2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

പേരിന്റെ പേരിൽ ഒരു പൊല്ലാപ്പ്...

         ലോകത്ത് തന്നെ അപൂർവ്വം പേരുകളിൽ ഒന്നാണ് ബിഷർ എന്ന എന്റെ പേര്.  ആരെങ്കിലും പേര് ചോദിച്ച് ഞാൻ ബിഷർ എന്ന് മൊഴിഞ്ഞാൽ ഞാൻ എന്തോ വേണ്ടാത്തത് പറഞ്ഞ പോലെ മുഖം ചുളിച്ച് തിരിച്ച് ചോദിക്കുംഎന്ത്”? രണ്ടാമതൊന്ന് കൂടി പറഞ്ഞാലേ കേട്ടവർക്ക് മനസ്സിലാകൂ, ചിലപ്പോൾ സ്പെല്ലിങ്ങ് വരെ പറയേണ്ടി വന്നിട്ടുണ്ട്.


           പേരിന്റെ പേരിൽ ഞാൻ കേട്ട ഒരു വഴക്കിന്റെ കഥയാണ് ഇവിടെ പറയുന്നത്. നാട്ടിൽ സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമിയാകാൻ വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ ( വൈകുന്നേരം എന്ന് പറഞ്ഞാൽ ഇരുട്ടായി ബോൾ വരുന്നത് കാണാതെ നെഞ്ചത്ത് കൊള്ളണം, അപ്പോഴേ കളി നിർത്തൂ) കഠിനാധ്വാനം ചെയ്യുന്ന കാലമാണ്. അന്ന് ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന ഞങ്ങളുടെ ആരുടേയും കയ്യിൽ കാശുണ്ടായിരുന്നില്ല. ഒരു ബാറ്റ് വാങ്ങാൻ ഒരു വർഷം പിരിവെടുക്കേണ്ട അവസ്ഥ. അത്തരം പിരിവുകളിൽ എന്റെ സംഭാവനയായി ഞാൻ നൽകിയിരുന്ന പണത്തിന്റെ ഉറവിടം ഉമ്മയുടെ കോന്തലയും (ഉമ്മ ഉടുത്തിരുന്ന പുള്ളി മുണ്ടിന്റെ അറ്റത്ത് കെട്ടി വെക്കുന്ന കാശ്) ഉപ്പായുടെ പോക്കറ്റുമായിരുന്നു. അതായിരുന്നു നമ്മുടെ സാമ്പത്തിക സ്രോതസ്സ്. ഇത് തന്നെയായിരുന്നു നമ്മുടെ കൂട്ട്കാരുടേയും അവസ്ഥ. അത് കൊണ്ട് തന്നെ ബാറ്റ് വാങ്ങിയാൽ ബോൾ വാങ്ങാൻ കാശ് തികയില്ല.


           സങ്കീർണമായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ ചേർന്ന അവയ്‌ലബിൾ പി.ബിയിൽ (പാടത്തിന്റെ ഓരത്തുള്ള ടീച്ചറുടെ പറമ്പിലെ പഴുത്ത് നിൽക്കുന്ന മാങ്ങ മോഷ്ടിക്കാൻ പോയവനേയും അമ്മായി ആശുപത്രിയിലായത് കാരണം കഞ്ഞി കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ടവനേയും കിട്ടാത്തത് കൊണ്ട് കിട്ടിയ ഘടികളെ വെച്ച് ചേർന്ന ഒരടിയന്തിര പി.ബിഎടുത്ത തീരുമാനമാണ് ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കുക എന്നത്. പക്ഷേ അപ്പോഴുമുണ്ട് ഒരു പ്രശ്നം. ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയാൽ നമ്മുടെ നാട്ടിൽ കാശ് നമ്മൾ പ്രതീക്ഷിച്ച പോലെ കിട്ടില്ല. എന്നാൽ ഫുട്ബോൾ ഉരുണ്ടാൽ ആളുകളെ എത്ര വേണമെങ്കിലും കിട്ടും. ടിക്കറ്റ് വെച്ച് കളി നടത്താം. ടിക്കറ്റൊന്നിന് 3 രൂപ (ആണെന്നാണോർമ്മ) വെച്ച് വാങ്ങിയാലും അത്യാവശ്യം കാശുണ്ടാക്കാം. പോരാത്തതിന് ഗ്രൌണ്ട് ഫീ ആയി ഓരോ ടീമിൽ നിന്ന് 250 വേറെയും. മനക്കണക്ക് കൂട്ടിയപ്പോൾ കിട്ടിയ സംഖ്യ ഓർത്ത്  “സന്തോഷം കൊണ്ട് എനിക്ക് മാത്രമല്ല ഞങ്ങൾക്കാർക്കും ഇരിക്കാൻ വയ്യെന്നായി

             ഏതായാലും ഫുട്ബോൾ ടൂർണ്ണമെന്റ് നടത്താൻ തീരുമാനമായി. ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ ഒരു ഫുട്ബോൾ ടൂർണ്ണമെന്റ്


            ഇനിയും പണി ബാക്കിയാണ്. ഗ്രൌണ്ട് ശരിയാക്കണം, ടീമുകളെ സംഘടിപ്പിക്കണം. അങ്ങിനെയങ്ങിനെ.. ഏതായാലും ടീമുകളെ സംഘടിപ്പിക്കാനായി ഞങ്ങൾ ഇറങ്ങിത്തിരിച്ചു. അന്നത്തെ ക്ലബ്ബിന്റെ പ്രസിഡണ്ട് മണ്ണത്ത് ജാഫറും സെക്രട്ടറി :കുഞ്ഞാവയും ട്രഷറർ മഹാനായഈയുള്ളവനുമായിരുന്നു


              അങ്ങിനെ ഞങ്ങൾ അടുത്തുള്ള ടീമുകളെ ഒക്കെ ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ച് അഡ്വാൻസും തന്നു. കാശ് കൊണ്ട് നമ്മുടെ റഷീദിക്കയെ (ജാഫറിന്റെ സഹോദരൻ, ഇപ്പോൾ അൽ-ഐനിൽ ജോലി ചെയ്യുന്നു) ഞങ്ങൾ ചെന്ന് കണ്ടു. മൂപ്പർ അന്ന് ഓട്ടോയിലാണ്. മൂപ്പരുടെ ഓട്ടോ വിളിച്ച് വേണം ദൂരെയുള്ള ടീമുകളെ പിടിക്കാൻപോകുവാൻ.  മൂപ്പരോട് ഓട്ടോക്കൂലിക്കായി തർക്കം തുടങ്ങി, ഓട്ടോ ചാർജിന് പുറമേ ഒരു നാരങ്ങാ സോഡയും സന്മനസ്കരായ ഞങ്ങൾ വാഗ്ദാനം ചെയ്തു. അവസാനം ഞങ്ങൾ ഒഴിഞ്ഞ് പോകില്ലെന്ന് തോന്നിയപ്പോൾ ചെറിയ തുകക്ക് മൂപ്പർ സമ്മതിച്ചു.  


             ഞങ്ങൾ യാത്ര ആരംഭിച്ചു, അങ്ങിനെ ദൂരെയുള്ള മഹാ ക്ലബ്ബുകളേയും ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ചു. മറ്റ് ചിലർ ബാഴ്‌സിലോണ താരങ്ങളേക്കാൾ വലിയവരാണെന്ന ഭാവത്തിൽഞങ്ങൾക്ക് മാസം 65 കളികളാണ്, നോക്കട്ടെ, അറിയിക്കാംഎന്നൊക്കെ തട്ടി വിട്ടു. അന്ന് മൊബൈൽ വിപ്ലവം വരാത്ത കാലമായത് കൊണ്ട് (വർഷം 1997) അങ്ങിനത്തെ ക്ലബ്ബുകൾക്ക് അവർ വരാൻ തയ്യാറാണെങ്കിലും അല്ലെങ്കിലും വിളിച്ചറിയിക്കാൻ നൽകിയത്  എന്റെ വീട്ടിലെ ലാന്റ് നമ്പർ ആയിരുന്നു, എന്റെ പേരും എഴുതിക്കൊടുത്തു. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ടൂർണ്ണമെന്റ് പരിപാടി മുന്നോട്ട് പോകുന്നതിനിടയിലാണ് ധാരുണ സംഭവം അരങ്ങേറിയത്.


               ഞാൻ വീട്ടിലില്ലാത്ത സമയത്ത് (അത് പ്രത്യാഗിച്ച് പറയേണ്ട കാര്യമല്ല) ഞാൻ നമ്പർ കൊടുത്ത ഏതോ ഒരു ക്ലബ്ബിന്റെ വിദ്വാൻ വീട്ടിലേക്ക് ഫോൺ ചെയ്തു.  ഉമ്മയാണ് ഫോൺ എടുത്തത്. ഞാൻ കൊടുത്ത പേര് (ബിഷർ) ഞങ്ങളുടെ ക്ലബ്ബിന്റെ പേരും കൊടുത്ത നമ്പർ ക്ലബ്ബിലെ നമ്പറുമായിരിക്കും എന്ന് കരുതിയ വിദ്വാൻ ഉമ്മയോട് ചോദിച്ചു (ഉമ്മ ക്ലബ്ബിന്റെ സെക്രട്ടറിയാണെന്ന് കരുതിക്കാണും!!! പാറക്കൽ കുഞ്ഞാവാക്കാന്റെ ഒഴിഞ്ഞ് കിടന്നിരുന്ന പഴയ വീടിന്റെ സിറ്റൌട്ട് ആയിരുന്നു അന്ന് ക്ലബ്ബ്, അപ്പോഴാ ഫോണും സെക്രട്ടറീം

             ഏതായാലും വിളിച്ച വിദ്വാൻ ഉമ്മയോട് ചോദിച്ചു:  “ഹലോ, ബിഷർ ക്ലബ്ബല്ലേ.”?

       എന്നെ പെറ്റിട്ടു എന്ന ഒരു തെറ്റ് കൊണ്ട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഉമ്മ അത് കൊണ്ട് തന്നെ അത് കേട്ട് ഞെട്ടാനൊന്നും പോയില്ല, പകരം വിളിച്ചവനോട് പറഞ്ഞു ഇത് ക്ലബ്ബും ക്ലിബ്ബുമൊന്നുമല്ല ഇതൊരു പെരേണ് (വീടാണെന്ന്)..



            അവനാണോ കട്ട് ചെയ്തത് അതോ ഉമ്മയാണോ എന്നറിയില്ല. ഏതായാലും വൈകുന്നേരം വരെയുള്ള കഠിനാധ്വാനവുംകഴിഞ്ഞ് വീട്ടിലെത്തിയ ഞാൻഉമ്മാ . ചായ”  എന്ന് വിളിച്ച് പറഞ്ഞ് അടുക്കളക്കോലായിൽ ചായയും കാത്ത് ഇരുന്നു. പക്ഷേ ചായക്ക് പകരം വന്നത് ഉമ്മയുടെ ചീത്തയായിരുന്നു.  


                “നിനക്ക് തെണ്ടിത്തിരിഞ്ഞ് നടന്നാൽ മാത്രം പോരാല്ലേ., ഇപ്പോൾ പെരേം കൂടി ക്ലബ്ബാക്കണം അല്ലേടാ


          കാര്യമറിയാത്ത ഞാൻ ഉമ്മയോട് എന്താണ് കാര്യം എന്നാരാഞ്ഞു, ഉമ്മ ഉണ്ടായ സംഭവം വിവരിച്ചപ്പോൾ ഞാൻ പറഞ്ഞുഎനിക്കീ പേരിട്ടത് നിങ്ങളല്ലേ? നിങ്ങൾ എന്നെ പെറ്റിട്ട ഉടൻ ഞാൻ വലിയ വായിൽ നിലവിളിച്ച് കൊണ്ട് പറഞ്ഞോ എന്റെ പേര് ബിഷർ എന്നാക്കിയില്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തിന് നിങ്ങളുടെ പാർട്ടിയിൽ യാതൊരു വിലയും കൽ പിക്കുന്നില്ല എന്നാരോപണം ഉന്നയിച്ച് കൊണ്ട് ഞാൻ നിങ്ങളുടെ പാർട്ടിയിൽ നിന്ന് പോകും എന്ന്. ഇല്ലല്ലോ?, ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും ഉമ്മ അതോടെ ശാന്തയായി

                      എന്റെ പേര് പറയുമ്പോൾ കേട്ടവൻ വീണ്ടും അതാവർത്തിക്കാൻ പറയരുതെന്ന എന്റെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.


വാൽ: അന്ന് ടൂർണ്ണമെന്റ് വെച്ചപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായെങ്കിലും ഫൈനലായപ്പോഴേക്കും ആകെ ഗുലുമാലായി, അന്ന് ചിന്നന്മാരായ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു, ഒടുവിൽ റഷീദിക്ക, ബക്കറിക്ക, മൊയ്തുക്ക, സയ്ദുക്ക, കുഞ്ഞാവാക്ക, തുടങ്ങിയവർ മുന്നിൽ നിന്നത് കൊണ്ടാണ് തല്ല് കൊള്ളാതെ ഞങ്ങൾ രക്ഷപ്പെട്ടത്

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

delivers the latest breaking news and word on the latest high point stories, unwell, obligation, spectacular, statesmanship, and more. In the interest in-depth coverage
oczyszczanie
[url=http://oczyszczanie-organizmu.com.pl]oczyszczanie[/url]