന് വന്നത് കുറച്ച് കഴിഞ്ഞാണ്, ക്ലാസ്സിലെ ഒരു കൂട്ട്കാരൻ അതുമായി വന്നപ്പോൾ ഞങ്ങളെല്ലാവരും അവന്റെ ചുറ്റിലും കൂടി, ഓരോരുത്തരായി എഴുതിയും മായ്ച്ചും നോക്കി, അവനിത്തിരി ഗമയോടെ ഞങ്ങളെ നോക്കി നിന്നു. ആ സ്ലേറ്റ് കാരണം ഞങ്ങൾക്കെല്ലാം അവനോടുണ്ടായിരുന്ന ഇച്ചിരി അസൂയയിൽ നിന്നും ഉടലെടുത്ത ‘പ്രതികാരം’ പിറ്റേന്ന് എല്ലാവർക്കും വേണ്ടി മറ്റൊരു കൂട്ട്കാരൻ തീർത്തു. അന്ന് അവൻ ചെയ്ത് കൊണ്ട് വന്ന ‘ഹോം വർക്ക്’ സ്ലേറ്റിലെ വടി നീക്കി മായ്ച്ച് കളഞ്ഞു.... 



*************


            വീട്ടിൽ നിന്നും 5 മിനിട്ട് തികച്ച് വേണ്ട സ്കൂളിലെത്താൻ എന്നാലും ഉച്ച ഭക്ഷണം വീട്ടിൽ നിന്നും കൊണ്ട് പോകണമെന്ന് നിർബന്ധം പിടിക്കും. പലപ്പോഴും തരില്ല, “ഈ ഇമ്മര്ത്തെ ഇസ്ക്കൂൾക്ക് ഇജിഞ്ഞ് ചോറൊണ്ടോവായ്റ്റാ” എന്നും പറഞ്ഞ് ഉമ്മ ഓടിക്കും. ചില ദിവസങ്ങളിൽ തന്ന് വിടുകയും ചെയ്യും. പക്ഷേ രസകരമായ സംഗതി ചോറ് കൊണ്ട് വരുന്ന ദിവസവും ഞാൻ ഉച്ചക്ക് വീട്ടിൽ പോകും., അതിന് കാരണം സ്കൂളിലെ ജലസേചന വകുപ്പ് അന്നിത്ര പുരോഗതി പ്രാപിച്ചിട്ടില്ലാത്തതിനാൽ അതൊരു ബക്കറ്റിലും കയറിലും ഒതുങ്ങിയിരുന്നു ബക്കറ്റിന്റെ ഗതി ഇനിയൊരു ബക്കറ്റിനും വരരുതേ എന്ന് ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്. കിണറിൽ നിന്നും അത് മുകളിലെത്തുമ്പോഴേക്ക് അതിലേക്ക് നീളുന്ന അനേകം കൈകൾ. ഏതാനും സെക്കന്റുകൾ കൊണ്ട് അതിലെ വെള്ളം സാമ്പാറാകും.  അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കൈ കഴുകുവാൻ വീട്ടിൽ പോകും!!!


*************


                 സ്കൂളിന് അന്ന് ചാണകം മെഴുകിയ നിലമായിരുന്നു, (ഇന്നിപ്പോൾ ഗ്രൌണ്ടിലും ഇന്റർലോക്ക് ടൈലായി) പണിക്ക് വന്നയാൾക്ക് നേരമില്ലാത്തത് കൊണ്ടാണോ മിക്സിങ്ങിലെ പോരായ്മായാണോ എന്നറിയില്ല എന്റെ ക്ലാസ്സിന്റെ ഒരു ഭാഗത്ത്  ചാണകം അൽപം കനത്തിൽ കിടന്നിരുന്നു... ഒരു നെയ്യപ്പ വട്ടത്തിൽ, അന്ന് എന്റെ ക്ലാസ്സിലെ കൂട്ടുകാരൻ ശുഐബ് (മുകളിൽ പറഞ്ഞ ‘ഇംഗ്ലീഷേരൻ’, ഇപ്പോൾ കണ്ടിട്ട് വർഷങ്ങളായി) അതിൽ ഒരു പെനാൾട്ടി കിക്ക് പരീക്ഷിച്ചു... പൂത്തിരി കത്തിയത് പോലെ ആ ചാണകക്കട്ട ചിന്നിച്ചിതറി. അതോടൊപ്പം അവിടെ വട്ടത്തിൽ അടിയിലെ മണ്ണ് തെളിഞ്ഞ് വന്നു. ഇത് ഞാൻ അടുത്ത പിരീഡിൽ ക്ലാസ്സിലേക്ക് വന്ന ടീച്ചർക്ക് പറഞ്ഞ് കൊടുത്ത് വലിയ തരക്കേടില്ലാത്ത ഒരു തല്ല് അവന് വാങ്ങിക്കൊടുത്തു. അതിനവൻ ‘പ്രത്യുപകാരം’ ചെയ്തത് പിറ്റേന്ന് തൊട്ടടുത്ത അറബി മാഷിന്റെ വീട്ട് മുറ്റത്തേക്ക് കല്ലെറിഞ്ഞത് അന്നത്തെ ഹെഡ് ടീച്ചറായിരുന്ന ഗോപാലൻ മാഷിനോട് പറഞ്ഞ് കൊടുത്ത് കൊണ്ടായിരുന്നു. പക്ഷേ അതിനെനിക്ക് കിട്ടിയ തല്ലിന് തലേന്ന് അവന് കിട്ടിയതിനേക്കാൾ കനമുണ്ടായിരുന്നു, ചെറുത് കൊട്ത്ത് വലുത് വാ‍ങ്ങി.



 *************


                      അന്നുണ്ടായിരുന്ന മറ്റൊരു കളിയായിരുന്നു ഗോലി കളി (മ്മടെ കോട്ടി), ഉച്ചക്കായിരുന്നു  അതിന്റെ നേരം, ഞങ്ങൾ കോട്ടി കളിക്കുന്നതും നോക്കി കറക്റ്റ് സമയത്ത് വന്നിരുന്ന ഒരു കിരീക്കാടൻ ജോസുണ്ടായിരുന്നു, അവനൊരു സൈക്കിളും സ്വന്തമായുണ്ടായിരുന്നു. അന്ന് ഒരു വണ്ടി’ (വലിയ സൈക്കിൾ) ചവിട്ടുന്നവനെ വലിയ ബഹുമാനത്തിൽ നോക്കിയിരുന്ന കാലം. പക്ഷേ അവനോട് ഞങ്ങൾക്കെല്ലാം ദേഷ്യമായിരുന്നു. കാരണം അവൻ ഞങ്ങളുടെ കോട്ടി വാരി ഓടും അഥവാ മണ്ടും അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചായിരുന്നു ഞങ്ങളുടെ കളി, അവൻ വരുന്നുണ്ടെന്ന് കണ്ടാൽ കളിയും നിർത്തി ക്ലാസ്സിലേക്ക് ഒരോട്ടമാണ്. എന്നാലും പലപ്പോഴും അവന്റെവാരലിൽനിന്ന് ഞങ്ങളുടെ കോട്ടി രക്ഷപ്പെടുമായിരുന്നില്ല. മായാവിയായിരുന്നു അവൻ, എപ്പോഴാണവൻ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ കോട്ടിയും എടുത്ത് ഓടുമ്പോൾ ഞങ്ങളുടെ ഒരു പതിവ് ഡയലോഗുണ്ട്, ടീച്ചറോട് പറഞ്ഞ് കൊടുക്കുംഎന്ന്, അത് കേൾക്കുമ്പോൾ അവനൊരു പുഛ ഭാവം മുഖത്ത് വിരിയും. അമ്മിപ്പുരയിൽ ആയിരുന്നു അവന് ജോലി, മനോജെന്നോ മറ്റോ ആയിരുന്നു അവന്റെ പേര്. ഇന്നതൊക്കെ സുഖമുള്ള ഓർമ്മകൾ മാത്രം.


*************



                     മഴക്കാലമാണ് ഏറ്റവും മനോഹരം....  കാർമേഘം മൂടിക്കഴിയുമ്പോൾ ഇരുട്ട് നിറയുന്ന ക്ലാസ്സ് മുറികൾ,  മഴയത്ത് സാക്ഷരത യജ്ഞത്തിന്റെ ഭാഗമാകാൻ ക്ലാസ്സ് റൂമിലേക്ക് വന്നിരുന്ന തവളകൾ... അത് കണ്ട് ബഹളം വെച്ചിരുന്ന പെൺകുട്ടികൾ, അവർക്ക് മുൻപിൽ ആന വന്നാലും ഞങ്ങൾക്ക് പുല്ലാണെന്ന ഭാവത്തിൽ ഞങ്ങൾ ആൺ പിള്ളേർ...., പിന്നെ ‘ദുബായി’ക്കാരുടെ മുറ്റത്തെ ചീനിമരത്തിന്റെ ചുവട്ടിലേക്കുള്ള ഇന്റർവെൽ സമയത്തെ ഓട്ടം.., തേനിലാവ് മിഠായി, പുളി അച്ചാർ, 5 പൈസക്ക് അഞ്ചെണ്ണം കിട്ടിയിരുന്ന ഗ്യാസ് മിഠായി.... പലപ്പോഴും ആ രുചിയൊക്കെ നാവിലേക്ക് വന്ന് ചേരാറുണ്ട്.



*************


                ഒരാൾ കൈ മടക്കി അരയിൽ കുത്തി ഓട്ടോ ആയും മറ്റൊരാൾ ഡ്രൈവറായും അറബി മാഷിന്റെ വീടിനും സ്കൂളിനിടയിലുമുള്ള ഇടവഴിയിലൂടെ ഓടിയ ‘ഓട്ടോകൾ’, വെറും കൊള്ളിക്കഷ്ണം കയ്യിൽ പിടിച്ച് മനസ്സിൽ ബസ്സിനെ സങ്കൽപിച്ച് ബ്ർർർ....  ശബ്ദത്തിൽ കുതിച്ച് പാഞ്ഞ ‘ബസ്സുകൾ’, മയിലാടും കുന്നിലെ കൂട്ടുകാരൻ ശറഫുവിന് അന്ന് സ്വന്തമായി വർക്ക് ഷോപ്പും ഉണ്ടായിരുന്നു സ്കൂളിൽ. അത് പ്രവർത്തിച്ചിരുന്നത് നേരത്തെ പറഞ്ഞ ഇടവഴിയിൽ, ഉച്ച സമയത്തെ ഇടവേളയിൽ മാത്രമാണ് അത് തുറക്കുക, ഒരു പട്ടികക്കഷ്ണവും രണ്ടാണിയുമായിരുന്നു ടൂൾസ്. അന്നൊരു ദിവസം ആരുടേയോ ‘ഓട്ടോ’ റിപ്പയറിങ്ങിനായി അവനെ കാണിക്കാൻ കൊണ്ട് വന്നു, സാധാരണ അവൻ ശരിയാക്കിക്കൊടുക്കുന്ന ഒരു രീതിയുണ്ട്, ചുരുട്ടിപ്പിടിച്ച കയ്യിൽ ആണി പിടിച്ച് അവന്റെ കൈ നമ്മുടെ കാലിൽ വെച്ച് പട്ടിക കൊണ്ട് പതുക്കെ ഒരു മേട്ടം (അടി), ആണിയൊന്നും നമ്മുടെ കാലിൽ കൊള്ളില്ല, അതോടെ വണ്ടി ശരിയായതായി പ്രഖ്യാപിച്ച് വന്ന ‘ഓട്ടോക്കാരും’  ‘ബസ്സ്’കാരും മടങ്ങണം, അന്ന് പക്ഷേ ചുരുട്ടിപ്പിടിച്ചിരുന്ന അവന്റെ കയ്യിൽ നിന്നും ആണി സ്ലിപ്പായി, മാത്രമല്ല ചോറ് കഴിച്ച് വന്നത് കൊണ്ട് അടിക്കിത്തിരി ശക്തി കൂടി.., ‘ഓട്ടോ’യുടെ ‘എഞ്ചിന്’ തുള വീണ് ‘ഓയിൽ’ ലീക്ക് ആയി, രക്തം കണ്ടതോടെ ഞങ്ങളെല്ലാം ചിതറിയോടി, ഓട്ടം കണ്ട് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഗോപാലൻ മാഷ് കാര്യമന്വാഷിച്ചു, സംഗതി പിടുത്തം കിട്ടിയ മാഷ് ആദ്യം ‘എഞ്ചിനിൽ’ തുള വീണ ‘ഓട്ടോ‘യെ എടുത്ത് സ്റ്റാഫ് റൂമിൽ കൊണ്ട് പോയി കിടത്തി, ശേഷം ‘ഗുളികപ്പൊടി’ ഇട്ട് ‘ഓട്ട’യടച്ചു. ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റിയിരുന്നില്ല, അത് കൊണ്ട് ഹോസ്പിറ്റലിലൊന്നും കൊണ്ട് പോകേണ്ടി വന്നില്ല, പക്ഷേ ശറഫുവിന്റെ കയ്യിൽ അന്ന് രണ്ട് ‘ഹമ്പ്’ പ്രത്യക്ഷപ്പെട്ടു... ചൂരൽപാട്...



*************


                 

           ഇപ്പോൾ നമ്മുടെ സ്കൂൾഗ്രൂപ്പിൽ ജയേട്ടൻ പൂർവ്വ വിദ്യാർത്ഥികളുള്ള ഈ വാട്സ് ആപ്പ് കൂട്ടായ്മയുടെ ഒരു കമ്മിറ്റി വിളിച്ച് ചേർക്കുന്നതിനെക്കുറിച്ച് പറഞ്ഞത് കേട്ടു. നല്ല കാര്യം, അന്നത്തെ ബെഞ്ചും ഡസ്ക്കും കുറച്ച് ടീച്ചേഴ്സുമെല്ലാം ക്ലാസ്സ് മുറികളിൽ നിന്ന് പോയിട്ടുണ്ടെങ്കിലും നമ്മളിപ്പോഴും മനസ്സ് കൊണ്ട് ക്ലാസ്സ്മുറികളിൽ തന്നെയാണ്, നാട്ടിൽ വരുമ്പോൾ എങ്ങോട്ട് പോകുന്നതും സ്കൂളിന് മുൻപിലൂടെയാണല്ലോ, അത് കൊണ്ട് തന്നെ  സ്കൂൾ എന്നും കാണാത്തിടത്തായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട്, മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളോട് അസൂയയും.

            പലരും വിദേശത്താണെങ്കിലും നാട്ടിലുള്ളവരെല്ലാം കൂടി  ഒരു ഒത്ത് ചേരൽ ആവശ്യമാണ്സ്കൂൾ മുറ്റത്ത്  പീ..പ്പീ എന്നും പറഞ്ഞ് ഇപ്പോൾ ഓടിക്കളിക്കാൻ പറ്റില്ലെങ്കിലും (ഇപ്പോൾ അങ്ങിനെ ചെയ്താൽ നമ്മളെ എവിടെയെങ്കിലും കൊണ്ട് വിടുംപഴയ ഓർമ്മകളൊക്കെ പങ്ക് വെച്ച്,  ‘ഒന്നാനാം കൊച്ച് തുമ്പീയൊക്കെ ഓർമ്മയിൽ നിന്ന് തട്ടിയെടുത്ത്പറ്റുമെങ്കിൽതവിട്ട് പശുവിൻ വെളുത്ത പാലൊക്കെ കുടിച്ച് സ്കൂളിന്റെ പുരോഗതിക്കായി ഓരോരുത്തരുടേയും മനസ്സിലുള്ളതെല്ലാം പങ്ക് വെച്ച്, അങ്ങിനെയങ്ങിനെ

          എന്തായാലും അങ്ങിനെ ഒരു ഒത്ത് ചേരൽ നടന്നാൽ അത് മറക്കാനാകാത്ത അനുഭവമായിരിക്കും..



*************


                   ഉറങ്ങുന്നു, എണീക്കുന്നു, പേസ്റ്റിനോടുള്ള ദേഷ്യം (പാവം, അതെന്ത് പിഴച്ചു) ബ്രഷിൽ അമർത്തി തീർത്ത് അതും പിടിച്ച് ബാത്ത് റൂമിലേക്കുള്ള ഊഴവും കാത്തിരിക്കുന്നു, (ഊഴം കാത്ത് ഇപ്പോൾ ഇരിക്കാറില്ല, കുറച്ച് കാലമായി ഓഫീസും വീടും എല്ലാം ഒന്നാ) മടി കാരണം ബക്കറ്റിൽ വെള്ളം നിറയുന്നതിനനുസരിച്ച് കപ്പിൽ വെള്ളമെടുത്ത് തറയിലൊഴിക്കുന്നു, കുറച്ച് നേരം കലാപരിപാടി നടത്തിയ ശേഷം ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു (പുറത്ത് റൂമിലായിരുന്നെങ്കിൽ അടുത്ത ആൾ ക്ഷമ നശിച്ച് ഡോറിൽ ചെണ്ട മേളം തുടങ്ങിയിട്ടുണ്ടാകും), കുളി കഴിയുന്നതോടെ ഡ്രസ്സ് എടുത്തിട്ട് ആരെങ്കിലും വരുന്നതിന് മുൻപ് ഡോർ തുറന്നിടാനായി പുറത്തേക്ക് ഒരോട്ടമാണ്, 8 മണിക്കുള്ള ഓഫീസ് മിക്കപ്പോഴും തുറക്കുന്നത് 8.30-ഉം കഴിഞ്ഞായിരിക്കും, പിന്നെ മടിയുടെ കാര്യത്തിൽ മാനേജറും മറ്റുള്ളവരും ഒട്ടും മോശമല്ലാത്തതിനാൽ മിക്കപ്പോഴും ഞാൻ എണീക്കുന്നതിന് മുൻപ് ആരും വരാറില്ല,   ശേഷം ജോലി, രാത്രി നടയടക്കുന്നത് വരെ ഏതൊക്കെയോ ഭാഷ സംസാരിച്ച് നടന്നും ഇരുന്നും, (രസകരമായ ഒരു സംഗതി രണ്ട് ഭാഷക്കാർ പരസ്പരം ആശയ വിനിമയത്തിനായി രണ്ട് പേരുടേതുമല്ലാത്ത മറ്റൊരു ഭാഷ ഉപയോഗിക്കുന്നു എന്നതാണ്) ഏതായാലും എല്ലാം കഴിഞ്ഞ് മേൽ പറഞ്ഞ സംഗതികളൊക്കെ ആവർത്തിക്കുന്നു, ഏർപ്പാട് തുടങ്ങിയിട്ട് കാലം കുറച്ചായി, ചില സമയങ്ങളിൽ വല്ലാത്ത മടുപ്പനുഭവപ്പെടും, അപ്പോഴൊക്കെ മനസ്സിന് ആശ്വാസം നൽകുന്നത് നാട്ടിലെ ഓർമ്മകൾ തന്നെയാണ്.

***********************


                ഒരോർമ്മ കൂടി പങ്കിട്ട് നിർത്താം... അന്നത്തെ മറ്റൊരു പ്രധാന വിനോദമായിരുന്നു ഡസ്റ്റർ കൊണ്ടുള്ള ഏറ് അഥവാ എറിയൽ. അന്നൊരു നാൾ ഡെസ്റ്റർ കൊണ്ടുള്ള ‘ഏറ് പന്ത്’ കളിക്കിടെ കൂട്ട്കാരൻ പ്രദീപിന്റെ തല ലക്ഷ്യമാക്കി എറിഞ്ഞത് ജാലകമെന്ന ബൌണ്ടറിയും കടന്ന് താഴെയുള്ള ക്ലാസ്സിൽ പതിച്ചത് കണ്ട് വന്ന തങ്ങൾ മാഷ് (ഹുസൈൻ ജിഫ്രി തങ്ങൾ) ഞങ്ങളെ ശിക്ഷിക്കാൻ വടി തിരഞ്ഞെങ്കിലും കണ്ടില്ല, എന്നോട് തന്നെ എന്നെ തല്ലാനുള്ള വടി എടുത്ത് കൊണ്ട് വരാൻ സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയപ്പോൾ തിരിച്ച് ചെന്നാൽ ഇതെന്റെ ദേഹത്ത് പതിക്കുമല്ലോ എന്ന ഭയത്തിൽ സ്കൂളിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷമാണ്  ക്ലാസ്സിലെത്തിയത്. പക്ഷേ അപ്പോഴേക്കും മാഷിന്റെ ദേഷ്യമെല്ലാം മാറി പ്രദീപിനെ ഉപദേശിച്ച് കൊണ്ട് നിൽക്കുന്നു, ഞാൻ വന്നപ്പോൾ എന്നോടും “കളികൾക്കുള്ളതാണ് ഡ്രിൽ പിരീഡ്, ഡസ്റ്റർ വെച്ചൊന്നും കളിക്കരുതെ”ന്ന് പറഞ്ഞ് ബെഞ്ചിൽ പോയിരിക്കാൻ പറഞ്ഞു. രക്ഷപ്പെട്ട ആശ്വാസത്തിൽ ഞങ്ങൾ സീറ്റിലേക്ക് മടങ്ങി.



                   പ്രദീപ് ഇന്നില്ല, ഒരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോൾ അവൻ പോയെന്നാരോ പറഞ്ഞു. കാൽപത്തിയിലെ വിരലുകൾ അൽപം കനത്തിൽ അമർത്തി മടമ്പ് അൽപമധികം ഉയർത്തി പ്രത്യാഗതയുള്ള അവന്റെ നടത്തം അപ്പോൾ ഓർമ്മയിലേക്ക് കടന്ന് വന്നു. എവിടെയോ വേദന പൊടിയുന്നു... മനസ്സിലേക്ക് ഒരു ഡസ്റ്ററിനൊപ്പം വ്യക്തവും അവ്യക്തവുമായ ഓർമ്മകളുടെ സ്ക്രീൻ ഷോട്ടുകൾ....   



            ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ആഗ്രഹിക്കാൻ മാത്രം കുട്ടിക്കാലം ഇത്ര പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ടാണ്...?, അന്ന് കൂടെയുണ്ടായിരുന്നവരെ ഓർക്കുമ്പോൾ മനസ്സിനുള്ളിലേക്ക് മഴത്തുള്ളി വന്ന് വീഴുന്നത് എന്ത് കൊണ്ടാണ്...?,  മൊബൈലും വാട്സാപ്പും ഫേസ്ബുക്കും എന്തിന് ലാന്റ്ഫോൺ പോലുമില്ലാതിരുന്ന ‘സൗകര്യം കുറഞ്ഞ’ ആ കാലം ഇന്നും പ്രിയപ്പെട്ടതാകുന്നുണ്ടെങ്കിൽ അതെന്ത് കൊണ്ടാകും...?...



              എല്ലാം പോയ് മറഞ്ഞു, പക്ഷേ ഓർമ്മയുടെ അങ്ങേ അറ്റത്ത് അതെല്ലാമുണ്ട്..... ഒന്ന് കണ്ണടച്ചാൽ ഒന്നൊന്നായി മുന്നിൽ വരും.... ചിലപ്പോൾ പുഞ്ചിരിയോടെ.... ചിലപ്പോൾ വേദനയോടെയും....
          

*************


വാൽക്കഷ്ണം: (മറ്റൊരു സ്കൂൾ നൊസ്റ്റു)  എന്റെ കൂട്ടുകാരൻ ഹുസൈൻ വേളൂർ പറഞ്ഞ അവന്റെ ഒരനുഭവമാ സംഗതി:


         “ഭരണംഎന്നെഴുതേണ്ടിടത്ത് അവൻബരണംഎന്നെഴുതിയപ്പോൾ ടീച്ചർ അവനോട് പറഞ്ഞു, “ഹുസൈനേ ബലൂണിലെഅല്ല, “ഭരണിയിലെ ……


          “അതിനീ ബരണിയിലെഏതാ ടീച്ചറേ..? 

****************************
ശുഭം

**************************************


ഓർമ്മകൾക്കില്ല ചാവും ചിതകളും.....
ഊന്ന് കോലും ജരാനര ദു:ഖവും.... 


ശ്രീമതി വിജയ ലക്ഷ്മിയുടെ കവിത വീണ്ടുമൊരിക്കൽ കൂടി ഓർത്ത് പോകുന്നു...