2023, ഡിസംബർ 8, വെള്ളിയാഴ്‌ച

സ്ത്രീ ജീവൻ കവരുന്ന ധനം

 

നോവാകുന്ന പെൺകുട്ടികൾ

 

          ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹം മുടങ്ങിയതിനെത്തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ മറ്റൊരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് വരുന്നവനോട് മുഖ്യമന്ത്രി പറഞ്ഞ പോലെ "താൻ പോടോ" എന്ന് പറയാൻ നമ്മുടെ പെൺകുട്ടികൾ ഇനിയുമെന്നാണ് പഠിക്കുക.

         ജീവനേക്കാളേറെ സ്നേഹിച്ചവൻ സമ്പത്തിന് വേണ്ടി തന്നെ വേണ്ടെന്ന് വെക്കുമ്പോൾ ആ ഷോക്കിൽ നിന്ന് മുക്തമാകാൻ പ്രയാസമായിരിക്കും, പക്ഷേ അതിൽ നിന്ന് പുറത്ത് കടന്നേ പറ്റൂ. കാരണം നമുക്ക് പ്രിയപ്പെട്ടവർ നമ്മളെയല്ല സ്നേഹിച്ചതെന്ന സത്യം മനസ്സിലായിക്കഴിയുന്ന മുറക്ക് അവരെയോർത്ത് നമ്മുടെ ജീവനും കൂടി ബലി കഴിക്കണോ എന്ന് ചിന്തിക്കണം, നമ്മളെന്നും കാണുന്നവരിൽ ഒരാൾ മാത്രമാണെന്ന ലാഘവത്തിൽ അവർക്ക് മുന്നിൽ ചിരിച്ച് കൊണ്ട് നടക്കണം. ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസിക നിലയുള്ള രോഗിയോട് തോന്നുന്ന സഹതാപം മാത്രമേ അവരർഹിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കണം.

         കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് സമരമുഖത്ത് മുൻ നിരയിൽ നിന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി സംസാരിച്ചയാളാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ള ഡോ. റുവൈസ്.  ഒരു പക്ഷേ ഷഹനയെന്ന പെൺകുട്ടിയുടെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ റുവൈസ് പതിയാനുള്ള ഒരു കാരണം സഹപ്രവർത്തകക്ക് വേണ്ടി ധീരമായി പോരാടുന്ന സമര നായകനെന്ന നിലക്കുമായിരിക്കാം. ഒരു സഹപ്രവർത്തകക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി ഇടപെടുന്നയാൾ അയാളുടെ സ്വന്തമാകുന്ന തനിക്ക് വേണ്ടി മരിക്കാനും തയ്യാറാകുമെന്ന ചിന്തയെല്ലാം ഒരൊറ്റ നിമിഷത്തിൽ തകർന്ന് പോകുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ നിന്നും അയാളിലെ കാപട്യം തിരിച്ചറിഞ്ഞ് കര കയറാൻ വിദ്യാസമ്പന്നയായ ആ പെൺകുട്ടിക്ക് കഴിയാതെ പോയി.

        സ്ത്രീധനം ചോദിച്ചവനെ ആട്ടിപ്പുറത്താക്കുക മാത്രമല്ല അത് ചോദിച്ചവന്റെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടാൻ പെൺകുട്ടികൾ തയ്യാറായാൽ സ്ത്രീധനവും ചോദിച്ച് വരാൻ ഒന്ന് മടിക്കും. അതിനി ജീവൻ കൊടുത്ത് പ്രണയിച്ചവനാണെങ്കിലും മറ്റ് രീതിയിൽ ആലോചന വന്നതാണെങ്കിലും. ഹാഷ്ടാഗ് ക്യാംപെയ്ന്റെ ഈ കാലത്ത് പരീക്ഷിക്കാവുന്ന ഒരു കാര്യമാണത്. "എനിക്ക് വിവാഹമാലോചിക്കുന്നുണ്ട്, സ്ത്രീധനം ചോദിച്ച് വരുന്നവരുടെ മേൽവിലാസവും ചോദിച്ച കാര്യവുമടക്കം പുറത്ത് വിടുന്നതാണ്" എന്ന് പെൺകുട്ടികൾ പറഞ്ഞ് തുടങ്ങട്ടേ, കുടുംബം അതിന് പിന്തുണ നൽകട്ടേ, സമൂഹം അതേറ്റെടുക്കട്ടേ.

                                                               


2023, നവംബർ 2, വ്യാഴാഴ്‌ച

നിലപാട്

 നിലപാടില്ലാത്ത മനുഷ്യൻ തീട്ടക്കണ്ടി പോലെയാണ്, ഏത് ഷേപ്പിലും മുറിച്ച് വെക്കാവുന്ന തീട്ടക്കണ്ടി

2023, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

പാത

     ഇരുട്ടുവീഴുമ്പോൾ കൂടണയാൻ ധൃതിപ്പെടുന്ന ലോകത്തിനു മുന്നിൽ ചെന്നുവീണിടം കൂടാക്കിമാറ്റുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു ലൂയി പാപ്പ. വിശുദ്ധർക്ക് പഞ്ഞമില്ലാത്തിടങ്ങളിൽ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിച്ച കവി. 

          അത് കൊണ്ടാകണം, പാതയായത് കൊണ്ടാണ് ചവിട്ടേൽക്കി വന്നതെന്നും അടുത്ത ജൻമത്തിൽ നക്ഷത്രങ്ങൾ പൂക്കുന്ന ഒരാകാശമാകണമെന്നും അദ്ദേഹം പറഞ്ഞ് വെച്ചത്, ചവിട്ടേൽക്കേണ്ടി വന്നാലും ഒരുപാട് പേർക്ക് ചുവടുറപ്പിച്ച് നിൽക്കാൻ കഴിയുന്ന പാതയയാകുന്നത് തന്നെയല്ലേ നല്ലത്, സ്വഛമായ നക്ഷത്ര സമൂഹത്താൽ തോരണം ചാർത്തപ്പെട്ട  ആകാശത്തേക്കാൾ...

2023, മേയ് 21, ഞായറാഴ്‌ച

മഞ്ഞു മലയിൽ ഇടിച്ച് മുങ്ങിപ്പോകുമായിരുന്ന കപ്പൽ

 





      മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ സഹായത്തിനെത്തിയ നീളത്തിലുള്ള കയ്യിനെക്കുറിച്ച് വാചാലമായവർ പക്ഷേ അതിന് ശേഷം വന്ന തലയെ കണ്ടതില്ലെന്ന് തോന്നുന്നു, സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് മഞ്ഞു മലയിൽ ഇടിച്ച് മുങ്ങിപ്പോകുമായിരുന്ന കപ്പലിനേയും കപ്പിത്താനേയും  തിരിച്ച് ജീവിതത്തിലേക്ക് പൂർണമായെത്തിച്ചത് അൽപം ഏന്തി വലിഞ്ഞുള്ള ആ 'തള്ളി' മാറ്റലായിരുന്നു....  ജീവിതത്തിലേക്ക് തിരികെയെത്തിച്ച 'തലപ്പൊക്കം'....😢







2023, മാർച്ച് 11, ശനിയാഴ്‌ച

മോട്ടിവേഷൻ അഥവാ ഒടുക്കത്തെ തള്ള്

           ജീവിതത്തിൽ വിജയിച്ചവന് മണിയും ചൊറിഞ്ഞിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ഒരു ചിലവും കൂടാതെ നൽകാൻ കഴിയുന്ന ഒന്നാണ് "മോട്ടിവേഷൻ"

           മിക്ക മോട്ടിവേഷൻ ക്ലാസുകളും നല്ല തള്ളുകളാണ്, മുന്നും പിന്നും നോക്കാതെ 'ധൈര്യ സമേതം' എടുത്ത് ചാടാൻ പ്രേരിപ്പിക്കുന്നവ.... പ്രത്യേഗിച്ച് ബിസിനസ് വിഷയങ്ങളിൽ, നന്നായി പഠിച്ച് നല്ല പ്ലാനിങ്ങോട് കൂടി ചെയ്യേണ്ട കാര്യമാണ് ബിസിനസ്. "അതൊന്നും കാര്യമാക്കണ്ട നിങ്ങൾ വിജയിക്കും" എന്ന് പറഞ്ഞ് കൊടുക്കുന്നവൻ മിത്രമല്ല, ശത്രുവാണ്.... 

           ഫ്രാൻസിസ് ഡ്രേക്കിനെപ്പോലുള്ള ബ്രിട്ടീഷുകാരന്റെ ഔദ്യോഗിക കടൽ കൊള്ളക്കാർ കടലിലും മറ്റുള്ളവർ കരയിലും നടത്തിയ കൊള്ളയിൽ നിന്നും മൂലധനം കണ്ടെത്തി  അതിൽ നിന്നും പടുത്തുയർത്തിയയതാണ് ബ്രിട്ടീഷ്  സാമ്രാജ്യം.  ആ മുത്തഛന്മാരുടെ പേരക്കുട്ടികളായ സായിപ്പും നമ്മളെ ജീവിത വിജയത്തിന് ഒറ്റമൂലി പഠിപ്പിച്ച് തരുന്നുണ്ട്.  ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ (ഒരൽപം ദീർഘമേറിയ വീഡിയോ ആണെങ്കിലും ജൂലിയസ് മാനുവലിന്റെ മനോഹരമായ അവതരണ ശൈലികൊണ്ട് മുഴുവൻ കേട്ടിരുന്ന് പോകും, താത്പര്യമുള്ളവർ നീലക്കളറിൽ ഞെക്കിക്കോ)

           എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്യാൻ കഴിയില്ല, യോജിച്ചത് തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. അതല്ലെങ്കിൽ നമുക്ക് യോജിച്ചത് എന്താണെന്ന് നമ്മളെ മനസ്സിലാക്കിയവർക്ക് മാത്രം പറഞ്ഞ് തരാൻ കഴിയുന്ന ഒന്നാണെന്ന ബോധമെങ്കിലും ഉണ്ടാകണം. അതല്ലാതെ നമ്മൾ ക്ഷണിച്ച് വരുത്തിയ ഒരു മോട്ടിവേഷൻ സ്പീക്കർക്ക് തന്റെ മുന്നിൽ കൂടിയ ആയിരങ്ങളുടെ മനസ്സറിയാനോ അവരുടെ പരിധിയോ പരിമിതിയോ കഴിവുകളോ മനസ്സിലാക്കാനോ സാധിക്കുന്നവരല്ല.

    നിങ്ങൾക്ക് ഒരു കോമഡി ഷോ കാണുന്ന ലാഘവത്തോടെ മാത്രം പോയിരിക്കാൻ കഴിയുന്നവയാണ് മിക്ക മോട്ടിവേഷൻ ക്ലാസുകളും, ആയതിനാൽ അത്തരമൊരു നേരമ്പോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിട്ട് കളയുകയും വേണ്ട.

നിരാശ

             കുഞ്ഞു കുഞ്ഞു മോഹങ്ങൾ പോലും നടക്കാതെ വരുമ്പോഴാണ് മനുഷ്യൻ നിരാശയുടെ പടുകുഴിയിലേക്കെത്തിപ്പെടുന്നത്...

2023, മാർച്ച് 8, ബുധനാഴ്‌ച

Women's day

Women's day-ക്ക് തേനൂറുന്ന സ്റ്റാറ്റസിട്ട ശേഷം ബെഡിലെടുത്ത് വെച്ച ന്യൂസ് പേപ്പർ വായിക്കാൻ കയ്യിലെടുത്ത് കാലുകളാട്ടിക്കൊണ്ട് അയാൾ കുട്ടിയെ സ്‌കൂളിലയക്കാൻ ധൃതി പിടിച്ചോടുന്ന ഭാര്യയെ വിളിച്ച് പറഞ്ഞു... 


"ഡീ.... ഒരു ചായ"



ആരാണയാൾ....?


ഞാനാണയാൾ....


തത്ത്വമസി...

2023, മാർച്ച് 7, ചൊവ്വാഴ്ച

കോൺടാക്റ്റ് നമ്പർ

        വാട്സാപ്പിൽ കോൺടാക്റ്റ് നമ്പർ അയക്കാൻ തുടങ്ങിയത് മുതൽ ഒഴിവായിപ്പോയ ഒരു "ദുരന്തമുണ്ട്". അതെന്തെന്നാൽ കൂട്ട്കാരനെ വിളിച്ച് ഒരാളുടെ നമ്പർ ചോദിക്കുന്നു, അവൻ പറഞ്ഞ് തരുന്ന നമ്പർ കീബോർഡിന് താഴെ വെക്കാറുള്ള ഇത് വരെ വെളിച്ചം കാണാത്ത ലോക ക്ലാസിക്കൽ സാഹിത്യം മുതൽ കുനെ കുനേ കുത്തി വരയും പല നമ്പറുകളും എഴുതി വെച്ചിട്ടുള്ള പേപ്പറിലെ ഒഴിവുള്ളിടത്ത് ആ നമ്പർ മാത്രം കുറിച്ച് വെക്കുന്നു (ഓർക്കുക, നമ്പർ മാത്രം, പേര് നമുക്കറിയാമല്ലോ) ശേഷം നമുക്ക് ഒരു ജോലി കിട്ടുന്നു, ആ ജോലിയെല്ലാം കഴിയുമ്പോഴേക്ക് വിളിക്കാൻ മറന്ന് പോകുന്നു, പിറ്റേന്ന് വീണ്ടും ഫോൺ ചെയ്യാനുള്ള കാര്യം ഓർമ്മയാകുന്നു, കീബോർഡിന് താഴെയുള്ള പേപ്പറെടുക്കുന്നു, കിളി പാറുന്നു, അതിൽ ഒഴിവുള്ള സ്ഥലങ്ങളിൽ പല പല നമ്പറുകൾ, ഇതിൽ ഇന്നലെ കുറിച്ച് വെച്ച നമ്പർ ഏത് ഭാഗത്തുള്ളതാണെന്നറിയാതെ പാറിയ കിളി ഒന്ന് കൂടെ പാറുന്നു, വീണ്ടും കൂട്ട്കാരനെ വിളിക്കുന്നു, അതല്ലേടാ തെണ്ടീ.. @#₹%%*%&&^ നിനക്കിന്നലെ പറഞ്ഞ് തന്നതെന്ന് അവന്റെ 'മനോഹരമായ' ശബ്ദത്തിൽ കേൾക്കുന്നു... ശുഭം.. 


"ഡാ, അവന്റെ നമ്പറൊന്ന് വാട്സാപ്പ് ചെയ്തേ" എന്ന ഒരൊറ്റ വോയ്സിൽ ഈ പ്രശ്നമെല്ലാം ഒറ്റയടിക്ക് സോൾവായി..

2023, ജനുവരി 22, ഞായറാഴ്‌ച

മാധ്യമങ്ങളുടെ പെടാപ്പാട്

 

           മാധ്യമങ്ങൾ എത്രയൊക്കെ മറച്ച് പിടിച്ചിട്ടും ലഘൂകരിക്കാൻ ശ്രമിച്ചിട്ടും യു.ഡി.എഫിനകത്തെ പ്രത്യേഗിച്ച് കോൺഗ്രസിനകത്തെ അടിപിടി പുറത്തേക്ക് വരുന്നുണ്ട്. ഗതികേട് കൊണ്ട് മാത്രം അവയിൽ ചിലത് വലത്പക്ഷ കുഴലൂത്ത്കാരായ മാധ്യമങ്ങൾക്ക് പോലും ചർച്ചക്കെടുക്കേണ്ടിയും വരുന്നു. ഇതിനിടയിൽ എൽ.ഡി.എഫിൽ ആർക്കെങ്കിലും പനി പിടിച്ചാൽ അതൊരു ആഗോളപ്രശ്നമാക്കാൻ അവർ മറക്കുന്നുമില്ല.

           ശശി തരൂർ വിഷയത്തിൽ നേർക്ക്നേർ പരസ്യപ്രസ്ഥാവനകൾ പലരും പറഞ്ഞിട്ടും അതൊന്നും അത്ര കാര്യമായെടുക്കാത്ത ഇത്തരം മാധ്യമങ്ങൾ എൽ.ഡി.എഫ് നേതാക്കൾ എന്തെങ്കിലും പറയുമ്പോഴേക്കും അതിനെ വ്യാഖ്യാനിച്ച് വഷളാക്കി അവതരിപ്പിക്കാൻ നന്നായി പണിയെടുക്കുകയും ചെയ്യുന്നു. അതോടൊപ്പം  എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ മറച്ച് പിടിക്കാനും ശ്രമിക്കുന്നു. തങ്ങൾ കണ്ണടച്ചാൽ ലോകം ഇരുട്ടാകുമെന്ന് കരുതുന്ന അത്തരം മാധ്യമങ്ങളോട് പറയാനുള്ളത്, നിങ്ങളുടെ വ്യഖ്യാനങ്ങളല്ല ജനങ്ങൾ വിശ്വസിക്കുന്നത് അവരുടെ നേരനുഭവങ്ങളേയാണ്. കെ. മുരളീധരൻ പറഞ്ഞത് പോലെ എഴുത്തും വായനയും അറിയുന്നവരെ കോൺഗ്രസുകാർ മാത്രമല്ല ഭയപ്പെടുന്നത് ചില മാധ്യമങ്ങൾ കൂടിയാണ്.

2023, ജനുവരി 17, ചൊവ്വാഴ്ച

മാധ്യമങ്ങളിലെ എന്റെ "കൈ കടത്തലുകൾ" (മുയ്‌മനും ഇബടണ്ട്....)



              ‘സിറാജി’ലായിരുന്നു ആദ്യം എന്റെ അക്ഷരങ്ങൾ അച്ചടി മഷി പുരണ്ടത്...2006-ൽ..അതോടെ ഒരു ഇമ്മിണി ബല്ല്യ ആത്മവിശ്വാസം കൈവന്നു....പിന്നീട് മനോ‍രമ, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക, മംഗളം, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളിൽ പല കാലങ്ങളിലായി എന്റെ കുത്തിക്കുറിപ്പുകൾ മുഖം കാണിച്ചു... ചിലത് പ്രാധാ‍ന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു, മറ്റ് ചിലത് മൂലകളിൽ സ്ഥാനം പിടിച്ചു, ചില എഴുത്തുകൾ ഒന്നിലധികം പത്രങ്ങളിൽ വന്നു. ചിലത് വന്നതേയില്ല.... അതൊക്കെ എഡിറ്ററുടെ വേസ്റ്റ് ബിന്നിൽ എന്നെയും പ്രാകി അന്ത്യനിദ്ര കൊള്ളുന്നുണ്ടാകും...

             അധികവും സ്വന്തം പേര് വെച്ചെഴുതി. മറ്റ് ചിലപ്പോൾ നാട്ടിലെ കൂട്ട്കാർക്കിടയിലുള്ള ഇരട്ടപ്പേര് അൽപം മാറ്റം വരുത്തി (ശരിയായ ഇരട്ടപ്പേര് വെച്ചെഴുതിയാൽ അതുറപ്പായും വരില്ല, അത്രക്ക് തങ്കപ്പെട്ട പേരാണ്) എഴുതി. മറ്റ് ചില വിഷയങ്ങൾ എഴുതേണ്ടി വന്നപ്പോൾ തൂലികാ നാമം സ്വീകരിച്ചു (ബല്ല്യ എഴുത്തുകാരനാ...😋). ആ പേരിൽ വന്നവ മാസ്ക് ചെയ്തിട്ടുണ്ട്.. കോവിഡായത് കൊണ്ടല്ല, ഇനിയുമാ പേര് വെച്ചെഴുതി അഥവാ പ്രസിദ്ധീകരിക്കപ്പെട്ടാൽ ഞാനാണെഴുതിയതെന്ന് ആരുമറിയില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു സുഖം...പിന്നീട് പറ്റുന്നവയാണെങ്കിൽ ബ്ലോഗിലേക്ക് ചേർക്കുകയും ചെയ്യാമല്ലോ...

                ചെറുപ്പം തൊട്ട് പത്രവായനയോട് താത്പര്യമായിരുന്നു...  എന്റെ വീട്ടിലെ ചന്ദ്രിക വായനക്ക് ശേഷം അസീസാജിയുടെ വീട്ടിലെ മനോരമ, പിന്നെ ജ്യേഷ്ടന്റെ വീട്ടിലെ ‘മാധ്യമം’ അങ്ങിനെയങ്ങിനെ... പിന്നീട് സോഷ്യൽ മീഡിയ വന്നപ്പോഴും പത്രങ്ങളോട് തന്നെയായിരുന്നു താത്പര്യം. ഗൾഫിലെത്തിയപ്പോൾ ഹംസാക്കാന്റെ സ്റ്റുഡിയോയിലെ മാധ്യമം വൈകുന്നേരം ഫ്രീയായി തരുമായിരുന്നു. പിന്നെ റൂമിൽ സിറാജ് വരുത്താൻ തുടങ്ങി. അതിന് ശേഷം ഇ പേപ്പറുകൾ കിട്ടിത്തുടങ്ങിയപ്പോഴും പക്ഷേ കയ്യിൽ പിടിച്ച് വായിക്കുന്ന സുഖം കിട്ടിയില്ല.  എല്ലാവരും ഫേസ്ബുക്കിൽ കയറാൻ തുടങ്ങിയപ്പോഴും എന്തോ ഒരു താത്പര്യക്കുറവ് അനുഭവപ്പെട്ടു... സംഗതി രസകരമാണ്. എന്തുമെഴുതാമല്ലോ, നമ്മള് തന്നെയല്ലേ എഡിറ്ററും പബ്ലിഷറും, ഇൻസ്റ്റന്റ് റെസ്പോൺസും കിട്ടും. പക്ഷേ അതിലെന്ത് കൊണ്ടോ താത്പര്യം തോന്നിയില്ല.  ഫേസ്ബുക്കൊക്കെ പരന്നൊഴുകുന്നതിന് മുൻപ് ബ്ലോഗ് എന്നൊരു സാധനമുണ്ടെന്ന് പറഞ്ഞ് തന്നത് കൂട്ട്കാരൻ ഹുസൈൻ വേളൂരായിരുന്നു, ആദ്യം വായനയായിരുന്നു, പിന്നെയും കുറച്ച് കഴിഞ്ഞാണ് ബ്ലോഗിൽ കുത്തിക്കുറിക്കാൻ തുടങ്ങിയത്. ഇതാകുമ്പോൾ എഴുതിയല്ലോന്ന് ഒരു സമാധാനവും ആരും കാണുന്നില്ലല്ലോ എന്ന് വേറൊരു സമാധാനവും. ഇതിനും എഡിറ്ററില്ലെങ്കിലും വായനക്കാരുമില്ലല്ലോ എന്ന മറ്റൊരാശ്വാസവുമുണ്ട്.... അത്യാവശ്യക്കാർക്ക് മാത്രം ലിങ്കയച്ച് കൊടുക്കാറുണ്ട് (ആർക്കാ ഇപ്പോ എന്റെ എഴുത്തിനത്യാവശ്യം എന്നൊന്നും ചോദിച്ച് വശം കെടുത്തരുത്). ചിലപ്പോൾ മാസങ്ങളോളം മറ്റ് ചിലപ്പോൾ വർഷങ്ങളോളം ഈ ബൈക്കേ വരൂല... ചിലപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ കുറിക്കും... ഇന്നുമാ ശീലം മാറിയിട്ടില്ല... ‘പത്രമെഴുത്തും’ അങ്ങനെത്തന്നെ.. ഏഷ്യാനെറ്റിന്റെ ഓൺലൈൻ മാഗസിനിൽ ഉപ്പയെക്കുറിച്ചുള്ള ഓർമകളെഴുതിയത് വന്നതാണ് മറ്റൊരു ഓൺലൈൻ ബന്ധം...https://www.asianetnews.com/magazine/hospital-days-bisher-kakkattu-para-plw23o

           അത് ഡയലി ഹണ്ടുകാർ അവരുടെ സൈറ്റിൽ കൊടുത്ത് കണ്ണീരോർമ്മകളെ  കൂടുതൽ പേരിലേക്കെത്തിച്ചു.https://m.dailyhunt.in/news/nepal/malayalam/asianet+news-epaper-asianene/uppa+ninne+vilikkunnu+nn+parany+iniyarum+enne+shallyam+cheyyilla+ennittum-newsid-107156099?ss=wsp&s=a

            ഫേസ്ബുക്കിലാകുമ്പോൾ നമ്മളെ ‘തള്ളി’ത്തരാൻ വേണ്ടി “ഓ... ഇജിപ്പോ ഭയങ്കര എഴുത്തുകാരനാണല്ലേ”ന്ന് ചോദിച്ച് ആരെങ്കിലും വന്നാൽ നാണം കെടേണ്ടല്ലോ...
         

             ഇടതനാണ്..., പക്ഷേ എന്നെ ഞാൻ തന്നെ ‘എഴുത്തിനിരുത്തുമ്പോൾ’ കുറച്ച് നേരം മാറ്റി നിർത്തും.  അത് കൊണ്ട് വിമർശിച്ചെഴുതിയിട്ടുള്ളതധികവും കൂട്ടുള്ളവരെത്തന്നെയാണ്.

          ഈ ‘പത്രെമെഴുത്തി’നിടയിൽ  ചില കുഞ്ഞനുഭവങ്ങളും പത്രക്കാരുമായുണ്ടായിട്ടുണ്ട്. അതിലൊന്ന് ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തെ വിമർശിച്ച് കൊണ്ട് ആ പത്രത്തിലേക്ക് തന്നെ എഴുത്തയച്ചു...😂 അത് കുറച്ച് കനം കൂടിപ്പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു... പക്ഷേ വസ്തുനിഷ്ടമായ വിമർശനമാണെന്നായിരുന്നു എന്റെ വിശ്വാസം. എനിക്കത്ര രസം തോന്നിയില്ല (എനിക്കത്രക്ക് വസ്തുനിഷ്ടത അനുഭവപ്പെട്ടില്ല) എന്ന് എഡിറ്റർ ആത്മഗതാഗതം നടത്തിക്കാണും...😔 പക്ഷേ അതോടെ അവർ മ്മളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയെന്ന് തോന്നുന്നു. പിന്നീട് ആ പത്രത്തിൽ എന്റെ എഴുത്ത് വന്നിട്ടില്ല. അതോ അതിന് ശേഷം നമ്മളയച്ച എഴുത്തുകൾക്ക് നിലവാരമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല കേട്ടോ... മറ്റൊരു സംഭവം ഞാനെഴുതി അയച്ച് കൊടുത്തത് ഒരു പത്രത്തിൽ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ മാന്യമായി അവരൊടതേപ്പറ്റി ചോദിച്ചു, എന്നാൽ ഉത്തരം കിട്ടിയില്ല. അതോടെ നിങ്ങളുടെ പത്രം ആരും വായിക്കില്ലെന്ന ധൈര്യം കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന് ചോദിച്ചു...😎 അതോടെ നമ്മളവർക്കും ഹറാമായി. മറ്റൊരിക്കൽ എന്റെ ഇരട്ടപ്പേര് വെച്ചെഴുതിയ എഴുത്തിൽ പക്ഷേ എന്റെ അഡ്രസ് ഇംഗ്ലീഷിൽ കൊടുത്തിരുന്നു . (Bisher Thendath) അവരാ ഇരട്ടപ്പേര് കൊടുക്കാതെ ഇംഗ്ലീഷ് മലയാളത്തിലേക്ക് തർജമ ചെയ്തു... അവർക്കത് ബഷീറായിട്ടാണ് കിട്ടിയത് (അല്ലെങ്കിലും ഇങ്ങനെയൊരു പേര് ലോകത്താർക്കും കാണില്ല... ആ പേരിന്റെ പേരിലുണ്ടായ പൊല്ലാപ്പ് ഇബടെ ഞെക്കിയാൽ വായിക്കാം... https://kavumpuramvisheshangal.blogspot.com/2012/08/blog-post.html അങ്ങനെ ഇരട്ടപ്പേർ വരുന്നതും കാത്തിരുന്ന എന്നെ ബഷീറാക്കി വിട്ട് പത്രം മാന്യത കാണിച്ചു....

             ഇ-പേപ്പറുകൾ ലഭ്യമായിത്തുടങ്ങിയപ്പോൾ സൂക്ഷിച്ച് വെക്കാൻ എളുപ്പമായി. പക്ഷേ കുറച്ച് പഹയന്മാർ ഇപ്പോൾ കാശടച്ചാലേ ഇ പേപ്പർ തരുള്ളൂ... മാധ്യമം മുൻപ് ഫ്രീ ആയും പിന്നീട് വൈകുന്നേരം 5 മണിക്ക് ശേഷവും ഫ്രീ ആയി തന്നിരുന്നു.  ഒരു ദിവസം രാവിലെ തന്നെ ഞാൻ കമ്പ്യൂട്ടറിലെ സമയം മാറ്റി പരീക്ഷിച്ച് നോക്കി. സംഗതി സക്‌സസ്...😎 പക്ഷേ പിന്നീടവർ അഞ്ച് മണിക്ക് ശേഷവും തരാണ്ടായി. അത് കണ്ട് പിടിച്ചോ ആവോ..😠  ആ ലിങ്ക് ഇപ്പോഴും ഗൂഗിളിൽ ഉണ്ട്. പക്ഷേ തുറന്നാൽ വട്ടം കറങ്ങി നിൽക്കുകയല്ലാതെ മൂപ്പര് ഓപ്പണാകാറില്ല. അത് കൊണ്ടിപ്പോൾ കാശ് കൊടുത്ത് മേടിക്കും...


                അങ്ങനെയങ്ങനെ ഇവിടെ വരെ എത്തി നിൽക്കുന്നു.....